വാങ്ങാൻ ആളില്ലാതെ ഷോറൂമുകളിൽ കെട്ടിക്കിടന്ന് പുതിയ ഐഫോണുകൾ!
കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾ ഇറക്കിയത്. ഈ പുതിയ ഐഫോൺ എക്‌സും ഐഫോൺ എക്സ് മാക്‌സും ഏറെ വ്യത്യസ്തമായ സവിശേഷതകളോടെയാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. മുമ്പിറങ്ങിയ പല മോഡലുകളെയും അപേക്ഷിച്ച് വ്യത്യസ്തമായ പല സവിശേഷതകളും ഈ മോഡലുകൾക്ക് അവകാശപ്പെടാനും ഉണ്ടായിരുന്നു.

ചാർജ്ജ് ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, മോശം ഫ്രണ്ട് ക്യാമറ..
എങ്ങനെയിരുന്നാലും മുമ്പ് ഐഫോണുകൾ ഇറങ്ങിയപ്പോൾ ഉണ്ടായിരുന്നത് പോലെത്തന്നെ ഈ പുതിയ മോഡലുകൾക്കും പരാതികളും പ്രശ്നങ്ങളുമായി ഉപഭോക്താക്കൾ വന്നിരുന്നു. ചാർജ്ജ് ചെയ്യുമ്പോഴുള്ള പ്രശ്നങ്ങൾ, മോശം ഫ്രണ്ട് ക്യാമറ എന്നുതുടങ്ങി ചില പരാതികളായിരുന്നു കാര്യമായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കമ്പനിയെ സംബന്ധിച്ചെടുത്തോളം അൽപ്പം ഖേദകരമായ കാര്യങ്ങളാണ് അറിയാൻ പറ്റുന്നത്.

40 മുതൽ 45 ശതമാനം വരെ സ്റ്റോക്കുകൾ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നു
ഇന്ത്യയിലെ ചെറുതും വലുതുമായ പല റീടൈൽ സ്ഥാപനങ്ങളും പറയുന്നത് പ്രകാരം ഈ പുതിയ ഐഫോൺ എക്‌സും ഐഫോൺ എക്സ് മാക്‌സും തങ്ങളുടെ കടകളിൽ വിറ്റൊഴിയാതെ കെട്ടിക്കിടക്കുകയാണ്. അതും മൊത്തം പകുതിയോളം സ്‌റ്റോക്കും അങ്ങനെത്തന്നെ കെട്ടിക്കിടക്കുന്നു എന്നതാണ് ഖേദകരമായ കാര്യം. മൊത്തം 40 മുതൽ 45 ശതമാനം വരെയാണ് സ്റ്റോക്കുകൾ വാങ്ങാൻ ആളില്ലാതെ കെട്ടിക്കിടക്കുന്നത്.

എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് പറയുന്നത്..
എക്കണോമിക്ക് ടൈംസിന്റെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ എക്സിന്റെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 55-60% വരെ കുറവാണ് ഇത്തവണ ഇറക്കിയ ഐഫോൺ മോഡലുകൾക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഇത് ഫോൺ ഇറങ്ങിയ ആദ്യ മൂന്ന് ദിവസങ്ങളിലെ കണക്കുകൾ മാത്രമാണ്.

മൊത്തം രാജ്യത്ത് എത്തിച്ചത് ഒരു ലക്ഷം യൂണിറ്റുകൾ
രാജ്യത്തെ പ്രമുഖ സ്മാർട്ഫോൺ റീറ്റെയ്ൽ സ്ഥാപനങ്ങളായ റിലയൻസ് ഡിജിറ്റലിന്റെയും സംഗീത മൊബൈൽസിന്റെയും ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നതും ഇതേ അഭിപ്രായം തന്നെയാണ്. ഈ വർഷം ഇറങ്ങിയ ഈ രണ്ടു മോഡലുകൾക്കും വളരെ തണുത്ത പ്രതികരണം മാത്രമാണ് വിപണിയിൽ ലഭിക്കുന്നതെന്നും വിൽപ്പന വളരെ ചെറിയ തോതിൽ മാത്രമേ നടക്കുന്നുള്ളൂ എന്നുമാണ് ഇവരുടെ അഭിപ്രായം. കമ്പനി രാജ്യത്ത് ഒരു ലക്ഷത്തോളം യൂണിറ്റുകളാണ് പല റീറ്റെയ്ൽ സ്ഥാപനങ്ങളിലേക്കായി വിൽപ്പനയ്ക്ക് എത്തിച്ചത്.


Click it and Unblock the Notifications








