15 വർഷമായി പണിയെടുത്തിട്ടില്ല... വർഷം കിട്ടുന്നത് 55 ലക്ഷം രൂപ; ഒടുവിൽ ശമ്പളം കൂട്ടാത്തതിൽ കമ്പനിക്കെതിരെ കേസ്
15 വർഷമായി പണിയെടുക്കാതെ അസുഖ അവധിയിൽ (Sick Leave) തുടരുന്ന ജീവനക്കാരൻ, അതും പ്രതിവർഷം 55 ലക്ഷം രൂപ സാലറി വാങ്ങിക്കുന്നയാൾ ശമ്പളം കൂട്ടിക്കൊടുത്തില്ലെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസ് കൊടുത്താലോ..? ഒന്നും കൂടി പറയാൻ പറയരുത്, മനസിലാകാത്തവർക്ക് ഒന്ന് കൂടി വായിച്ച് നോക്കാവുന്നതാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക.
ടെക്ക് ഭീമൻ ഐബിഎമ്മിനെതിരെയാണ് (IBM) ഇയാൻ ക്ലിഫോർഡ് (Ian Clifford) എന്ന ജീവനക്കാരൻ പരാതി നൽകിയത്. 2008 സെപ്റ്റംബർ മുതൽ അസുഖ അവധിയിലുള്ള ക്ലിഫോർഡ് പിന്നീട് ഒരു ദിവസം പോലും കമ്പനിയ്ക്ക് വേണ്ടി ജോലിയെടുത്തിട്ടില്ലെന്നതാണ് ഏറ്റവും കൗതുകകരം. ശമ്പള വർധനവിന്റെ കാര്യത്തിൽ കമ്പനി തന്നോട് വേർതിരിവ് കാണിക്കുന്നുവെന്നാണ് ഇയാളുടെ പരാതി. 54,028 പൗണ്ടാണ് ( ഏകദേശം 55.34 ലക്ഷം രൂപ ) വർഷം തോറും ക്ലിഫോർഡിന് ലഭിക്കുന്ന ശമ്പളം!

എന്നാൽ മറ്റ് ജീവനക്കാരെ പോലെ തന്റെ ശമ്പളം വർധിക്കുന്നില്ലെന്നാണ് ഇയാൻ ക്ലിഫോർഡ് പരാതിയിൽ ആരോപിക്കുന്നത്. ഇത് വിവേചനമാണെന്നും ക്ലിഫോർഡ് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പം മൂലം തനിക്ക് കിട്ടുന്ന സാലറി അധികം വൈകാതെ തന്നെ വളരെ ചെറിയൊരു തുകയായി മാറുമെന്നും ക്ലിഫോർഡ് വാദിക്കുന്നുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, 15 വർഷമായി സ്ഥാപനത്തിന് വേണ്ടി ജോലിയൊന്നും എടുത്തിട്ടില്ലാത്തൊരാളാണ് ഈ രീതിയിൽ കോടതിയെ സമീപിച്ചതെന്നും ഓർക്കണം.
എന്തായാലും ക്ലിഫോർഡിന്റെ പരാതി കോടതിയും തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇയാൻ ക്ലിഫോർഡിന് ലഭിക്കുന്നത് വളരെ നല്ല ആനുകൂല്യമാണെന്നും പരാതിയിൽ വാദം കേട്ട എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ജഡ്ജി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ തൊഴിൽ, ജീവിത സാഹചര്യങ്ങളോ ശമ്പള വ്യവസ്ഥിതിയോ പരാതിക്കാരന്റെ ശാരീരിക പ്രശ്നങ്ങളോ ഈ ലേഖനം എഴുതുന്ന സമയത്ത് ഗിസ്ബോട്ട് മലയാളം വിശദമായി വിശകലനം ചെയ്തിട്ടില്ല. ദേശീയ, അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയാണ് ലേഖനം.
ടെലിഗ്രാഫ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ഇയാൻ ക്ലിഫോർഡിന്റെ കഥ ആരംഭിക്കുന്നത് രണ്ടായിരമാണ്ടിൽ അദ്ദേഹം ലോട്ടസ് ഡെവലപ്‌മെന്റിനായി പ്രവർത്തിക്കാൻ തുടങ്ങിയ കാലത്താണ്. പിന്നീട് ഐബിഎം സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. 2008 സെപ്റ്റംബറോടെ ഇയാൻ ക്ലിഫോർഡ് അസുഖ അവധിയിൽ പ്രവേശിക്കുകയും ചെയ്തു. അവധിയിൽ തുടരുമ്പോൾ തന്നെ 2013 -ലാണ് സ്ഥാപനത്തിനെതിരെ ക്ലിഫോർഡ് ആദ്യമായി പരാതി നൽകുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി തനിക്ക് ശമ്പള വർധനവോ അവധിക്കാല വേതനമോ ലഭിച്ചിട്ടില്ലെന്ന് കാട്ടിയായിരുന്നു പരാതി.
തർക്കം പരിഹരിക്കാനായി ക്ലിഫോർഡിനെ കമ്പനി അവരുടെ ഡിസേബിളിറ്റി പ്ലാനിൽ ഉൾപ്പെടുത്തി. ലഭിച്ച് കൊണ്ടിരിക്കുന്ന ശമ്പളത്തിന്റെ 75% വച്ച് 65 വയസ് വരെ ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. ഇത് പ്രകാരമാണ് എല്ലാ വർഷവും 55 ലക്ഷത്തിലധികം രൂപ (54,028 പൗണ്ട്) ക്ലിഫോർഡിന് ലഭിക്കുന്നത്. 65 വയസ് വരെ റിട്ടയർമെന്റ് പ്ലാനുള്ളതിനാൽ മൊത്തത്തിൽ 1.5 മില്യൺ പൗണ്ടിലധികമാണ് ഇയാളുടെ പോക്കറ്റിലേക്കെത്തുന്നത്. പ്ലാനിൽ ഉൾപ്പെടുത്തിയതിനാൽ കമ്പനിയ്ക്ക് വേണ്ടി ജോലിയെടുക്കേണ്ട ബാധ്യത അദ്ദേഹത്തിനില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇത്രയധികം രൂപ കൈയ്യിലേക്ക് വരുന്നില്ലേയെന്ന് നിങ്ങൾ കരുതിയാലും ക്ലിഫോർഡ് അതിനെ മറ്റൊരുരീതിയിലാണ് കാണുന്നത്. നിലവിലെ പണപ്പെരുപ്പ നിരക്കിന് അനുസൃതമായിട്ടാണ് മറ്റ് ജീവനക്കാർക്ക് ശമ്പളവർധനവ് ലഭിക്കുന്നത്. ഡിസേബിൾ വിഭാഗത്തിൽ അല്ലാത്ത ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ തന്നോട് വിവേചനപരമായിട്ടാണ് പെരുമാറിയത്. പണപ്പെരുപ്പം കണക്കിലെടുത്ത് ശമ്പളം ക്രമീകരിച്ചില്ലെങ്കിൽ, തന്റെ ശമ്പളത്തിന്റെ മൂല്യം കുറഞ്ഞ് പോകുമെന്നും ഇയാൾ കോടതിയിൽ വാദിച്ചു. കോടതി പക്ഷെ ക്ലിഫോർഡിന്റെ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു. ഗണ്യമായ തുക തന്നെയാണ് പരാതിക്കാരന് ലഭിക്കുന്നതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


Click it and Unblock the Notifications








