5ജി പിന്നെത്തരാം, ആദ്യം 4ജിയ്ക്ക് കൂടുതൽ പണം താ; ആർത്തിയടങ്ങുന്നില്ലേ ടെലിക്കോം കമ്പനികൾക്ക്?
കിതച്ച് കിതച്ച് തുടങ്ങിയ 5ജി റോൾഔട്ട് രാജ്യത്തെ ചില നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ ലഭിച്ച് തുടങ്ങിയിട്ടുള്ളത് ( നേരിട്ട് അനുഭവമില്ല ). റിലയൻസ് ജിയോ നാല് നഗരങ്ങളിലും എയർടെൽ 8 നഗരങ്ങളിലുമാണ് 5G സേവനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനം ഉടനെത്തും. 5ജി പ്ലാനുകളെക്കുറിച്ചും അവയ്ക്ക് കമ്പനികൾ ഈടാക്കാൻ സാധ്യതയുള്ള നിരക്കുകളെക്കുറിച്ചുമൊക്കെ നാം ഒരുപാട് ചർച്ച ചെയ്തതാണ്. ഏകദേശം 4G പ്ലാനുകൾക്ക് സമാനമായ നിരക്കിലായിരിക്കും 5ജി പ്ലാനുകളും വരുന്നതെന്ന പ്രഖ്യാപനങ്ങളെ നമ്മൾ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ ചെറിയൊരു കള്ളക്കളിയും കമ്പനികൾ കാണിക്കുന്നുണ്ട്.

5ജിയ്ക്ക് 4ജിയേക്കാൾ ഏറെക്കൂടുതൽ ചിലവില്ല, എന്നാൽ 4ജിയ്ക്കോ?
രാജ്യത്ത് നിലവിൽ റിലയൻസ് ജിയോയും എയർടെലും മാത്രമാണ് 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്ന് അറിയാമല്ലോ. 4ജി താരിഫ് നിരക്കുകളെക്കാളും ഒരുപാട് കൂടുതൽ ആകാത്ത വിധത്തിലായിരിക്കും 5ജി നിരക്കുകൾ എന്നാണ് കമ്പനികളുടെ വാദം. അപ്പോൾ തോന്നും ടെലിക്കോം കമ്പനികളുടെ ഉദാര മനസാണെന്ന്. എന്നാൽ സംഭവം അങ്ങനെയല്ല.

5ജി നെറ്റ്വർക്കിന് അസാധാരണമായ ഇന്റർനെറ്റ് സ്പീഡ് നൽകാൻ കഴിയും, എന്നാൽ എല്ലായിടത്തും പോയിട്ട് ഒരു ആയിരം നഗരങ്ങളിൽ എങ്കിലും 5ജി എത്തിക്കാൻ ഇവർക്കാർക്കും ഇത് വരെ സാധിച്ചിട്ടില്ല, അത് അടുത്ത കാലത്തൊന്നും സാധിക്കുമെന്നും തോന്നുന്നില്ല. അത്യാവശ്യം കവറേജ് ഇല്ലാതെ വൻ വിലയിൽ 5ജി പ്ലാനുകൾ അവതരിപ്പിച്ചാൽ സ്വന്തം മനസാക്ഷിയോട് പോലും ന്യായീകരിക്കാൻ ആകില്ലെന്ന് കമ്പനികൾക്ക് അറിയാം.

കവറേജില്ലാതെ പ്ലാൻ അവതരിപ്പിച്ചാൽ യൂസേഴ്സ് പുറങ്കാല് കൊണ്ട് തട്ടിത്തെറിപ്പിക്കുമെന്നും അവർക്ക് ബോധ്യമുണ്ട്. എന്നാൽ 5ജിയ്ക്ക് വേണ്ടിയും മറ്റും പുറത്തിറക്കുന്ന പണം തിരിച്ചു പിടിക്കാതിരിക്കാനും ടെലിക്കോം കമ്പനികൾക്കാവില്ല. ഇവിടെയാണ് നേരത്തെ പറഞ്ഞ അപകടം പതിയിരിക്കുന്നത്. 5ജിയ്ക്കായി നടത്തിയ കൂറ്റൻ നിക്ഷേപം 5ജിയിൽ നിന്ന് തന്നെ തിരിച്ച് പിടിക്കാൻ ഉടനെയൊന്നും കഴിയാത്തതിനാൽ കമ്പനികളുടെ കണ്ണ് തിരിയുക 4ജി സേവനങ്ങളിലേക്കും അതിൽ നിന്നുള്ള വരുമാനത്തിലേക്കുമാണ്.

