സെൽ ബ്രോഡ്കാസ്റ്റിങ്, ദുരന്ത മുന്നറിയിപ്പ് ഫീച്ചറുകൾ ഇല്ലാത്ത ഫോണുകൾക്ക് രാജ്യത്ത് നിരോധനം വരുന്നു!
അടിയന്തര സാഹചര്യങ്ങളിൽ സുപ്രധാന വിവരങ്ങൾ ആളുകളിൽ എത്തിക്കാൻ മൊബൈലുകൾ സജ്ജമാണെന്ന് ഉറപ്പിക്കാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. പൊതു സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം അടുത്തിടെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി (സെൽ ബ്രോഡ്കാസ്റ്റിംഗ് സർവീസ് ഫോർ ഡിസാസ്റ്റർ അലേർട്ട്സ്) റൂൾസ്, 2023 പ്രസിദ്ധീകരിച്ചിരുന്നു.
2023 ഏപ്രിൽ 10 മുതൽ ഈ ആക്ട് പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇനിമുതൽ ഫോൺ നിർമിക്കുമ്പോൾ ഈ ആക്ട് അനുസരിച്ചുള്ള സജ്ജീകരണങ്ങൾ നിർമാതാക്കൾ ഒരുക്കേണ്ടതുണ്ട്. ദുരന്ത മുന്നറിയിപ്പുകളും സെൽ ബ്രോഡ്കാസ്റ്റ് സന്ദേശങ്ങളും സ്വീകരിക്കാനും പ്രദർശിപ്പിക്കാനുമുള്ള ഫീച്ചറുകൾ സ്മാർട്ട്ഫോണുകളും ഫീച്ചർ ഫോണുകളും ഉണ്ടാകണം എന്നതാണ് ആക്ടിലെ പ്രധാന നിർദേശം.

പുതിയ ആക്ട് മൊബൈൽ ഫോണുകളിൽ ചില ഫീച്ചറുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു. നിശ്ചിത സമയത്തിന് ശേഷം ഈ ഫീച്ചറുകൾ ഇല്ലാത്ത ഫോണുകൾ രാജ്യത്ത് വിൽക്കുന്നതിൽ നിരോധനം ഉണ്ടാകുമെന്നതാണ് ശ്രദ്ധേയമായ കാര്യം. അതിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്ന ഫീച്ചറാണ് സെൽ ബ്രോഡ്കാസ്റ്റിങ്. ഒരുപാട് ഉപയോക്താക്കളിലേക്ക് ഒറ്റയടിക്ക് ഒരു മെസേജ് എത്തിക്കുന്ന സംവിധാനമാണ് സെൽ ബ്രോഡ്കാസ്റ്റിങ്.
സെൽ ബ്രോഡ്കാസ്റ്റിംഗ് സർവീസ് ഫോർ ഡിസാസ്റ്റർ അലേർട്ട്സ് റൂൾസ് പ്രകാരം മൊബൈൽ ഫോണുകളിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് നിർദേശിക്കുന്ന ഫീച്ചറുകൾ സെൽബ്രോഡ്കാസ്റ്റിങ്, മെസേജ് സ്റ്റോറേജ്, മെസേജുകളുടെ പ്രദർശനം, മുന്നറിയിപ്പ് ഫീച്ചറുകൾ, കസ്റ്റമർ അവയർനസ് എന്നിവയാണ്. നിയമങ്ങൾ നടപ്പാക്കി ആറുമാസത്തിനുള്ളിൽ, ഈഫീച്ചറുകളില്ലാത്ത സ്മാർട്ട്ഫോണുകളോ ഫീച്ചർ ഫോണുകളോ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും നിർമാതാക്കൾക്ക് വിലക്കുണ്ട്.

സെൽ ബ്രോഡ്‌കാസ്റ്റ് പിന്തുണ: ഇംഗ്ലീഷിലും ഹിന്ദിയിലും സെൽ ബ്രോഡ്‌കാസ്റ്റ് സന്ദേശങ്ങൾ ലഭിക്കുന്നതിന് എല്ലാ മൊബൈലുകളിലും സംവിധാനം ഉണ്ടായിരിക്കണം. മെസേജ് സ്റ്റോറേജ്: കുറഞ്ഞത് ഇരുപത്തിനാല് മണിക്കൂറെങ്കിലും ബ്രോഡ്കാസ്റ്റ് മെസേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം മൊബൈൽ ഫോണുകളിൽ ഉണ്ടാകണം. മെസേജ് പ്രദർശനം: ഉപയോക്താവ് കണ്ടു എന്ന് ഉറപ്പാകുന്നത് വരെ ബ്രോഡ്കാസ്റ്റിങ് മെസേജ് സ്ക്രീനിൽ തെളിഞ്ഞ് നിൽക്കണം.
ഉപയോക്താക്കളിൽ അവബോധം ഉണ്ടാക്കണം: സെൽ ബ്രോഡ്കാസ്റ്റ് ശേഷി ഫോണിൽ ഉണ്ട് എന്ന് ഉപയോക്താക്കൾക്ക് അവബോധം ഉണ്ടാക്കുന്നതിനായി ഫീച്ചർ ലിസ്റ്റുകളിലും ഉപയോക്തൃ മാനുവലുകളിലും സെൽ ബ്രോഡ്കാസ്റ്റ് ശേഷി ഫോൺ നിർമാതാക്കൾ വെളിപ്പെടുത്തണം. പ്രധാനമായും ഇത്രയും നിർദേശങ്ങളാണ് കേന്ദ്രം പുതിയ നിയമത്തിൽ നിർദേശിച്ചിരിക്കുന്നത്. ഇതു പ്രകാരം ഫോണുകളിൽ ആവശ്യമായ മാറ്റം വരുത്താൻ നിർമാതാക്കൾക്ക് കുറച്ച് സമയം നൽകും.
നിയമം നടപ്പിലായി ഒമ്പത് മാസത്തിന് ശേഷം, സ്‌മാർട്ട്‌ഫോണുകൾക്കും ഫീച്ചർ ഫോണുകൾക്കും ഏത് സെൽ ബ്രോഡ്‌കാസ്റ്റ് മുന്നറിയിപ്പും ലഭിക്കുമെന്ന് നിർമ്മാതാക്കൾ ഉറപ്പാക്കണം. 12 മാസത്തിന് ശേഷം ഈ ഫീച്ചറുകൾ ഇല്ലാത്ത ഫോണുകൾ വിൽക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. വ്യത്യസ്ത പ്രദേശങ്ങളിലുള്ള ആളുകൾക്ക് ഒറ്റയടിക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കും എന്ന ബ്രോഡ്കാസ്റ്റ് ഫീച്ചർ ദുരന്ത സമയങ്ങളിൽ ഏറെ ഉപകാരപ്പെടും.

അതിന്റെ പശ്ചാത്തലത്തിലാണ് സെൽ ബ്രോഡ്കാസ്റ്റിങ് ഫീച്ചർ എല്ലാ ഫോണുകളിലും ഉറപ്പാക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ദുരന്ത മുന്നറിയിപ്പ് ജനങ്ങളിലേക്ക് എത്തിക്കാൻ കൂടുതൽ മാർഗങ്ങൾ കേന്ദ്രം ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ നിർമാതാക്കളും ഫോണിൽ എംഎം റേഡിയോ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം അടുത്തിടെ നിർദേശിച്ചിരുന്നു. ദുരന്ത മുന്നൊരുക്കങ്ങളുടെ ഭാഗമായിത്തന്നെയായിരുന്നു ഈ നിർദേശവും മുന്നോട്ടുവച്ചത്.
ഇൻബിൽറ്റ് എഫ്എം റേഡിയോയുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷനും (ഐസിഇഎ), മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ ഫോർ ഇൻഫർമേഷൻ ടെക്‌നോളജിക്കും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ആണ് നിർദേശം നൽകിയത്.


Click it and Unblock the Notifications








