വില കൂടും മുമ്പ് ഐഫോൺ വാങ്ങാൻ നെട്ടോട്ടം! പണി പാളിയാൽ ഇന്ത്യയടക്കം എല്ലാർക്കും പണികൊടുക്കാൻ ആപ്പിൾ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം (Trump Tariffs) വരുത്തിവയ്ക്കാൻ പോകുന്ന പ്രതിസന്ധികളെ നേരിടാൻ അതിവേഗ നീക്കങ്ങൾ നടത്തി ആപ്പിൾ. ട്രംപിന്റെ പുതിയ നികുതി നിരക്കുകൾ നിലവിൽ വരും മുമ്പ് ലഭ്യമായ പരമാവധി ഡിവൈസുകൾ ആപ്പിൾ സ്റ്റോക്ക് ചെയ്തു. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മാർച്ച് അവസാന ആഴ്ച അഞ്ച് ഫ്ലൈറ്റ് നിറയെ ഐഫോണുകളും മറ്റ് ആപ്പിൾ ഡിവൈസുകളും അമേരിക്കയിൽ എത്തിക്കാൻ ആപ്പിളിന് സാധിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ നികുതി നിലവിൽ വന്നാൽ ഐഫോണുകൾ അടക്കം ഉള്ളവയ്ക്ക് ഉണ്ടാകുന്ന വില വർധനവ് മറികടക്കാൻ ആണ് ഈ നീക്കം നടത്തിയത്.
ഇപ്പോൾ പൊതുവേ ആപ്പിൾ തങ്ങളുടെ ഡിവൈസുകൾ ഫാക്ടറികളിൽ നിന്ന് ഇംപോർട്ട് ചെയ്യുന്ന സീസൺ അല്ല. എങ്കിലും വരാൻ പോകുന്ന അപകടത്തെപ്പറ്റി സൂചന ലഭിച്ചതോടെ ആപ്പിൾ അതിവേഗം ഉണർന്ന് പ്രവർത്തിക്കുകയും പ്രൊഡക്ഷൻ വേഗത്തിലാക്കി പരമാവധി ഡിവൈസുകൾ അമേരിക്കയിൽ സ്റ്റോക്ക് ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ട്രംപ് കൊണ്ടുവന്ന പുതിയ പകരച്ചുങ്കം നിലവിൽ വരുന്നതിന് മുൻപുള്ള സ്റ്റോക്ക് ആയതിനാൽ തന്നെ ഇപ്പോൾ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഡിവൈസുകൾ പഴയ നിരക്കിൽ നൽകാൻ സാധിക്കും. നിലവിൽ അമേരിക്കയിലോ ലോകത്തെ മറ്റേതെങ്കിലും വിപണിയിലോ ആപ്പിൾ ഡിവൈസുകളുടെ വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പുതിയ നികുതി മൂലം ഐഫോൺ വില വർധിക്കും എന്ന ഭയം ആളുകൾക്കുണ്ട്. അതിനാൽ പഴയ ഐഫോണുകൾ മാറ്റി പുതിയവയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർ ഏറെയാണ് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം ട്രംപിന്റെ പകരച്ചുങ്കം നടപ്പിലായ ശേഷം അമേരിക്കയിൽ ഇറക്കുന്ന ഐഫോണുകൾ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നികുതി നൽകേണ്ടിവരും. ഇങ്ങനെ ഇറക്കുന്ന ഡിവൈസുകൾക്ക് സ്വാഭാവികമായും വില വർധിപ്പിക്കേണ്ടിവരും.

എന്നാൽ നികുതി കൂട്ടിയത് അമേരിക്കയിൽ ആണ് എങ്കിലും ഐഫോണുകൾക്ക് വില കൂട്ടിയാൽ അത് അമേരിക്കയിൽ മാത്രമായി കൂട്ടില്ല എന്നാണ് ആപ്പിൾ പറയുന്നത്. അതായത്, പണികിട്ടിയാൽ തങ്ങൾ ഒറ്റയ്ക്കായിരിക്കില്ല, എല്ലാവരും അതിന്റെ ഫലം അനുഭവിക്കണം എന്ന നിലയ്ക്കാണ് ആപ്പിളിന്റെ പോക്ക്. "ഈ ആഘാതം നികത്തുന്നതിനുള്ള ഏതൊരു വിലവർദ്ധനവും യുഎസ് വിപണിയിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല, മറിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന ആഗോള മേഖലകളിൽ ഇത് നടപ്പിലാക്കേണ്ടിവരും," എന്നാണ് ചില സ്രോതസുകൾ വെളിപ്പെടുത്തിയിട്ടുള്ളത്.
അതേസമയം തന്നെ ചെലവ് വർധിച്ചത് ഉപയോക്താക്കളിലേക്ക് എത്തുന്നത് ഒഴിവാക്കാനുള്ള വഴികളും ആപ്പിൾ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. ഉൽപ്പാദന സ്ഥലങ്ങളിലുടനീളമുള്ള വ്യത്യസ്ത താരിഫ് ഘടനകൾ തങ്ങളുടെ വിതരണ ശൃംഖലയെ എങ്ങനെ ബാധിക്കുമെന്നതും ആപ്പിൾ വിശകലനം ചെയ്യുന്നുണ്ട്. ലോകമെമ്പാടും ആപ്പിൾ ഡിവൈസുകൾക്ക് ആരാധകർ ഉണ്ടെങ്കിലും അവരുടെ ഏറ്റവും പ്രധാന വിപണി യുഎസ് തന്നെയാണ്.
അതേസമയം, ട്രംപ് കൊണ്ടുവന്ന പകരച്ചുങ്കം ആപ്പിളിനും ഇന്ത്യക്കുമൊക്കെ തിരിച്ചടിയാണ്. എന്നാൽ ഈ തിരിച്ചടി ഫലപ്രദമായ ചില നേട്ടങ്ങളും ഇന്ത്യക്ക് സമ്മാനിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആപ്പിൾ ഡിവൈസുകളുടെ നിർമാണം ഇന്ത്യയിലേക്ക് കൂടുതൽ എത്താൻ ഇത് സഹായിക്കും എന്ന് കരുതപ്പെടുന്നു. പകരച്ചുങ്കത്തിൽ യുഎസ് ഏറ്റവുമധികം നികുതി ചുമത്തിയിരിക്കുന്നത് ചൈനയ്ക്കാണ്.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 54% നികുതിയാണ് പുതിയ താരിഫ് പ്രകാരം ചുമത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 26% നികുതിയേ ഉള്ളൂ. രണ്ടും തമ്മിൽ നോക്കിയാൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ആപ്പിളിന് ലാഭം. ചൈനയിൽ നിന്ന് തങ്ങളുടെ പ്രോഡക്ടുകളുടെ നിർമാണം ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ ആപ്പിൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി ശ്രദ്ധിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ ഐഫോണുകളുടെയും മറ്റും നിർമാണത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇനി അത് കൂടുതൽ വികസിപ്പിക്കാൻ ആപ്പിൾ പരിശ്രമിക്കും. അധിക നികുതിയായി നൽകേണ്ടുന്ന പണം ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കാനായി വിനിയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം. ട്രംപിന്റെ പുതിയ നികുതിയുടെ ആഘാതം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് യുഎസ് ഇന്ത്യയിൽ നിന്ന് കൂടുതൽ ഐഫോണുകൾ വാങ്ങിയേക്കാമെന്ന് വാൾസ്ട്രീറ്റ് ജേണൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications








