ഐഫോൺ 14 ന് സമയം തെളിഞ്ഞപ്പോൾ ആപ്പിളിന് ചൈനീസ് ലോക്ക്; സാധനം കിട്ടാനില്ല!
ആലിൻ കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നു പറഞ്ഞപോലത്തെ അവസ്ഥയാണ് ആപ്പിളിനിപ്പോൾ. ആഗോള മൊബൈൽ വിപണിയിൽ ഏറെ ഡിമാൻഡ് ഉള്ള ബ്രാൻഡ് ആണെന്നു പറഞ്ഞതുകൊണ്ട് കാര്യമില്ല, ആവശ്യക്കാർക്ക് ഉൽപ്പന്നം കൊടുക്കാനില്ല എന്നതാണ് അവസ്ഥ. ഐഫോൺ(iPhone) 14 മോഡലുകൾ പുറത്തിറങ്ങി രണ്ടുമാസം പിന്നിട്ടിട്ടും ആവശ്യക്കാരുടെ ഒഴുക്ക് നിലച്ചിട്ടില്ല. എന്നുമാത്രമല്ല ആവശ്യം കൂടിവരുകയുമാണ്.

ആവശ്യക്കാർ കൂടുന്നതനുസരിച്ച് ഉൽപ്പന്നങ്ങൾ വിറ്റഴിയുന്നതും കിട്ടാതാകുന്നതും സ്വാഭാവികമാണ്. എന്നാൽ ആളുകൾ വാങ്ങി വീട്ടിൽ കൊണ്ടുപോയത് കൊണ്ടാണ് ഐഫോൺ 14 മാർക്കറ്റിൽ കിട്ടാതിരുന്നതെങ്കിൽ ആപ്പിൾ ക്ഷമിക്കുമായിരുന്നു. എന്നാൽ വിഷയം അതല്ല. സംഗതി ചൈനയും അവിടുത്തെ കോവിഡ് ലോക്ക്ഡൗണും ചേർന്ന് ആപ്പിളിന് പണികൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

എന്തായാലും ആഗോള വിപണിയിലെങ്ങും ഐഫോൺ 14 പ്രോ മോഡലുകൾ കിട്ടാനില്ല എന്നകാര്യം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയ്ക്കായി ഇപ്പോൾ കുറഞ്ഞത് 25 ദിവസം വരെയെങ്കിലും കാത്തിരിക്കണം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽ ഉൾപ്പെടെ ഐഫോൺ 14 മോഡലുകൾ കിട്ടാനില്ല എന്നതാണ് ആരാധകരും ആവശ്യക്കാരും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.

30 - ലധികം രാജ്യങ്ങളിൽ ബുക്ക് ചെയ്ത ഐഫോൺ 14 മോഡലുകൾ കിട്ടാനുള്ള സമയം 5 ദിവസം മുതൽ 25 ദിവസം വരെയായി വർധിച്ചിട്ടുണ്ട്. ഇന്ത്യയിലും ഐഫോൺ 14 ന്റെ ലഭ്യതയിൽ കുറവുണ്ട്. ഐഫോൺ 14 പ്രോ ഉൾപ്പെടെയുള്ള മോഡലുകളുടെ ഇന്ത്യയിലെ ക്ഷാമം സംബന്ധിച്ച് ആപ്പിളുമായി ചർച്ച നടത്തിയതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ആപ്പിൾ ശ്രമം നടത്തിവരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചിരുന്നു.

ആപ്പിളിന്റെ ഐഫോൺ നിർമാണ കരാറുകാരായ പെഗാട്രോൺ ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആപ്പിളോ പെഗാട്രോണോ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ഐഫോൺ ക്ഷാമം കണക്കിലെടുത്താൽ പെഗാട്രോൺ ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ചിരിക്കാൻ തന്നെയാണ് സാധ്യത കൂടുതലുള്ളത്.

