4ജി ഉണ്ണാൻ ഒരു കാണം വിൽക്കൽ! ഭൂമി വിറ്റ് ബിഎസ്എൻഎൽ നേടിയത് 40 കോടി രൂപ
സമ്പത്ത് കാലത്ത് വാങ്ങിക്കൂട്ടിയതും വന്നു ചേർന്നതുമായ സ്വത്തുക്കൾ കൈവിട്ട് പോകുന്നത് നിരാശയോടെ നോക്കി നിൽക്കേണ്ടി വരുന്നതിനെ ഗതികേട് എന്ന് വിളിക്കാമെങ്കിൽ ബിഎസ്എൻഎൽ (BSNL) ഇപ്പോൾ ഗതികേടിന്റെ നട്ടുച്ചിയിലാണ്. 4ജി വ്യാപനത്തിനായി കേന്ദ്ര ഫണ്ട് ലഭിച്ചെങ്കിലും നഷ്ടത്തിൽ ഓടുന്ന ബിഎസ്എൻഎൽ തങ്ങളാലാകും വിധം ഫണ്ട് സമാഹരിക്കാൻ ശ്രമിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ആസ്തിയായിട്ടുള്ള ഭൂമികളും കെട്ടിടങ്ങളുമൊക്കെ വിറ്റ് ഫണ്ട് കണ്ടെത്താൻ ശ്രമിക്കണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ബിഎസ്എൻഎല്ലിനോടും എംടിഎൻഎല്ലിനോടും നിർദേശിച്ചതായി 2023ൽ ഒരു റിപ്പോർട്ട് വന്നിരുന്നു. ആ റിപ്പോർട്ട് ശരിവയ്ക്കും വിധത്തിൽ ബിഎസ്എൻഎൽ ഭൂമി വിൽപ്പന ഇപ്പോൾ ആരംഭിച്ചിരിക്കുന്നു.
ആന്ധ്രാപ്രദേശ് ടെലിക്കോം സർക്കിളിൽ ഭൂമി പാഴ്സലുകൾ വിറ്റ് ബിഎസ്എൻഎൽ 40 കോടി രൂപ സമാഹരിച്ചു. 4ജി വ്യാപനത്തിനായി ഫണ്ട് കണ്ടെത്താൻ തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ടെലിക്കോം സർക്കിളുകളിലുള്ള ഭൂമികളും വിൽക്കും. കഴിഞ്ഞ വർഷം തന്നെ ഇതിനായുള്ള നിർദേശങ്ങൾ ലഭിച്ചതാണെങ്കിലും വിൽപ്പനയ്ക്കായുള്ള നടപടിക്രമങ്ങൾ വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

രണ്ട് ലാൻഡ് പാഴ്സലുകളുടെ വിൽപ്പനയിൽ നിന്നാണ് ആന്ധ്രാ പ്രദേശിൽ 40 കോടി രൂപയുടെ ഫണ്ട് ബിഎസ്എൻഎൽ ശേഖരിച്ചതായി ബിഎസ്എൻഎൽ എപി ടെലിക്കോം സർക്കിൾ ചീഫ് ജനറൽ മാനേജർ ശേഷാചലം പറഞ്ഞു. ആന്ധ്രയിലെ വിജയവാഡയിലും തഡെപള്ളിഗുഡെമിലും ഉണ്ടായിരുന്ന ലാൻഡ് പാഴ്സലുകൾ ആണ് വിറ്റത്.
ഈ ഫണ്ട് ബിഎസ്എൻഎല്ലിന്റെ പുനരുജ്ജീവനത്തിനായി വിനിയോഗിക്കുമെന്നാണ് വിശദീകരണം. ഇന്ത്യയിലെ ടെലിക്കോം സർക്കിളുകളിൽ ഉടനീളം കൂടുതൽ സ്ഥലങ്ങൾ വിൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ (എംടിഎസ്‌സി) വഴി 27-ലധികം ലാൻഡ് പാഴ്സലുകൾ ഇ-ലേലത്തിൽ വച്ചിരിക്കുന്നു. ഇതിൽ 3 എണ്ണം ആന്ധ്രാപ്രദേശിലാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ബിഎസ്എൻഎല്ലിന് ഒന്നിലധികം ദുരിതാശ്വാസ പാക്കേജുകൾ ലഭിച്ചിട്ടുണ്ട്, ഇപ്പോഴും 4ജി അവതരണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ലക്ഷ്യമിട്ട 1ലക്ഷം 4ജി സൈറ്റുകളിൽ പതിനായിരത്തിൽ താഴെ എണ്ണത്തിൽ മാത്രമാണ് 4ജി വ്യാപനം നടത്താനായിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ 4ജി സേവനങ്ങൾ വ്യാപകമായി അവതരിപ്പിക്കാൻ കഴിയാത്ത ഏക സ്ഥാപനം സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ്.
കേന്ദ്ര സർക്കാർ രക്ഷാ പാക്കേജ് പ്രഖ്യാപിച്ചതിന്റെ ബലത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപന നടപടികൾ ആരംഭിക്കുകയും ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) നേതൃത്വത്തിലുള്ള കൺസോർഷ്യത്തെ അതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. എങ്കിലും നടപടികൾ ഒച്ചിഴയുന്ന വേഗത്തിൽ മാത്രമാണ് മുന്നോട്ട് നീങ്ങുന്നത്. 4ജിക്കായി തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിക്കണം എന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ഒരു സോഫ്ട്വേർ അപ്ഡേഷനിലൂടെ 5ജിയിലേക്ക് മാറാൻ കഴിയും വിധമാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ കാര്യമായ പുരോഗതി ദൃശ്യമാകാത്തത് വരിക്കാരെ നിരാശപ്പെടുത്തുന്നു.

