നിറയെ ടെക്നോളജികളൊക്കെ ഉണ്ട് പക്ഷേ...; ഷവോമിക്ക് 13 -ാം നമ്പറിനെ പേടി, അടുത്തിറങ്ങുക ഷവോമി 14 മോഡൽ!
ടെക്നോളജി എത്ര വളർന്നാലും ചില അന്ധവിശ്വാസങ്ങൾ മാറ്റാൻ മനുഷ്യൻ തയാറാകില്ല എന്നത് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി(Xiaomi). ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുമായി പുറത്തുവരുന്ന തങ്ങളുടെ അടുത്ത മോഡൽ സ്മാർട്ട്ഫോണിന് 13 ന് പകരം ഷവോമി 14 എന്നാണ് കമ്പനി പേരിടുക എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഇതുവരെ ക്രമനമ്പർ അനുസരിച്ചാണ് ഷവോമിയുടെ ഓരോ സ്മാർട്ട്ഫോണും എത്തിയിരുന്നത്. ഇതു പ്രകാരം അടുത്തുവരുന്ന ഷവോമി സ്മാർട്ട്ഫോണുകൾക്ക് യഥാക്രമം ഷവോമി 13, ഷവോമി 13 പ്രോ എന്നിങ്ങനെയാണ് പേര് വരേണ്ടിയിരുന്നത്. അതിനാൽത്തന്നെ ഷവോമി 13 മോഡൽ എന്ന പേരിലാണ് മാധ്യമങ്ങളും ടെക് ലോകവും അടുത്തിറങ്ങാൻ തയാറെടുക്കുന്ന ഷവോമി സ്മാർട്ട്ഫോണിനെ വിശേഷിപ്പിച്ചു വന്നിരുന്നത്.

എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് 13 ന് പകരം അടുത്ത് ഇറങ്ങുക ഷവോമി 14 സ്മാർട്ട്ഫോൺ മോഡൽ ആണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റീട്ടെയിൽ പായ്ക്കിങ് കവറിന്റെ ചിത്രങ്ങൾ തെളിവാക്കിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷവോമി 14 പ്രോ എന്നാണ് പായ്ക്കിന് പുറത്ത് എഴുതിയിരിക്കുന്നത്. എന്നാൽ പേരുമാറ്റം സംബന്ധിച്ച് വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഷവോമി തയാറായിട്ടില്ല.

13 നെ പണ്ടേ പേടി
13 -ാം നമ്പറിനെ മിക്ക രാജ്യങ്ങളിലെയും ആളുകൾ അശുഭ നമ്പരായും ദുശ്ശകുന നമ്പരായുമൊക്കെയാണ് കാണുന്നത്. ആഗോള തലത്തിൽ പ്രബലമായ ഈ 13 പേടി ഇന്ത്യയിലും ശക്തമാണ്. മലയാളി സാക്ഷരതയിൽ മുന്നിലാണെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഊറ്റം കൊള്ളുന്നവർ പോലും 13 നെ തൊട്ടൊരു കളിക്ക് തയാറാകില്ല. സർക്കാർ തലങ്ങളിൽപ്പോലും ഈ 13 പേടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നുള്ളതും നാം കണ്ടുവരുന്നതാണ്.

കേരളത്തിൽ സർക്കാരുകൾ അധികാരമേൽക്കുമ്പോൾ എല്ലാത്തവണയും ഉയരുന്ന ഒരു ചോദ്യമാണ് 13-ാം നമ്പർ കാർ ആര് ഏറ്റെടുക്കും എന്നത്. ചില സർക്കാരുകളുടെ കാലത്ത് 13-ാം നമ്പർ കാർ ഏറ്റെടുക്കാൻ മന്ത്രിമാർ ആരും തയാറാകാത്ത സംഭവങ്ങളും നമ്മുടെ നാട്ടിൽത്തന്നെ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിലെ 13ാം നമ്പർ മുറിയിൽ ആൾത്താമസം ഉണ്ടായത് സൈമൺ ബ്രിട്ടോ എത്തിയപ്പോൾ മുതലാണ്. എന്തിനേറെ കോടികൾ മുടക്കി നിർമിച്ച കേരള ഹൈക്കോടതിയിൽ പോലും 13-ാം നമ്പർ മുറിയില്ല എന്നകാര്യവും ഇത് വിവാദമായപ്പോൾ കണ്ടുപിടിച്ച കുറുക്കുവഴിയുമൊക്കെ ഓർത്താൽ മതി നമ്മുടെ നാട്ടിൽ 13 ന് എന്ത് വിലയാണ് ഉള്ളത് എന്ന് മനസ്സിലാകും.

അത്താഴമേശയിലെ 13-ാം നമ്പരുകാരൻ
എന്നാൽ നമ്മുടെ നാട്ടുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ടെക്നോളജിയുടെയും ശാസ്ത്രവളർച്ചയുടെയുമൊക്കെ ഈറ്റില്ലമായ അമേരിക്കയിൽ പോലും ഇന്നും 13 അശുഭ നമ്പരാണ്. അമേരിക്കയുടെ കാര്യം മാത്രമല്ല. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യക്കാരുടെയും പേടിസ്വപ്നമാണ് 13. പല ആഡംബരക്കപ്പലുകളിലും 13 -ാം നമ്പർ ഡെക്ക് ഉണ്ടാകില്ല. പല ലിഫ്റ്റുകളിലും 12 കഴിഞ്ഞാൽ അടുത്ത സ്ഥാനം 12 ഏ എന്നോ 14 എന്നോ ഒക്കെയാണ്. ഇങ്ങനെ ഉദാഹരണങ്ങൾ നിരവധിയാണ്.

