സാംസങിന്റെ ആദ്യ ആൻഡ്രോയിഡ് ഗോ ഫോൺ എത്തുക സാംസങ് എക്സ്പീരിയൻസ് UXൽ ആയിരിക്കും
സ്മാർട്ട്‌ഫോൺ ലോകത്ത് നോക്കിയ അടക്കം പല കമ്പനികളും തങ്ങളുടെ ആൻഡ്രോയ്ഡ് ഗോ ഫോൺ ഇറക്കിയപ്പോഴും സാംസങ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയുണ്ടായി, ഒരു സാംസങ്ങ് ആൻഡ്രോയിഡ് ഗോ ഫോണിനായി. ഏതായാലും ആ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കമ്പനിയുമായി ചേർന്ന വൃത്തങ്ങൾ വരാനിരിക്കുന്ന ആൻഡ്രോയിഡ് ഗോ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴിതാ ഈ സാംസങ്ങ് ഗോ ഫോണിന്റെ ചിത്രങ്ങളും ലീക്ക് ആയിരിക്കുകയാണ്.

എന്നാൽ പുറത്തുവന്ന ചിത്രങ്ങൾ പ്രകാരം നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒരു ശുദ്ധ ആൻഡ്രോയ്ഡ് ഗോ വേർഷൻ ആയിരിക്കില്ല ഈ മോഡൽ. കാരണം ഈ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത് ആൻഡ്രോയ്ഡ് ഗോ അടിസ്ഥാനമാക്കിയുള്ള സാംസങ് എക്സ്പീരിയൻസ് UXൽ ആണ് ഫോൺ വരുന്നത് എന്നതാണ്. സാംസങ് ആപ്പുകളിൽ ചിലതും ഇവിടെ പ്രതീക്ഷിക്കാം.
ചെറിയ മെമ്മറിയിലും മികച്ച ആൻഡ്രോയ്ഡ് അനുഭവം ലഭ്യമാക്കാനും വേഗതയേറിയ പ്രവർത്തനം കാഴ്ച വെക്കാനുമായി ഗൂഗിൾ ആൻഡ്രോയ്ഡ് ഓറിയോ മുതൽ തുടങ്ങിയ ഒരു സൗകര്യമാണ് ആൻഡ്രോയിഡ് ഗോ. ഫലത്തിൽ ആൻഡ്രോയ്ഡ് ഓറിയോ വെർഷന്റെ ഒരു ലൈറ്റ് വേർഷനായി ഇതിനെ വിലയിരുത്താം. ഇതിനായി ഒരുകൂട്ടം ആൻഡ്രോയിഡ് ഗോ ലൈറ്റ് ആപ്പുകൾ ഗൂഗിളിൽ ലഭ്യവുമാണ്.
SM-J260F, SM-J260M, SM-260G എന്നീ മൂന്ന് മോഡലുകളാണ് സാംസങ്ങ് ഉടൻ ആൻഡ്രോയിഡ് ഗോ സീരീസ് ആയി ഇറക്കാൻ പോകുന്നത് എന്ന് സാംസങ്ങ് സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ പുറത്തുവിടാറുള്ള SamMobile വ്യക്തമാക്കുന്നു. ലാറ്റിൻ അമേരിക്കയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ മോഡലുകൾ കമ്പനി ഇറക്കും.
ഇതിൽ SM-J260M അർജന്റീന, ബൊളീവിയ, ചിലി, കൊളംബിയ, പനാമ, പെറു, ട്രിനിഡാഡ്, ടൊബാഗോ എന്നിവിടങ്ങളിൽ പരീക്ഷിച്ചു വരികയാണ്. മറ്റു മോഡലുകൾ ഏഷ്യയിലും യൂറോപ്പിലും അവതരിപ്പിക്കും. ആൻഡ്രോയിഡ് 8 ഓറിയോ അധിഷ്ഠിത ഗോ വേർഷൻ, 846 എംബി അല്ലെങ്കിൽ 1 ജിബി റാം, 1.4 ജിഗാ ഹെഡ്‌സ് Exynos 7570 quad-core പ്രൊസസർ എന്നിവയായിരിക്കും പ്രധാന സവിശേഷതകൾ.
Galaxy J2 Core എന്ന പേരിൽ ആയിരിക്കും ഈ ഫോൺ അറിയപ്പെടുക എന്നും റിപ്പോർട്ടുകൾ പറയുന്നു. സൗത്ത് കൊറിയയിൽ ഈ ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. സാംസങിന്റെ ഇന്നുള്ള പല വലിയ ഫോണുകളിലും ലഭിക്കുന്ന വലിയ സവിശേഷതകൾ ഇവിടെ ഈ ലൈറ്റ് വേർഷൻ ഫോണുകളിൽ പ്രതീക്ഷിക്കേണ്ടതില്ല എങ്കിലും സാധാരണ ബേസിക്ക് ആവശ്യങ്ങൾ ഫോണിൽ സാധ്യമാകും എന്ന് മനസ്സിൽവെക്കുക.


Click it and Unblock the Notifications








