കടിച്ച ചൈനയെക്കൊണ്ട് തന്നെ ആപ്പിൾ വിഷം ഇറക്കിക്കും; ആപ്പിളിന് ചൈനയെ വേണം! ലോകത്തിന് ഐഫോണും!
ലോകം കാത്തിരിക്കുന്ന ആപ്പിൾ വണ്ടർ ലസ്റ്റ് ഇവന്റിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വണ്ടർലസ്റ്റ് ഇവന്റിൽ വച്ച് ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 15 ( iPhone 15 ) സീരീസിലെ അദ്ഭുതങ്ങളുടെ കെട്ടഴിക്കുന്ന കാഴ്ച തത്സമയം കാണാനുള്ള അവസാന വട്ട തയാറെടുപ്പിലാണ് ടെക് ലോകം.
പുതിയ ഐഫോൺ സീരീസുമായി ബന്ധപ്പെട്ട് ലോകമെങ്ങുമുള്ള ഐഫോൺ ആരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഇന്ന് അവസാനമാകും എന്ന് കരുതപ്പെടുന്നു. എന്നാൽ ഏറ്റവും ഭംഗിയായി ഐഫോൺ ലോഞ്ച് ഇവന്റ് നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ട് പോയ ആപ്പിളിന് കഴിഞ്ഞ ആഴ്ച ഒരു കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.

ആപ്പിളിന്റെ ഐഫോണുകളുടെ 'പ്രജനന കേന്ദ്രമായ' ചൈന തങ്ങളുടെ സർക്കാർ ഓഫീസുകളിൽ ഐഫോൺ നിരോധിച്ചു എന്ന വാർത്തയാണ് ആപ്പിളിന് തിരിച്ചടിയായത്. ഈ വാർത്ത ആഗോള തലത്തിൽ വൻ പ്രാധാന്യം നേടിയതോടെ ആപ്പിളിന്റെ ഓഹരി വിലയിൽ വൻ ഇടിവ് നേരിട്ടു. ചൈനയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയമായ തർക്കമാണ് ഈ നിരോധനത്തിന്റെ മുഖ്യ കാരണം.
എന്നാൽ അമേരിക്കയ്ക്കെതിരേ ചൈന പ്രയോഗിച്ച ഈ 'നിരോധനം' എന്ന ആയുധം കൊണ്ടത് ആപ്പിളിന്റെ നെഞ്ചിലാണ്. പുതിയ ഐഫോൺ 15 സീരീസ് പുറത്തിറക്കാനിരിക്കെ ഇത്തരമൊരു വാർത്ത വന്നത് ഓഹരി ഇടിവിന് പുറമേ, പുതിയതും പഴയതുമായ ഐഫോണുകളുടെ വിൽപ്പന ഇടിയുന്നതിലേക്കും നയിച്ചേക്കാം എന്ന് നിരീക്ഷണങ്ങൾ വരുന്നുണ്ട്.
എന്നാൽ, ഇന്ന് ഐഫോൺ ലോഞ്ച് ചെയ്യുന്നതോടെ ചൈന ഉയർത്തിവിട്ട ഈ പ്രശ്നങ്ങൾ ചൈനയെ വച്ചുതന്നെ പരിഹരിക്കാനുള്ള ശ്രമങ്ങളും ആപ്പിൾ ആരംഭിക്കും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഇഷ്ടമില്ലെങ്കിലും ആപ്പിളിന് ചൈനയെ സഹിച്ചേ പറ്റൂ. കാരണം ഐഫോണുകളുടെ ഉൽപ്പാദനത്തിന്റെ സിംഹഭാഗവും ഇപ്പോഴും ചൈനയിലെ ഫാക്ടറിയിലാണ് നടക്കുന്നത്.
പെട്ടെന്നൊരു സുപ്രഭാതത്തിൽ ഐഫോൺ നിർമാണം ചൈനയ്ക്ക് പുറത്തേക്ക് മാറ്റാൻ ആപ്പിളിന് കഴിയില്ല. അതിനാൽത്തന്നെ ചൈനയുമായുള്ള ബന്ധം ഒറ്റയടിക്ക് അറുത്തുമുറിക്കാതെ മുന്നോട്ട് പോകാനും അതോടൊപ്പം ചൈനയ്ക്ക് ആപ്പിളിനെ കടത്താനുമുള്ള നീക്കങ്ങൾ ആപ്പിൾ ഒരേ സമയം ഒരേ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. അതിന്റെ ഭാഗമായി തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ ചൈനയിൽ തന്നെ ആപ്പിൾ പുതിയ ഐഫോണും നിർമിക്കും.
ചൈനയിൽ നിർമിക്കുന്ന പുതിയ ഐഫോണുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കുകയും ചെയ്യും. ചൈനയിലെ ഭൂരിഭാഗം ആളുകളും ആൻഡ്രോയിഡ് ഫോണുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ചൈനയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഫോൺ ആപ്പിളിന്റേതാണ്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ പ്രധാന വിപണിയാണ് ചൈന.
സർക്കാർ ഓഫീസുകളിൽ ചൈന നിരോധിച്ച ഐഫോണുകൾ ചൈനയിൽ തന്നെ നിർമിച്ച്, ചൈനയിൽ തന്നെ വിറ്റഴിക്കുകയും അവിടെ നിന്ന് ലോക വിപണിയിലേക്ക് ആപ്പിൾ എത്തിക്കുകയും ചെയ്യുന്നു എന്നത് ഏറെ കൗതുകകരമാണ്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുന്നു എന്ന് പറയും പോലെ ചൈനയെ വച്ച് തന്നെ ആപ്പിൾ കാശ് വാരുന്നു.
ലോകത്തിന് ഐഫോൺ വേണം. അതിന് ആപ്പിളിന് ചൈനയെ വേണം! ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ചൈനയുടെ നിരോധനത്തെ തുടർന്ന് ആപ്പിളിന്റെമൊത്തം മാര്‍ക്കറ്റ് മൂല്ല്യം 190 ബില്ല്യന്‍ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ ഐഫോൺ 15 ലോഞ്ചിന് പിന്നാലെ ആപ്പിളിന്റെ ഇടിഞ്ഞ മൂല്യം തിരിച്ച് കയറുകയും പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യാൻ സാധ്യതയുണ്ട്.
അവിടെയും ചൈനയിൽ നിർമിച്ച ഐഫോണുകൾ തന്നെയാണ് ആപ്പിളിന് തുണയാകുക. എന്നാൽ ഇനിയും അധികനാൾ ചൈനയെ ആപ്പിൾ ഇങ്ങനെ തലോടി വിടില്ല. ഇതിനകം തന്നെ ചൈനയ്ക്ക് പുറത്തേക്ക് ആപ്പിൾ പ്രോഡക്ടുകളുടെ നിർമാണം വ്യാപിപ്പിക്കാൻ ആപ്പിൾ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ആ നീക്കങ്ങൾ പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തിപ്പെടുത്തും. ഇത് ഇന്ത്യക്കും വൻ നേട്ടമാകും.

