പാർട്ട് ടൈം ജോലി തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 1 കോടി; ഒരു ചോദ്യം മാത്രം ബാക്കി...!
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടമാകുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ഉയർന്ന ശമ്പളവും സാമ്പത്തികസ്ഥിതിയുമുള്ള ആളുകളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ പെട്ടെന്ന് വീഴുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആളുകളെ കബളിപ്പിക്കുന്നതിനായി സൈബർ ക്രിമിനലുകൾ ദിവസവും പുതിയ തന്ത്രങ്ങൾ പുറത്തെടുക്കുന്നു.
തങ്ങൾ വഞ്ചിക്കപ്പെടുകയാണ് എന്ന് മനസിലാക്കാത്ത വിധത്തിൽ ആളുകളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഓൺലൈൻ ക്രിമിനലുകൾ പണം തട്ടിയെടുക്കുന്നത്. ആകർഷകമായ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ ഉൾപ്പെടെ നൽകിയാണ് ആളുകളെ തട്ടിപ്പിന് ഇരയാകുക. യൂട്യൂബ് വീഡിയോ ലൈക്ക്, മൂവി റേറ്റിങ് എന്നിങ്ങനെ വിവിധ തന്ത്രങ്ങൾ അതിനായി പുറത്തെടുക്കുന്നു.

അടുത്തിടെ മുംബൈയിൽ നടന്ന മൂവി റേറ്റിങ് ഓൺലൈൻ തട്ടിപ്പിൽ 43 വയസുള്ള ഒരു ഡോക്ടർക്ക് ഒരു കോടി രൂപ നഷ്ടമായതായി TOI റിപ്പോർട്ടിനെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഹാഫിസ@094 എന്ന അക്കൗണ്ടിൽനിന്ന് ടെലിഗ്രാമിൽ ലഭിച്ച ഒരു പാർട്ട്ടൈം ജോലി വാഗ്ദാനത്തിൽനിന്നാണ് തട്ടിപ്പിന്റെ തുടക്കം.
ഓൺലൈനിൽ സിനിമകൾക്ക് റേറ്റിങ് നൽകിയാൽ മികച്ച വരുമാനം നൽകാമെന്ന് മെസേജിൽ വാഗ്ദാനം ലഭിച്ചു. കമ്മീഷൻ തുക നൽകുന്നതിനായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും അക്കൗണ്ടിന്റെ വിശദാംശങ്ങൾ നൽകാനും സന്ദേശത്തിൽ പറയുന്നു. മെസേജിലെ വാഗ്ദാനത്തിൽ ആകൃഷ്ടനായ ഡോക്ടർ അതുപ്രകാരം ഈ പാർട്ട്ടൈം ജോലി ഏറ്റെടുക്കുകയും അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തു.

തുടർന്ന് ജോലി ഏറ്റെടുത്ത ഡോക്ടർക്ക് 28 മൂവി ടിക്കറ്റുകൾ ലഭിക്കുകയും അദ്ദേഹം അത് ഓൺലൈനിൽ റേറ്റ് ചെയ്യുകയും ചെയ്തു. ആദ്യ ടാസ്ക് പൂർത്തിയാക്കിയതിന് കമ്മീഷനായി 830 രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. പിന്നീട്, ടാസ്‌ക്കിൽ ഉയർന്ന കമ്മീഷന് യോഗ്യത നേടാൻ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ തട്ടിപ്പുകാർ ഡോക്ടറോട് ആവശ്യപ്പെട്ടു.
ഇതുപ്രകാരം ഉയർന്ന തുക കമ്മീഷൻ ലഭിക്കുന്നതിനായി അദ്ദേഹം 9,900 രൂപ നൽകി. തുടർന്നുള്ള ദിവസങ്ങളിലും ഡോക്ടർ മൂവി റേറ്റിങ് നടത്തുകയും ഏകദേശം 31 ലക്ഷം രൂപ കമ്മീഷനായി സമ്പാദിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഈ പണം പിൻവലിക്കാൻ അദ്ദേഹം ശ്രമം തുടങ്ങിയതോടെയാണ് തട്ടിപ്പുകാരുടെ തനിനിറം പുറത്തുവരാൻ തുടങ്ങിയത്.
പണം പിൻവലിക്കണമെങ്കിൽ ആദ്യം 15 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് അവർ അറിയിച്ചു. നാലഞ്ചു ദിവസത്തിനുള്ളിൽ തട്ടിപ്പുകാർ കമ്മിഷൻ തുക 1.96 കോടി രൂപയിലെത്തിച്ചു. തുടർന്ന് ആദായനികുതി റെയ്ഡ് നടത്തുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും എട്ട് ലക്ഷം രൂപ ആദായനികുതി ഇനത്തിൽ വാങ്ങിയെടുക്കുകയും ചെയ്തു.

കമ്മീഷൻ ലഭിക്കുന്നതിനായി പല വിധത്തിൽ ഡോക്ടർ 1.09 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് താൻ കബളിപ്പിക്കപ്പെടുകയാണ് എന്ന് മനസിലാക്കിയ ഡോക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിരാർ (വെസ്റ്റ്) ഗോകുൽ ടൗൺഷിപ്പിൽ ആണ് ഡോക്ടർ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സമാന രീതിയിലുള്ള സംഭവങ്ങൾ ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. വാർത്തകൾ ആവർത്തിച്ചുവന്നിട്ടും പലരും ഇതൊന്നും അറിയാതെ അബദ്ധങ്ങളിൽ പോയി ചാടുന്നു. ഇത്രയും തുക നിക്ഷേപിക്കാൻ ഉണ്ടെങ്കിൽ എന്തിനാണ് ഈ പണിക്ക് പോകുന്നത് എന്നാണ് ഈ തട്ടിപ്പുവാർത്തകൾ അറിയുന്നവർ ചോദിക്കുന്നത്. ഇവിടെ ഡോക്ടറുടെ കേസിലും അവശേഷിക്കുന്നത് ആ ചോദ്യം തന്നെയാണ്, എന്തിനാണ് ഈ പണിക്കുപോയത്?.


Click it and Unblock the Notifications








