ഒറിജിനലിനെ വെല്ലുന്ന വ്യാജൻ; പ്രധാനമന്ത്രിയുടെ സൗജന്യ ലാപ്ടോപ് പദ്ധതി എന്ന പേരിൽ വ്യാജ വെബ്സൈറ്റ്
ഹയർസെക്കൻഡറി, ബിരുദ വിദ്യാർഥികൾക്ക് പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ് സ്കീം 2023-2024 പദ്ധതി വഴി സൗജന്യ ലാപ്ടോപ്പ് നൽകുന്നു എന്ന് അറിയിച്ചുകൊണ്ട് വ്യാജവെബ്സൈറ്റ്. സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാദൃശ്യം തോന്നുന്ന തരത്തിൽ www.pmflsgovt.in എന്ന വെബ്സൈറ്റാണ് പ്രവർത്തിച്ചു വന്നത്. അശ്രദ്ധമൂലം ഇത് വ്യാജ വെബ്സൈറ്റ് ആണ് എന്ന് മനസിലാക്കാതെ ചില ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി.
മലയാളത്തിലെ പല( ഗിസ്ബോട്ട് മലയാളം ഉൾപ്പെടെ ) മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാർത്ത വരികയുണ്ടായി. എന്നാൽ പിന്നീട് ഇത് വ്യാജ വെബ്സൈറ്റ് ആണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങളും ഇത് സംബന്ധിച്ച വാർത്ത തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. എന്നാൽ ഇതിനോടകം വിദ്യാർഥികൾക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയിൽ ഇതിനോടകം നിരവധി പേരിലേക്ക് ഈ വാർത്ത എത്തിയിരുന്നു.

അതിനാൽത്തന്നെ മാധ്യമങ്ങളുടെ വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചെങ്കിലും പലവിധത്തിലും ഈ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ ഒറിജിനൽ വെബ്സൈറ്റിനെ തോൽപ്പിക്കുന്ന കെട്ടിലും മട്ടിലുമാണ് വ്യാജ വെബ്സൈറ്റ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രധാനമന്ത്രിയുടെ സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി തയാറാക്കിയ യഥാർഥ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ വ്യാജ വെബ്സൈറ്റിന്റെ വിജയം.
ലെനോവോ ഇന്റൽ സെലറോൺ ഡ്യുവൽ കോർ (8 GB/256 GB SSD/ Windows 11 ) ലാപ്‌ടോപ്പ് (15.6 ഇഞ്ച്, പ്ലാറ്റിനം ഗ്രേ, 1.7 കി.ഗ്രാം) ആണ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകാനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതടക്കമുള്ള വ്യാജ വിവരങ്ങളും ഒറ്റനോട്ടത്തിൽ ജനത്തിന് ഏറെ വിശ്വാസ്യത തോന്നും വിധത്തിൽ ഈ വ്യാജ വെബ്സൈറ്റിൽ നൽകിയിരുന്നു.
ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾ, രണ്ടാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികൾ, ബിഎ-1 സെമസ്റ്റർ , ബിഎ-2 സെമസ്റ്റർ , ബിഎ-3 സെമസ്റ്റർ , ബിഎ-4 സെമസ്റ്റർ , ബിഎ-5 സെമസ്റ്റർ , ബിഎ-6 സെമസ്റ്റർ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് കേന്ദ്ര ഗവൺമെന്റിന്റെ ഈ സൗജന്യ ലാപ്ടോപ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളത് എന്നായിരുന്നു വ്യാജ വെബ്സൈറ്റിൽ പറഞ്ഞിരുന്നത്.
പദ്ധതിക്കായി അപേക്ഷിക്കാൻ 400 രൂപ അപേക്ഷാ ഫീസായി നൽകണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും വ്യാജ വെബ്സൈറ്റിൽ നൽകിയിരുന്നു. വിദ്യാർഥികൾ ലാപ്ടോപ് പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സ്റ്റുഡന്റ് ഐഡി കാർഡ് / അഡ്മിഷൻ രേഖ, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവ അപ്ലോഡ് ചെയ്യണം എന്നത് അടക്കം നിരവധി മാർഗനിർദേശങ്ങളും ഈ വ്യാജ വെബ്സൈറ്റിൽ നൽകിയിരുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾക്കും ഈ സൗജന്യ ലാപ്ടോപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നും 2023 മാർച്ച് 27 ആണ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയെന്നും ഈ വ്യാജ വെബ്സൈറ്റിൽ പറഞ്ഞിരുന്നു.
വിവിധ ഘട്ടങ്ങളായാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുക എന്നും രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് വെബ്സൈറ്റിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ സ്‌കാൻ ചെയ്തു കോപ്പി കൈയ്യിൽ കരുതണം. അപേക്ഷയുടെ വിവിധഘട്ടങ്ങളിൽ ഇവ അപ്‌ലോഡ് ചെയ്യേണ്ടിവരുമെന്നും പദ്ധതിക്ക് അപേക്ഷിക്കാനുള്ള നിർദേശങ്ങൾ എന്ന രീതിയിൽ വെബ്സൈറ്റിൽ നൽകിയിരുന്നു.
ഇത് കണ്ട് തെറ്റിദ്ധരിക്കപ്പെട്ടാണ് ദേശീയ - പ്രാദേശിക മാധ്യമങ്ങളടക്കം ഈ പദ്ധതിയെപ്പറ്റി റിപ്പോർട്ട് ചെയ്യുകയും ജനങ്ങളിലേക്ക് ഈ തെറ്റായ വാർത്ത എത്തുകയും ചെയ്ത്. ഈ വെബ്സൈറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ച മാധ്യമങ്ങളെയും തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയായിരുന്നു.


Click it and Unblock the Notifications