അന്ധവിശ്വാസങ്ങളെ ഇപ്പോഴും മുറുകെ പിടിക്കുന്ന വലിയൊരു വിഭാഗം ഈ ടെക്നോളജി യുഗത്തിലും പ്രബലരായി നമുക്കിടയിലുണ്ട് എന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി 'വ്യാഖ്യാനി'ച്ചാണ് 13 എന്ന സംഖ്യയെ ലോകം മോശക്കാരനാക്കിയത് എന്നാണ് കരുതപ്പെടുന്നത്. യേശുവിന്റെ അവസാനത്തെ അത്താഴത്തിനു 13 പേരാണ് പങ്കെടുത്തത്. ഗദ്സമനെ തോട്ടത്തിൽ അത്താഴം കഴിച്ചുകൊണ്ടിരിക്കെയാണ് ശിഷ്യന്മാരിൽ ഒരാളായ യൂദ 30 വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നത്.

അന്ന് യൂദാ അത്താഴത്തിന് ഇരുന്നത് 13-ാം നമ്പർ കസേരയിലാണ്. അതിനുശേഷം 13-ാം നമ്പർ നിർഭാഗ്യകരമാണെന്ന് ആളുകൾ കരുതിപ്പോരുന്നത് എന്ന് പാശ്ചാത്യലേഖനങ്ങളിൽ കണ്ടുവരുന്നു. 13 നെ പേടിക്കുന്ന ലോകത്ത് ആ പേടിക്ക് 'ട്രൈസ്കൈദേകഫോബിയ'( triskaidekaphobia) എന്ന് സ്വന്തമായി 'ശാസ്ത്രീയ'നാമം വരെയുണ്ട്.

എങ്കിലും ചൈനേ...
അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടാത്തവരാണ് കമ്യൂണിസ്റ്റുകാർ എന്നായിരുന്നു ഒരു കാലഘട്ടത്തിലെ 'വിശ്വാസം'. എന്നാൽ അവിടെയും അന്ധവിശ്വാസം മേൽക്കൈ നേടി എന്നതാണ് ഇന്നത്തെ പൊതു 'വിശ്വാസം'. കമ്യൂണിസത്തിന്റെ ഉറച്ച കോട്ടയാണ് ചൈന. എന്നാൽ അവിടുത്തെ കമ്യൂണിസം അൽപ്പം 'വേറിട്ട' കമ്യൂണിസമാണ് എന്ന് നമുക്കറിയാം. എങ്കിലും പേരിലും പ്രശസ്തിയിലും 'കമ്യൂണിസ്റ്റ് ചൈന'യെന്ന് ലോകം വിളിച്ചുപോരുന്ന ചൈനയിൽനിന്ന് 13 ന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

13 പോലും പ്രതീക്ഷിക്കാത്ത നടപടി
ലോകം മുഴുവൻ 13 വെറുക്കുമ്പോൾ ഇഷ്ടത്തോടെ ചേർത്തു പിടിച്ചിട്ടുള്ളവരാണ് ചൈനക്കാർ എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 13 നെ അംഗീകരിക്കുന്നത് ചൈനീസ് സംസ്കാരത്തിന്റെ തന്നെ ഭാഗമാണ്. 13 നെ ചൈനക്കാർ കണ്ടുവന്നിരുന്നതു തന്നെ ഭാഗ്യ നമ്പരുകളുടെ കൂട്ടത്തിലാണ്. ചൈനീസ് സംസ്കാരമനുസരിച്ച്, 'ഉറപ്പായ വളർച്ച' അല്ലെങ്കിൽ 'ഉറച്ച വിജയം' എന്നിവയെയാണ് 13 എന്ന സംഖ്യ പ്രതിനിധീകരിക്കുന്നത്. വാർത്തകൾ ശരിയാണെങ്കിൽ അങ്ങനെയുള്ള 13 നെയാണ് ഇപ്പോൾ ഷവോമി അട്ടിമറിച്ചിരിക്കുന്നത്.

പൊടിപോലും കളങ്കം പാടില്ല
ലോകത്ത് 13 ന് ഉള്ള ദുഷ്പേരാണ് ഷവോമിയെക്കൊണ്ട് ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. ചൈനീസ് സ്മാർട്ട്ഫോണുകളുടെ വലിയ വിപണിയാണ് ഇന്ത്യ. ലോകത്തിന്റ മറ്റ് ഭാഗങ്ങളിലും ഷവോമിക്ക് തങ്ങളുടെ സ്മാർട്ട്ഫോൺ എത്തിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഏറെ വെല്ലുവിളികളിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. ഈ ഘട്ടത്തിൽ ചെറിയൊരു തരിപോലും നെഗറ്റീവ് ഘടകങ്ങൾ തങ്ങളുടെ ഉൽപ്പന്നത്തിന്റെ സാധ്യതകളെ ബാധിക്കരുതെന്ന് കമ്പനി കരുതുന്നു. ഇതോടെയാണ് സ്വന്തം സംസ്കാരത്തെപ്പോലും തള്ളിക്കളഞ്ഞ് ലോകത്തിന്റെ അന്ധവിശ്വാസത്തിനൊപ്പം നിലകൊള്ളാൻ ഷവോമി നിർബന്ധിതരായിരിക്കുന്നത് എന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