ആവശ്യക്കാർ വർധിച്ചതിനു പുറമെ ഏറ്റവും കൂടുതൽ ഐഫോണുകൾ ഉൽപ്പാദിപ്പിച്ചിരുന്ന ചൈനയിലെ ഷെങ്ഷോവിൽ കോവിഡിനെത്തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് ആപ്പിളിന് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ചതായി പറയുന്ന തായ്വാൻ കമ്പനിയായ പെഗാട്രോൺ ഉൾപ്പെടെ ഷെങ്ഷോവിലെ ഐഫോൺ നിർമാണ ഫാക്ടറിയിലാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത്.

കോവിഡിനെ തുടർന്ന് ചൈനയിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയുള്ള ഷെങ്ഷോവിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഐഫോൺ 14 മോഡലുകളുടെ നിർമാണത്തിൽ വൻ ഇടിവ് ഉണ്ടാകുകയായിരുന്നു. പ്രതിസന്ധിയിൽ ചെറിയൊരു ആശ്വാസമെങ്കിലും ലഭ്യമാകുമോ എന്ന പ്രതീക്ഷയോടെയാണ് പെഗാട്രോൺ ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് താവളം മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ക്ഡൗണിൽ ഐഫോണുകളുടെ നിർമാണം മുടങ്ങിയുണ്ടായ പ്രതിസന്ധിയുടെ ചൂടറിഞ്ഞ ആപ്പിൾ ഇനി അത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഐഫോൺ നിർമാണം ചൈനയിൽ കേന്ദ്രീകരിക്കുന്നതിനു പകരം മറ്റ് രാജ്യങ്ങളിലേക്ക് വിന്യസിക്കുന്നതിന് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഐഫോൺ ലോകത്തിന്റെ ഏത് കോണിൽ നിർമിക്കാൻ ആരംഭിച്ചാലും അസംസ്കൃത വസ്തുക്കൾക്കായി ചൈനയെ ആശ്രയിക്കുകയല്ലാതെ നിലവിൽ മറ്റ് മാർഗങ്ങളില്ല.

അതിനാൽത്തന്നെ അത്ര പെട്ടെന്ന് ഐഫോൺ വേരുകൾ ചൈനയിൽനിന്ന് പിഴുതുമാറ്റി മറ്റേതെങ്കിലും രാജ്യത്ത് നട്ടുനനയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഇന്ത്യയിൽ ഐഫോൺ 14 നിർമാണം ആരംഭിച്ചാൽ പോലും അത് ഇന്ത്യയിലെ ആവശ്യക്കാർക്കുള്ളതുപോലും ആകില്ല. അതിനാൽത്തന്നെ ചൈനയിലെ ലോക്ക്ഡൗൺ നീളുന്നതനുസരിച്ച് ഐഫോണിനായുള്ള വരും മാസങ്ങളിലെ കാത്തിരിപ്പിനും നീളം കൂടും.

മാത്രമല്ല, ഇന്ത്യയിൽ നിർമിക്കുന്നത് ഐഫോൺ 14 മാത്രമാണ്. ഐഫോൺ 14 പ്രോ മോഡലുകൾ എല്ലാം ഇറക്കുമതി ചെയ്യുന്നവയാണ്. ഇപ്പോൾ കിട്ടാൻ ഏറ്റവും ക്ഷാമമുള്ളതും ഈ പ്രോ മോഡലുകൾക്കാണ്. അതിനാൽ ഇന്ത്യയിലെ ഐഫോൺ 14 നിർമാണം കൊണ്ടൊന്നും ആപ്പിളിന്റെ ആവശ്യക്കാരെ തൃപ്തിപ്പെടുത്താനും സാധിക്കില്ല. ചൈനയെ ഒഴിവാക്കി എങ്ങനെ മുന്നോട്ടു പോകാം എന്നതിനെപ്പറ്റി കൂടുതൽ ഗൗരവമായി ആലോചിക്കാൻ ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ആപ്പിളിനെ കൂടുതൽ പ്രേരിപ്പിക്കാനും സാധ്യതയുണ്ട്.


Click it and Unblock the Notifications







