തൂണിലും തുരുമ്പിലും ട്രെയിനിലും 5ജി? സ്വകാര്യ കമ്പനികൾക്ക് റെയിൽവേയുടെ സ്ഥലത്തും ടവർ സ്ഥാപിക്കാൻ അനുമതി
സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് റെയിൽവേയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകി റെയിൽവേ മന്ത്രാലയം. ഇന്ത്യയിൽ 5ജി (5G) വിജയകരമായി വിന്യസിക്കുന്നതിന് ടെലിക്കോം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ കാരണം മുൻ നിർത്തിയാണ് ഇപ്പോൾ ഈ നിർണായക തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് വിവരം.

ട്രെയിൻ യാത്രകളിലെ മൊബൈൽ സിഗ്നൽ പ്രശ്നങ്ങളും ഇതിലൂടെ പരിഹരിക്കപ്പെടുമെന്നും ട്രെയിൻ യാത്രികൾക്ക് ഏറെ ഉപകാരപ്പെടുമെന്നുമുള്ള വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് റെയിൽവേ പച്ചക്കൊടി കാട്ടിയത് എന്ന് പറയപ്പെടുന്നു. എന്നാൽ ഏറെ നാളുകൾക്ക് മുമ്പ്തന്നെ റെയിൽവേ ഭൂമിയിൽ സ്വകാര്യ കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകുന്നതിനായി സർവേ അടക്കമുള്ള കാര്യങ്ങൾ നടന്നിരുന്നു.

റെയിൽവേയുടെ 70 ഡിവിഷനുകളുടെ പരിധിയിലുള്ള സ്റ്റേഷൻ പരിസരങ്ങളിലും ഓഫീസുകളിലും ചെറിയ സെല്ലുകളും പോൾ മൗണ്ടുകളും സ്ഥാപിക്കാൻ അനുവദിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ ടെലിക്കോം കമ്പനികൾക്ക് റെയിൽവേ ഭൂമി വിട്ടുനൽകാൻ നടപടികൾ ആരംഭിച്ചിരുന്നു. സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി റെയിൽവേ ഭൂമിയുടെ ലാൻഡ് ലൈസൻസിംഗ് ഫീ (എൽഎൽഎഫ്) മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നീക്കം.

ടെലികോം മേഖലയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണ് ഇപ്പോൾ റെയിൽവേ മന്ത്രാലയം എടുത്തിരിക്കുന്നത്. ഈ തീരുമാനപ്രകാരം റെയിൽവേയുടെ ഭൂമിയിലോ ഓഫീസിലോ സ്റ്റേഷനിലോ ഏത് കമ്പനിക്കും ടവർ സ്ഥാപിക്കാം. ഇതിലൂടെ റെയിൽവേയ്ക്ക് വരുമാനവും യാത്രക്കാർക്ക് 5ജിയും ലഭിക്കും. എന്നാൽ റെയിൽവേ ഭൂമിയിൽ സ്ഥാപിക്കുന്ന ടവറുകളുടെ ഉത്തരവാദിത്തം റെയിൽവേയ്ക്ക് ഉണ്ടായിരിക്കില്ല. ഇതുകൂടാതെ, ഈ ടവറുകളിൽ പരസ്യങ്ങളും മറ്റും സ്ഥാപിക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് അവകാശമില്ല.

ഇതുവരെ പൊതുമേഖലാ സ്ഥാപനമായ റെയിൽടെൽന് മാത്രമാണ് റെയിൽവേ ഭൂമിയിലോ സ്റ്റേഷനുകളിലോ ഓഫീസുകളിലോ നെറ്റ്‌വർക്കിനായി ടവർ സ്ഥാപിക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇപ്പോൾ 4ജിയേക്കാൾ വളരെ കുറഞ്ഞ ദൂരത്തിൽ 5ജി ടവറുകൾ സ്ഥാപിക്കേണ്ടതുണ്ട്. എത്രയും വേഗം രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കണമെങ്കിൽ അത്രയധികം ടവറുകളും ആവശ്യമുണ്ട്. സ്ഥലമെടുപ്പിലെ നൂലാമാലകൾ ടവർ നിർമാണം വർഷങ്ങളോളം വൈകിപ്പിച്ചേക്കും.

റെയിൽവേ ഭൂമിയിൽ ടവറിന് അനുമതി കിട്ടിയതോടെ ടവർ സ്ഥാപിക്കുന്നതിലെ പ്രധാന പ്രശ്നമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇത് ടെലികോം ടവറുകൾ സ്ഥാപിക്കുന്നത് ചെലവ് കുറയ്ക്കുകയും കാര്യക്ഷമതയും ടെലിക്കോം കണക്റ്റിവിറ്റിയും വർധിപ്പിക്കുകയും ചെയ്യും. വെറുതേ കിടക്കുന്ന റെയിൽവേ ഭൂമിക്കായി ഏറെ നാളായി സ്വകാര്യ കമ്പനികൾ സർക്കാരിനോട് അപേക്ഷിച്ച് വരികയായിരുന്നു. ഇപ്പോൾ 5-ജി സേവനങ്ങൾ രാജ്യത്ത് വേഗമെത്തിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകിയത്.

മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ ഭൂമി വിട്ടുനൽകുന്ന റെയിൽവേ മന്ത്രാലയത്തിന്റെ നടപടിയെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡേഴ്സ് അസോസിയേഷൻ (ഡിഐപിഎ) സ്വാഗതം ചെയ്തു. ടെലിക്കോം മേഖല ദീർഘകാലമായി ഇത്തരം ഒരു ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട് എന്നും രാജ്യത്തിന്റെ പുരോഗതിക്ക് ഇത് അനിവാര്യമാണെന്നും ഡിഐപിഎ ഡയറക്ടർ ജനറൽ ടി ആർ ദുവ പ്രതികരിച്ചു. രാജ്യത്തിന്റെ മുന്നോട്ടുള്ള വികസനത്തിൽ ടെലിക്കോം മേഖലയ്ക്ക് നിർണായക സ്ഥാനമുണ്ട്.

റെയിൽവേ ഭൂമിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള നീക്കം ടെലികോം ടവറുകൾ സ്ഥാപിക്കുന്നത് ചെലവ് കുറയ്ക്കുകയും കാര്യക്ഷമതയും ടെലികോം കണക്റ്റിവിറ്റിയും വർധിപ്പിക്കുകയും ചെയ്യും. ഡിജിറ്റൽ ലോകത്തേക്ക് ഇന്ത്യയെ കൈപിടിച്ചു നടത്താൻ ഈ തീരുമാനം സഹായകമാകും. ഇപ്പോൾ രാജ്യത്തുണ്ടായ ഡിജിറ്റൽ പുരോഗതികളുടെ നട്ടെല്ല് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും (DOT) നാഷണൽ ബ്രോഡ്‌ബാൻഡ് മിഷൻ ഡയറക്ടറേറ്റും ആണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ബിസിനസ് എളുപ്പമാക്കാനും ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏറെ സഹായകരമാണെന്നും ദുവ പറഞ്ഞു.


Click it and Unblock the Notifications