4ജി യൂസേഴ്സിൽ നിന്നുള്ള എആർപിയു ( ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ) ഉയർത്തുക, ഈ ഒരൊറ്റ ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചാണ് രാജ്യത്തെ ടെലിക്കോം കമ്പനികളുടെ വരുമാനം വർധിപ്പിക്കാനുള്ള പ്ലാനുകൾ എല്ലാം മുന്നോട്ട് പോകുന്നത്. നിലവിൽ അതിനുള്ള വഴി 4ജി പ്ലാനുകളുടെ നിരക്ക് കൂട്ടുക എന്നത് മാത്രമാണ്. ഇവിടെയാണ് 5ജിയുടെ ഭാരം മുഴുവൻ 4ജി യൂസേഴ്സിലേക്ക് തള്ളാനുള്ള സാധ്യത നില നിൽക്കുന്നതും നേരത്തെ പറഞ്ഞ അപകടം വ്യക്തമാകുന്നതും.

കഴിഞ്ഞ നവംബറിൽ 4ജി പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതും എആർപിയു ഉയർത്താൻ വേണ്ടിയായിരുന്നു. വീണ്ടും നിരക്ക് വർധനവ് ഉണ്ടാകുമെന്ന് അന്ന് തന്നെ കമ്പനികൾ അറിയിച്ചിരുന്നു. സേവനങ്ങൾക്കായി തങ്ങൾ ചെലവഴിക്കുന്ന പണവുമായി താരതമ്യം ചെയ്യുമ്പോൾ എആർപിയു വരുമാനം വളരെ കുറവാണെന്നാണ് കമ്പനികളുടെ നിലപാട്. അതിനി നേരെ തിരിച്ചായാലും ആ "നിലപാട്" മാറ്റാൻ സ്ഥാപനങ്ങൾ തയ്യാറാവില്ലെന്നതും യാഥാർഥ്യമാണ്.

നിലവിലത്തെ സാഹചര്യത്തിൽ 5ജി സേവനങ്ങൾക്ക് വലിയ ഡിമാൻഡ് ഇല്ല. അതിനാൽ തന്നെ ഉയർന്ന നിരക്കുകളിൽ പ്ലാനുകൾ നൽകിയാൽ 5ജിയിലേക്ക് മാറുന്നവരുടെ എണ്ണം വളരെ കുറവായിരിക്കും. കൂടുതൽ യൂസേഴ്സും 4ജി പ്ലാനുകൾ മാത്രം ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതായിരിക്കും പരിണിത ഫലം. യൂസേഴ്സ് കൂടുതൽ പണം ചിലവഴിക്കുന്ന സെക്ടറിൽ നിരക്ക് വർധനവ് കൊണ്ട് വരുന്നതായിരിക്കും സ്വാഭാവികമായും കമ്പനികൾക്ക് ലാഭം നൽകുന്നത്.

ഈ വർഷം അവസാനത്തോടെ 4ജി താരിഫ് നിരക്കുകൾ കമ്പനികൾ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. 2019ലും 21ലും നിരക്കുകൾ കൂട്ടിയത് ഏതാണ്ട് ഇതേ സമയത്താണ്. നിലവിൽ 190 രൂപയോളമാണ് ഒരു യൂസറിൽ നിന്നുള്ള എയർടെലിന്റെ ശരാശരി വരുമാനം ( എആർപിയു ). 180 രൂപയോളമാണ് ജിയോയുടെ എആർപിയു. അതേ സമയം 150 രൂപയിൽ താഴെ മാത്രമാണ് വിഐയുടെ എആർപിയു.


Click it and Unblock the Notifications








