ഓൺലൈനിൽ ഓഡർ ചെയ്യുന്ന സ്മാർട്ട്ഫോൺ കല്ലാക്കുന്ന 'മാന്ത്രികൻ' പിടിയിൽ; കണ്ടെത്തിയത് 12 ലക്ഷത്തിന്റെ മോഷണം
കിടിലൻ ഓഫറുകൾ നൽകുന്ന ഫ്ലിപ്കാർട്ടി(Flipkart)ന്റെ തന്ത്രത്തിൽ വീഴാത്ത ആളുകൾ ഇന്ന് വളരെ കുറവാണ്. ഇഷ്ടമുള്ളതെന്തും കിടിലൻ ഓഫറുകളുമായി വീട്ടുവാതിൽക്കൽ എത്തിച്ചു നൽകുന്ന സൗകര്യമുള്ളപ്പോൾ പലരും നേരിട്ട് ഷോപ്പുകളിലെത്തി സാധനങ്ങൾ വാങ്ങുന്നത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഓൺലൈൻ വ്യാപാരം ഓരോദിവസം കഴിയുന്തോറും ഇന്ത്യയിൽ പൊടിപൊടിക്കുകയുമാണ്. ഫ്ലിപ്കാർട്ടും ആമസോണുമാണ് ഈ രംഗത്തെ വമ്പന്മാരെങ്കിലും വേറെയും അനേകം ഓൺലൈൻ കച്ചവട സംരംഭങ്ങൾ നിലവിലുണ്ട്.

എന്നാൽ ഓൺലൈൻ തട്ടിപ്പുകളുടെ വിളനിലമാണ് ഇന്ത്യ. അതിനാൽത്തന്നെ ഓൺലൈനിൽ എന്തെങ്കിലും വാങ്ങണമെങ്കിൽ വിശ്വാസം കൂടുതൽ ഉള്ള സ്ഥാപനങ്ങളെ ആശ്രയിക്കാനാണ് കൂടുതൽ പേരും ആഗ്രഹിക്കുക. ആ നിലയിൽ പേരും പ്രശസ്തിയുമുള്ള ആമസോണിനും ഫ്ലിപ്പ്കാർട്ടിനും തന്നെയാണ് കൂടുതൽ പേരും ആദ്യ പരിഗണന നൽകുന്നത്. എന്നാൽ ഈ വമ്പൻ സ്ഥാപനങ്ങൾ പോലും പലപ്പോഴും തട്ടിപ്പിന്റെ പേരിൽ പഴികേൾക്കാറുണ്ട്.

ഫ്ലിപ്കാർട്ടിൽ ഓഡർ ചെയ്ത സ്മാർട്ട്ഫോണിന് പകരം കരിങ്കല്ല്, സോപ്പ്, കാർഡ്ബോർഡ്, ഇഷ്ടിക തുടങ്ങി പലതും പലർക്കും ലഭിച്ചതായി നാം നിരവധി തവണ കേട്ടിട്ടുണ്ട്. ഓഡർ ചെയ്ത സാധനം പായ്ക്കിങ് മുതൽ ഡെലിവറി വരെയുള്ള ഏതു ഘട്ടത്തിലാണ് ഇഷ്ടികയായും സോപ്പായുമൊക്കെ മാറുന്നത് എന്ന് കണ്ടെത്തുക കുറച്ച് പാടാണ്. എന്നാൽ ഓഡർ ചെയ്ത സ്മാർട്ട്ഫോണിനു പകരം പലർക്കും കല്ലും മണ്ണുമൊക്കെ കയറ്റിയയ്ക്കാൻ കാണമാകുന്ന ഒരു മോഷണം ഇപ്പോൾ കൈയോടെ പൊക്കിയിരിക്കുകയാണ് പോലീസ്.

ഫ്ലിപ്പ്കാർട്ടിന്റെ പട്ടൗഡിയിലെ ഗോഡൗണിൽ നിന്ന് 12 ലക്ഷം രൂപയുടെ സ്മാർട്ട്ഫോണുകൾ മോഷ്ടിച്ച ഫറൂഖ് നഗർ സ്വദേശിയായ ദിപാൻഷു എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കൊപ്പം മോഷണത്തിൽ ഉൾപ്പെട്ട ഭിവാനി സ്വദേശിയായ ദീപക്കിനായി പോലീസ് അന്വേഷണം തുടരുകയാണ്. ഫ്ലിപ്കാർട്ടിന് കരാറടിസ്ഥാനത്തിൽ തൊഴിലാളികളെ നൽകുന്ന സ്ഥാപനം ഗോഡൗൺ അസോസിയേറ്റായി നിയോഗിച്ച ജീവനക്കാരാണ് ഇരുവരും.

പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കരാർ കമ്പനിയാണ് പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ദിപാൻഷുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച ഫോണുകളുടെ കുറവ് നികത്താൻ ഇവർ എന്താണ് ചെയ്തിരുന്നത് എന്ന് ഒളിവിലുള്ള പ്രതിയെ പിടികൂടി വിശദമായ അന്വേഷണം നടത്തിയാലേ കണ്ടെത്താനാകൂ എന്നാണ് പോലീസ് പറയുന്നത്.

ഗോഡൗണിലും ഡെലിവറി ഘട്ടത്തിലുമൊക്കെയായി അരങ്ങേറുന്ന ഇത്തരം തട്ടിപ്പുകൾ ഫ്ലിപ്പ്കാർട്ടിന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. കബളിപ്പിക്കപ്പെടുന്ന ആളുകൾ പരാതിയുമായി രംഗത്തെത്തുന്നതോടെ കേസുകളുടെ പുറകേ പോകുന്നതിനു പുറമെ ഫ്ലിപ്കാർട്ടിന്റെ വിശ്വാസ്യതയും നഷ്ടപ്പെടാൻ ഇത്തരം സംഭവങ്ങൾ കാരണമാകുന്നു. പരാതി ഉയരുന്ന കേസുകൾ നഷ്ടപരിഹാരം നൽകിയാണ് ഫ്ലിപ്കാർട്ട് ഒതുക്കിത്തീർക്കുക.

ഉത്സവ സീസണോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ട് നടത്തിയ ബിഗ് ബില്യൺ ഡേയിൽ കോടികളുടെ കച്ചവടമാണ് നടന്നത്. കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാനുള്ള അവസരം വിനിയോഗിക്കാൻ ലക്ഷക്കണക്കിന് പേരാണ് മുന്നോട്ടു വന്നത്. എന്നാൽ ഇതിനൊപ്പം തന്നെ ലക്ഷങ്ങളുടെ മോഷണവും നടന്നു. പരാതികൾ വ്യാപകമായപ്പോഴാണ് അതിന് തടയിടുക എന്ന ലക്ഷ്യത്തോടെ ഫ്ലിപ്പ്കാർട്ട് ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനം അവതരിപ്പിച്ചത്.

ഓപ്പൺ ബോക്സ് ഡെലിവറി
ഓഡർ ചെയ്ത സാധനം തന്നെയാണോ ലഭിച്ചത് എന്ന് ഉപയോക്താക്കൾക്ക് സാക്ഷ്യപ്പെടുത്താനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഓപ്പൺ ബോക്സ് ഡെലിവറിയിലൂടെ തുറന്നുനൽകുന്നത്. വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ ഓഡർ ചെയ്യുമ്പോഴാണ് ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനം ഉപയോഗിക്കാനാകുക. ഓഡർ ചെയ്യുന്ന സമയത്തുതന്നെ ഉപയോക്താവിന് ഇ-കൊമേഴ്സ് കമ്പനി ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി നൽകും.

നമ്മൾ ബുക്ക് ചെയ്ത സാധനം എത്തുമ്പോൾ ഡെലിവറി ചെയ്യാൻ എത്തുന്ന ആളുടെ മുന്നിൽവച്ചുതന്നെ പാഴ്സൽ തുറന്ന് പരിശോധിക്കാം. തുടർന്ന് ഓഡർ ചെയ്ത സാധനം കേടുപാടുകൾ കൂടാതെ ഭദ്രമായി ലഭ്യമായെങ്കിൽ ഒടിപി നമ്പർ നൽകി സാധനം സ്വന്തമാക്കാം. അതല്ല, ഓഡർ ചെയ്ത സാധനം അല്ല എത്തിയിരിക്കുന്നത് എങ്കിലോ, കേടുപാടുകൾ ഉണ്ടെങ്കിലോ ഡെലിവറി കൈപ്പറ്റാതെ മടക്കിയയ്ക്കാൻ ഉപയോക്താവിന് സൗകര്യം ഒരുക്കുന്നതാണ് ഓപ്പൺ ബോക്സ് ഡെലിവറി.

ഫ്ലിപ്കാർട്ടിനു പുറമെ ഇ- കൊമേഴ്സ് രംഗത്തെ മറ്റൊരു വമ്പനായ ആമസോണും ഓപ്പൺ ബോക്സ് ഡെലിവറി സൗകര്യം നൽകുന്നുണ്ട്. എന്നാൽ ഓൺലൈനിൽ സാധനം ഓഡർ ചെയ്യുന്നതോടൊപ്പം ഇത്തരമൊരു സൗകര്യം ലഭ്യമാണ് എന്നുകൂടി നമ്മൾ അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം ഡെലിവറി ചെയ്യാനെത്തുന്ന ആൾ നൽകുന്ന കല്ലും മണ്ണും നോക്കിയിരിക്കേണ്ടിവരും.


Click it and Unblock the Notifications