ചൈനയ്ക്ക് ബദലാകാൻ ശേഷിയുള്ള ഒരു രാജ്യമെന്ന നിലയിൽ ആപ്പിൾ പ്രഥമ പരിഗണന നൽകുന്നത് ഇന്ത്യയ്ക്കാണ്. ഇതിനകം തന്നെ ഐഫോൺ 15 നിർമാണം ഇന്ത്യയിൽ ആരംഭിച്ചുകഴിഞ്ഞു എന്ന വാർത്ത നേരത്തെ വന്നിരുന്നു. ആപ്പിളിന്റെ കരാർ കമ്പനിയായ ഫോക്സ്കോൺ ആണ് തങ്ങളുടെ തമിഴ്നാട്ടിലെ പ്ലാന്റിൽ ഐഫോൺ 15 നിർമിക്കുന്നത്.
ഐഫോൺ നിർമാണത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ലോഞ്ചിന് മുമ്പുതന്നെ ഒരു മോഡൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കുന്നത്. ഐഫോൺ 14 ഉൾപ്പെടെയുള്ള മോഡലുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിലും ലോഞ്ചിന് ശേഷം വളരെ നാൾ കഴിഞ്ഞായിരുന്നു നിർമാണം ആരംഭിച്ചത്. ഇന്ത്യയിൽ നിർമാണം നടക്കുന്നതിനാൽത്തന്നെ ആഗോളതലത്തിൽ മറ്റ് വിപണികളിൽ എത്തുന്ന സമയത്തുതന്നെ ഇന്ത്യയിലെ ആളുകൾക്കും ഐഫോൺ 15 ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.
ഇന്ന് നടക്കുന്ന ഐഫോൺ 15 ലോഞ്ച് ഇവന്റ് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ( https://www.apple.com/in/apple-events/ ) യൂട്യൂബിലും ( https://www.youtube.com/watch?v=ZiP1l7jlIIA ) ട്വിറ്റർ ( ഇപ്പോൾ X ) അടക്കമുള്ള മറ്റ് പ്രധാന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും തത്സമയം കാണാൻ സാധിക്കും.


Click it and Unblock the Notifications








