പാഴ്സൽ ഡെലിവറിയുടെ തീയതി മാറ്റാൻ ശ്രമിച്ച സർക്കാർ ജീവനക്കാരന് ഒറ്റ ക്ലിക്കിൽ നഷ്ടമായത് ഒരു ലക്ഷം രൂപ
രാജ്യത്ത് വിവിധ രീതികളിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ദിവസവും നൂറുകണക്കിനാണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാർ മാത്രമല്ല, സർക്കാർ ജീവനക്കാർ വരെ തട്ടിപ്പുകാരുടെ വലകളിൽ കുടുങ്ങുകയും പണം നഷ്ടമാകുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വ്യാജ ലിങ്കുകളിലൂടെയും മറ്റുമാണ് സൈബർ തട്ടിപ്പുകാർ ഇപ്പോൾ കൊള്ള നടത്തിവരുന്നത്.
കഴിഞ്ഞ ദിവസം ഒരു സർക്കാർ ഉദ്യോഗസ്ഥന് ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ടൈം ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഛത്തീസ്ഗഢ് സാംസ്കാരിക മന്ത്രി അമർജീത് ഭഗത്തിന്റെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിക്കപ്പെട്ട അതുൽ ഷെതെ ആണ് കബളിപ്പിക്കപ്പെട്ടത്.

ഓൺലൈനായി ഓഡർ ചെയ്ത ചില സാധനങ്ങൾ മാർച്ച് 13 ഈ സർക്കാർ ജീവനക്കാരന്റെ വീട്ടിൽ ഡെലിവറി ചെയ്യും എന്നാണ് അറിയിച്ചരുന്നത്. എന്നാൽ ആ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ഡെലിവറി വന്ന സാധനങ്ങൾ കൈപ്പറ്റാനായില്ല. അതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ മറ്റൊരു ദിവസത്തേക്ക് ഡെലിവറി നടത്താനായി ശ്രമം ആരംഭിച്ചു.
തുടർന്ന് അദ്ദേഹം ഓൺലൈനിൽ അന്വേഷിച്ച് കൊറിയർ കമ്പനിയുടെ ഫോൺ നമ്പർ കണ്ടെത്തി ബന്ധപ്പെട്ടു. ബ്ലൂ ഡാർട്ട് കസ്റ്റമർ സർവീസസിന്റെ കസ്റ്റമർ ഹെൽപ്പ്‌ലൈൻ നമ്പർ ആണ് അദ്ദേഹം ഓൺലൈനിൽനിന്ന് കണ്ടെത്തി കോൾ ചെയ്തത്. തുടർന്ന് കമ്പനിയുടെ പ്രതിനിധിയായി സംസാരിച്ചയാൾ ഡെലിവറി ഐഡി പങ്കിടാൻ അതുലിനോട് ആവശ്യപ്പെട്ടു.
ശേഷം, അടുത്ത ദിവസം വൈകിട്ട് നാലിന് സാധനങ്ങൾ എത്തിക്കുമെന്ന് കൊറിയർ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. എന്നാൽ ഡെലിവറി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ, കസ്റ്റമർ കെയർ പ്രതിനിധി അതുലിനോട് ഫോണിൽ ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും അതിൽ ക്ലിക്ക് ചെയ്ത് ഡെലിവറി ഫീസ് എന്ന നിലയിൽ 2 രൂപ അടയ്ക്കണം എന്നും ആവശ്യപ്പെട്ടു.

വിളിച്ചയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, അതുൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധിപ്പിച്ച യുപിഐ ഐഡി വഴി ഫീസ് അടച്ചു. എന്നാൽ ഫീസ് അടച്ചതിനു പിന്നാലെ അതുലിന്റെ ഫോണിലേക്ക് അനധികൃതമായി ചില ഇടപാടുകൾ നടന്നതിന്റെയും അയാളുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതിന്റെയും സന്ദേശങ്ങൾ തുടരെ തുടരെ എത്തുകയായിരുന്നു.
നാല് തവണകളായി 99,995 രൂപ സർക്കാർ ജീവനക്കാരനായ അതുലിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമാകുകയായിരുന്നു. ആദ്യ ഗഡുവായി 39,999 രൂപയും രണ്ടാം ഗഡുവായി 19,999 രൂപയും ബാക്കി തുക രണ്ട് ഗഡുക്കളായി കുറച്ചതായും പരാതിയിൽ പറയുന്നു. ഇടപാടുകളുടെ സന്ദേശം ലഭിച്ചതിനു പിന്നാലെ അതുൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്യുകയും പശ്ചിമ ബംഗാളിൽ ഉണ്ടായിരുന്ന പ്രതിയുടെ ലൊക്കേഷൻ പോലീസ് കണ്ടെത്തുകയും ചെയ്തു. എങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. ബ്ലൂ ഡാർട്ട് കസ്റ്റമർ സർവീസിലെ തൊഴിലാളിയാണെന്ന് രീതിയിൽ വിളിച്ചയാളാണ് ഉദ്യോഗസ്ഥനെ കബളിപ്പിച്ചത്. അതുൽ ഓൺലൈനിൽ കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പർ വ്യാജമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

രണ്ടു രൂപ ഡെലിവറി ഫീസ് ആയി അടയ്ക്കാൻ നിർദേശിച്ച് തട്ടിപ്പുകാരൻ അയച്ചു നൽകിയ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാക്കാൻ ഇടയാക്കിയത്. ഫോണിലെ വിവരങ്ങൾ ചോർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ശേഷിയുള്ള ഇത്തരം വ്യാജ ലിങ്കുകൾ ഉപയോഗിച്ച് പണം തട്ടുന്ന രീതി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
സ്‌കാമർമാർ ലിങ്കുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫോണുകളിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കുന്നത് പുതിയ കാര്യമല്ല. ഓൺലൈനിൽ കിട്ടിയ വ്യാജ നമ്പറിലേക്ക് വിളിച്ച് അങ്ങോട്ട് പോയി അപകടത്തിൽ ചാടി എന്നതാണ് ഇവിടെ സർക്കാർ ജീവനക്കാരനെ അപകടത്തിലാക്കിയത്. അറിയാത്ത നമ്പർ കണ്ടെത്താൻ ഓൺലൈനിൽ തിരയുകയാണ് ഭൂരിഭാഗം പേരും ഇപ്പോൾ ചെയ്യുക.
എന്നാൽ ഇങ്ങനെ ലഭിക്കുന്ന നമ്പറുകൾ ചിലപ്പോൾ വ്യാജവും തട്ടിപ്പുകാരുടെ കെണിയും ആയിരിക്കാം എന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ഓൺലൈനിൽ ലഭ്യമായ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് സഹായം തേടി കബളിപ്പിക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുറച്ചുകൂടി ശ്രദ്ധപുലർത്തുകയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് നമ്പർ ശേഖരിക്കുകയും ചെയ്യുന്നതാകും ഉചിതം.


Click it and Unblock the Notifications








