ഓൺലൈനിൽ തോർത്ത് വാങ്ങാൻ ശ്രമിച്ച വയോധികയ്ക്ക് നഷ്ടമായത് 8.3 ലക്ഷം രൂപ!
യുപിഐ മുതൽ എസ്എംഎസ് വരെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സൈബർ ക്രിമിനലുകളുടെ വലയിൽ വീഴുന്നവരുടെ എണ്ണം ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓൺലൈനിൽ ആളുകളുടെ പണം തട്ടാനായി ദിവസവും പുതിയ പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുന്ന സൈബർ ക്രിമിനലുകൾ കോടിക്കണക്കിന് രൂപയാണ് ദിവസവും കവർന്നുകൊണ്ടിരിക്കുന്നത്.
വയോധികരാണ് അടുത്തകാലത്തായി സൈബർ ഹാക്കർമാരുടെ തട്ടിപ്പിന് കൂടുതലായും ഇരയാകുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി മുംബൈയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒരു ഓൺലൈൻ തട്ടിപ്പിലും ഇരയായിരിക്കുന്നത് 70 വയസുള്ള ഒരു വയോധികയാണ്. ഓൺലൈനിൽ നിന്ന് ആറ് തോർത്തുകൾ ഓഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തട്ടിപ്പിന് ഇരയായത്.

ഒരു ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്ന് 1,160 രൂപയ്ക്ക് ആറ് ടവലുകൾ ആണ് വയോധിക ഓർഡർ ചെയ്തത്. എന്നാൽ ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നതിനിടെ അവരുടെ അക്കൗണ്ടിൽനിന്ന് 1,169 രൂപയ്ക്ക് പകരം 19,005 രൂപ ആണ് കുറഞ്ഞത്. തെറ്റായ ഇടപാട് റിപ്പോർട്ട് ചെയ്യാൻ അവർ ബാങ്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനായില്ല.
എന്നാൽ അധികം താമസിയാതെ അവരുടെ ഫോണിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ എത്തി. ബാങ്കിൽനിന്നാണ് വിളിക്കുന്നത് എന്നും ഓൺലൈൻ ഇടപാടിൽ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായം നൽകാമെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. തുടർന്ന് റീഫണ്ടിനായി ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ അവരോട് ആവശ്യപ്പെട്ടു.
തുടർന്ന് അയാൾ നൽകിയ നിർദേശങ്ങൾ അവർ പാലിച്ചെങ്കിലും അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ നഷ്ടമായി. അനധികൃത ട്രാൻസാക്ഷനുകൾ അക്കൗണ്ടിൽ നടക്കുന്നതു കണ്ട വയോധിക സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് എത്തി. എന്നാൽ ഈ സമയംകൊണ്ട് അവരുടെ അക്കൗണ്ടിൽ നിന്ന് ഏതാണ്ട് 8.3 ലക്ഷം രൂപ നഷ്ടമായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ് എന്നാണ് പോലീസ് സൈബർ സെൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത് എന്ന പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അവർ ഓഡർ ചെയ്ത വെബ്സൈറ്റ് വ്യാജമായിരുന്നു എന്നാണ് കണ്ടെത്തൽ.
സഹായത്തിനായി അവർ വിളിച്ച ബാങ്ക് ഹെൽപ്പ്‌ലൈൻ നമ്പറും വ്യാജമായിരുന്നു. ഈ വ്യാജനമ്പരിലേക്ക് വിളിച്ചതോടെ വയോധികയുടെ നമ്പർ തട്ടിപ്പുകാർക്ക് ലഭിച്ചു. തുടർന്ന് ബാങ്ക് പ്രതിനിധിയെന്ന പേരിൽ തട്ടിപ്പുകാർ അവരെ വിളിച്ച് ഫോണിലെ വിവരങ്ങൾ ചോർത്താൻ സഹായിക്കുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും സ്‌മാർട്ട്‌ഫോണിലേക്ക് റിമോട്ട് ആക്‌സസ് നേടുകയും ചെയ്തു.
തുടർന്ന് തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ട് നമ്പർ, ഒടിപി, തുടങ്ങിയ എല്ലാ നിർണായക വിവരങ്ങളും മനസിലാക്കുകയും അവരുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് പണം മോഷ്ടിക്കുകയുമായിരുന്നു. ഓൺലൈൻ ഇടപാടുകളുടെ സങ്കീർണതകൾ പരിചിതമല്ലാത്ത വ്യക്തികളെ, പ്രത്യേകിച്ച് മുതിർന്നവരെ, സൈബർ കുറ്റവാളികൾ എങ്ങനെ കബളിപ്പിക്കും എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ കേസ്.

ഓൺലൈൻ ഷോപ്പിംഗ് ഇന്ന് ഏറെ സൗകര്യപ്രദമായ ഒരു സംവിധാനം തന്നെയാണ്. എന്നാൽ ഇന്റർനെറ്റിൽ നിറയെ ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്നു. അതിനാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഓൺലൈനിൽ ഉത്പന്നം വാങ്ങും മുമ്പ് വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വെബ്‌സൈറ്റിന്റെ SSL സർട്ടിഫിക്കറ്റ് പരിശോധിക്കാനും സുരക്ഷിതമായ പേയ്‌മെന്റ് ഗേറ്റ്‌വേ ഉണ്ടോയെന്ന് പരിശോധിക്കാനും കഴിയും.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒടിപി എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ ആരുമായും പങ്കിടാതിരിക്കുന്നതാണ് ഉചിതം. അതുപോലെ ഗൂഗിൾ സെർച്ചിലോ മറ്റ് ബ്രൗസറിലോ ആദ്യം ദൃശ്യമാകുന്ന ബാങ്ക് ഹെൽപ്പ് ലൈനുകൾ, കസ്റ്റമർ കെയർ നമ്പറുകൾ എന്നിവ കണ്ണടച്ച് വിശ്വസിക്കരുത്. ബാങ്ക് പാസ്‌ബുക്കോ യഥാർത്ഥ ബാങ്ക് വെബ്‌സൈറ്റോ പരിശോധിച്ച് യഥാർത്ഥ ഹെൽപ്പ്‌ലൈൻ നമ്പർ കണ്ടെത്തണം.


Click it and Unblock the Notifications








