അദാനിക്കും വിഐക്കും ഓഗസ്റ്റ് 16 ന് സ്വാതന്ത്ര്യം തീരും! കാത്തിരിക്കുന്നത് പിഴ അല്ലെങ്കിൽ കടുത്ത നടപടി!
രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയുടെയും പ്രമുഖ വ്യവസായിയായ അദാനിയുടെ അദാനി ഡാറ്റ നെറ്റ്വർക്കിന്റെയും 5ജി മോഹങ്ങൾ ആശങ്കയിൽ. 2022ലെ 5ജി സ്പെക്ട്രം ലേലത്തിൽ ഈ രണ്ട് സ്ഥാപനങ്ങളും സ്പെക്ട്രം സ്വന്തമാക്കിയിരുന്നു. എന്നാൽ സർക്കാരുമായുള്ള കരാർ പാലിച്ചുകൊണ്ട് 5ജി സേവനങ്ങൾ ആരംഭിക്കാൻ ഇരുകമ്പനികൾക്കും സാധിച്ചിട്ടില്ല.
ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം സ്പെക്ട്രം നേടിയ കമ്പനികൾ നിശ്ചിത തീയതിക്കുള്ളിൽ 5ജി വിതരണം ആരംഭിക്കണം. ആദ്യ വർഷം മൂന്ന് മെട്രോകളിലും ഇന്ത്യയിലെ 22 ടെലികോം സർക്കിളുകളിൽ ഒരു നഗരത്തിലെങ്കിലും വാണിജ്യപരമായ 5ജി ലോഞ്ച് നടക്കപ്പാക്കണം എന്നതായിരുന്നു വകുപ്പിന്റെ നിർദേശം.

26 GHz, 3.3-3.6 GHz സ്പെക്ട്രം എന്നിവയിൽ ആണ് 5G പുറത്തിറക്കേണ്ടിയിരുന്നത്. കരാർ പ്രകാരം ഓഗസ്റ്റ് 16 വരെയാണ് 5ജി ലോഞ്ചിനായി സമയം അനുവദിച്ചിരുന്നത്. എന്നാൽ ഈ തീയതിക്കുള്ളിൽ ഇരു സ്ഥാപനങ്ങൾക്കും 5ജി ലോഞ്ച് നടത്താൻ സാധിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
അതിനാൽത്തന്നെ ഓഗസ്റ്റ് 16 ന് ശേഷം എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ് ടെലിക്കോം രംഗം. 5ജിയുടെ വാണിജ്യ ലോഞ്ചിന് അനുമതി നേടിയ മൂന്ന് ടെലിക്കോം കമ്പനികളിലൊന്നാണ് വിഐ. മറ്റ് രണ്ട് ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും ഇതിനകം 5ജി വ്യാപനത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു.
ഓഗസ്റ്റ് 16 ന് അകം 5ജി ലോഞ്ച് നടത്താൻ സാധിക്കാത്തതിനാൽത്തന്നെ വിഐയും അദാനി ഡാറ്റ നെറ്റ്വർക്കും ടെലിക്കോം വകുപ്പിന്റെ നിരീക്ഷണത്തിന് കീഴിലാണ്. കരാർ പാലിക്കാത്ത ഇരുകമ്പനികൾക്കും എതിരേ കേന്ദ്ര സർക്കാർ പിഴ ചുമത്തി തൽക്കാലം സമയം നീട്ടി നൽകുമോ, അതോ കരാർ പ്രകാരം സ്പെക്ട്രം തിരിച്ചെടുക്കുമോ എന്നകാര്യം കാത്തിരുന്ന് കാണേണ്ടതുണ്ട്.
5ജി റോളൗട്ടിനുള്ള സമയം നീട്ടിനൽകണം എന്ന് ആവശ്യപ്പെട്ട് വിഐയും അദാനി കമ്പനിയും ടെലിക്കോം വകുപ്പിനെ സമീപിച്ചിരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ടെലിക്കോം മന്ത്രാലയത്തിന്റെ തീരുമാനം പുറത്തുവന്നിട്ടില്ല. പ്രത്യക്ഷത്തിൽ സർക്കാർ ഇരു കമ്പനികൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ല, ചെയ്യാൻ സാധ്യതയുമില്ല. എങ്കിലും വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമ കേന്ദ്രസർക്കാരാണ് എന്നകാര്യവും ഓർക്കേണ്ടതുണ്ട്.
പക്ഷേ വിഐയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുമോ എന്ന് പ്രവചിക്കുക സാധ്യമല്ല. സാമ്പത്തിക പ്രതിസന്ധിയാണ് വിഐയുടെ 5ജി മോഹങ്ങൾക്ക് വിലങ്ങുതടിയായത്. സാമ്പത്തിക പ്രതിസന്ധിമൂലം 5ജി വ്യാപനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ വിഐക്ക് സാധിച്ചില്ല. നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഒന്നും നടന്നില്ല.

കടമായി 5ജി ഉപകരണങ്ങൾ വാങ്ങാൻ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. എല്ലാ വഴികളും അടഞ്ഞ വിഐക്ക് 5ജി സ്പെക്ട്രം നഷ്ടമായാൽ അത് കമ്പനിയുടെ നിലനിൽപ്പിനെ കൂടുതൽ ബാധിക്കും. ജിയോയും എയർടെലും 5ജി ആരംഭിച്ചതോടെ നിരവധി വിഐ വരിക്കാർ ഈ രണ്ട് കമ്പനികളിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്.
5ജിയുടെ വേഗത്തിനൊപ്പം, ഇപ്പോൾ ജിയോയും എയർടെലും സൗജന്യമായി അൺലിമിറ്റഡ് 5ജി നൽകുന്നു എന്നതും വിഐ വരിക്കാരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. ഈ സാഹചര്യത്തിൽ എത്രയും വേഗം 5ജി അവതരിപ്പിക്കേണ്ടത് വിഐയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതേസമയം ബിസിനസ് സ്ഥാപനങ്ങളുടെ 5ജി വൽക്കരണവുമായി ബന്ധപ്പെട്ടാണ് അദാനി നെറ്റ്വർക്കിന് 5ജി സ്പെക്ട്രം അനുവദിച്ചത്.
ക്യാപ്‌റ്റീവ് നെറ്റ്‌വർക്കുകൾക്കായി 26 GHz ബാൻഡിൽ ആറ് സർക്കിളുകളിലായി 212 കോടി രൂപയുടെ സ്‌പെക്‌ട്രം ആണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ മേഖലയിൽ 5ജി ആരംഭിക്കാൻ അദാനിക്കും കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 16 എന്ന ഡെഡ്ലൈൻ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ എന്ത് നടപടിയാണ് ഇരുവരും നേരിടേണ്ടിവരിക എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