നിലവിൽ ബിഎസ്എൻഎല്ലിൽ നിന്ന് വൻ തോതിൽ വരിക്കാർ കൊഴിഞ്ഞ് പോകുന്നുണ്ട്. ഇത് കമ്പനിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. എങ്കിലും 4ജിയുടെയും വിപുലമായ നെറ്റ്‌വർക്ക് സാങ്കേതികവിദ്യയുടെയും സഹായത്തോടെ, ഭാവിയിൽ കൂടുതൽ ഉപഭോക്താക്കളെ കൂട്ടിച്ചേർക്കാനാകുമെന്നും കമ്പനി ലാഭത്തിലേക്ക് എത്തുമെന്നും ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നു.
വരുമാനത്തിന്റെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് ഏറ്റവും പിന്നിലാണ് എങ്കിലും ആസ്തികളുടെ കാര്യത്തിൽ അത്ര പിന്നിലാകാൻ സാധ്യതയില്ല. പ്രതാപകാലത്ത് സാധ്യമായിടത്തോളം, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ ചെന്നെത്താൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിരുന്നു. അതിനാൽത്തന്നെ കണ്ണായ പ്രദേങ്ങളിലെല്ലാം ബിഎസ്എൻഎല്ലിന് കോടികൾ വിലമതിക്കുന്ന ആസ്തികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
4ജി വ്യാപനത്തിനായി നല്ലൊരു തുക ചെലവഴിക്കേണ്ടതുണ്ട്. അതിനായി 10 കോടി രൂപ വരെ മൂല്യമുള്ള കോർ, നോൺ-കോർ ആസ്തികൾ കണ്ടെത്താൻ ആണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് നേരത്തെ ബിഎസ്എൻഎല്ലിനോടും എംടിഎൻഎല്ലിനോടും നിർദ്ദേശിച്ചത്. ഓരോ സർക്കിളുകളിലും കുറഞ്ഞത് 10 പ്രോപ്പർട്ടികളെങ്കിലും കണ്ടെത്തണം എന്നായിരുന്നു നിർദേശം.

10 കോടി മുതൽ 100 കോടി വരെ മൂല്യമുള്ള ആസ്തികൾക്ക് ധനസമ്പാദനത്തിന് കേന്ദ്ര മന്ത്രിസംഘത്തിന്റെ (GoM) അനുമതി ആവശ്യമാണ്. എന്നാൽ 10 കോടി രൂപയിൽ താഴെ മൂല്യമുള്ള ആസ്തികൾ വിൽക്കുന്നതിന് മന്ത്രിമാരുടെ അംഗീകാരം ആവശ്യമില്ല. അതിനാലാണ് 10 കോടിയിൽ താഴെ മൂല്യമുള്ള ആസ്തികൾ വിൽക്കാൻ നേരത്തെ നിർദേശം നൽകിയത്.
ബിഎസ്എൻഎല്ലിന്റെ 18,200 കോടി രൂപയുടെ ആസ്തികളും എംടിഎൻഎല്ലിന്റെ 5,158 കോടി രൂപയുടെ ആറ് ആസ്തികളും പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കാൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്(DIPAM) കഴിഞ്ഞ വർഷം അംഗീകാരം നൽകിയിരുന്നു. വരും ദിവസങ്ങളിലും ബിഎസ്എൻഎല്ലിന്റെ ലാൻഡ് പാഴ്സലുകൾ ഇ-ലേലത്തിൽ വിൽക്കുന്നത് തുടരും.


Click it and Unblock the Notifications