ആപ്പിൽ മധുരം തേടിപ്പോയി തട്ടിപ്പിന് തലവച്ചുകൊടുത്ത് വീട്ടമ്മ; നഷ്ടമായത് 2.4 ലക്ഷം രൂപ
ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ ദിവസവും നാം വിവിധ മാധ്യമങ്ങളിലൂടെ കാണുന്നവയാണ്. ഇന്നത്തെ ടെക് യുഗത്തിൽ പലരുടെയും അറിവില്ലായ്മകൾ മുതലെടുത്തും വിശ്വാസം നേടിയും ലക്ഷങ്ങൾ തട്ടിയെടുക്കുന്നവരുടെ വിഹാര കേന്ദ്രമാണ് ഓൺലൈൻ ലോകം. ഇത്തരം തട്ടിപ്പുകളിൽ ചെന്ന് ചാടാതിരിക്കാനുള്ള മാർഗ നിർദേശങ്ങൾ ബാങ്കുകളും പോലീസ് ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമൊക്കെ ആവർത്തിച്ച് പുറപ്പെടുവിച്ചിട്ടും തട്ടിപ്പുകളിൽ ചെന്നു ചാടുന്നവരുടെ എണ്ണം കുറയുന്നില്ല എന്നതാണ് വാസ്തവം.

ആളുകളുടെ പണം തട്ടാൻ സൈബർ തട്ടിപ്പുകാർ ദിവസവും പുതിയ വിദ്യകൾ പുറത്തെടുത്തുകൊണ്ടിരിക്കെ, തട്ടിപ്പുകാരുടെ വലയിലേക്ക് അങ്ങോട്ട് ചെന്ന് കയറിയ വീട്ടമ്മയ്ക്ക് 2.4 ലക്ഷം രൂപ സെക്കന്റുകൾക്കുള്ളിൽ നഷ്ടമായെന്ന വാർത്തയാണ് ഇപ്പോൾ മുംബൈയിൽ നിന്ന് ലഭ്യമാകുന്നത്. മുംബൈയിൽ ഓൺലൈനിൽ മധുരപലഹാരം വാങ്ങാൻ ശ്രമിച്ച പൂജ ഷാ എന്ന നാൽപ്പത്തൊൻപതുകാരിക്കാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്.

ദീപാവലി ആയതിനാൽ മധുര പലഹാരം വാങ്ങുന്നതിനായാണ് പൂജ ഞായറാഴ്ച ഓൺലൈൻ ആപ്പിന്റെ സഹായം തേടിയത്. എന്നാൽ സാധനം ഓഡർ ചെയ്തശേഷം വിലയായ 1000 രൂപ അവർ ഓൺലൈനായി നൽകാൻ ശ്രമിച്ചെങ്കിലും നീക്കം പരാജയപ്പെട്ടു. അതോടെ ബുദ്ധിപരമായ ഒരു നീക്കം എന്നു കരുതി പലഹാരക്കടയുടെ നമ്പർ അവർ ഓൺലൈനിൽ നിന്ന് തപ്പിയെടുത്ത് ബന്ധപ്പെട്ടു. തുടർന്ന് ഫോണെടുത്ത ആൾ അവരോട് ക്രെഡിറ്റ് കാർഡിന്റെ നമ്പരും ഒടിപിയും നൽകാൻ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് വീട്ടമ്മ അജ്ഞാതൻ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നൽകുകയും ചെയ്തു. എന്നാൽ നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്ടമാകുകയായിരുന്നു. ഇതോടെ അവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തുകയും വിവരം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അടിയന്തിര ഇടപടലിനെ തുടർന്ന് പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ട് കണ്ടെത്തുകയും അതിൽനിന്ന് മറ്റ് അക്കൗണ്ടിലേക്ക് പണം മാറ്റുന്നത് തടയുകയും ചെയ്തു.

തുടർന്ന് വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായ തുകയിൽ 2,27,205 രൂപ വീണ്ടെടുക്കാൻ പോലീസിന് സാധിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് എന്നാണ് പോലീസ് പറയുന്നത്. ബാങ്കിങ് ഇടപാടുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ആരുമായും കൈമാറരുതെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ തട്ടിപ്പിനിരയാകുന്നത് തുടരുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഓൺലൈൻ തട്ടിപ്പുകളിൽ ചെന്ന് ചാടാതിരിക്കാൻ എസ്ബിഎ മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങൾ
ഠ ഓൺലൈൻ ഇടപാടുകൾക്കായുള്ള നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കുവയ്ക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആരിൽനിന്നെങ്കിലും പണം സ്വീകരിക്കണമെങ്കിൽ നിങ്ങളുടെ രഹസ്യ പിൻ നമ്പർ ആവശ്യമില്ല. അതിനാൽത്തന്നെ അത് ആരെങ്കിലും ചോദിച്ചാലും നൽകാൻ പാടില്ല. നിങ്ങളുടെ യുപിഐ പിൻ ചോദിച്ച് എന്തെങ്കിലും കോളുകളോ എസ്എംഎസുകളോ എത്തിയാൽ അവ അവഗണിക്കുക എന്നതാണ് ഏറ്റവും നല്ലകാര്യം. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് പണം അയയ്ക്കേണ്ട ഘട്ടത്തിൽ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് പിൻ. അത് നൽകുകയെന്നാൽ നിങ്ങളുടെ പണം നഷ്ടപ്പെടുത്തുകയാണ് എന്നാണ് അർഥം.

ഠ നിങ്ങൾ പണം അയയ്ക്കുന്ന ആൾ ആരാണെന്നു മനസിലാക്കിയ ശേഷം പണം കൈമാറുക. ഔദ്യോഗികമായ മാർഗത്തിലൂടെ മാത്രമാണ് അയാൾക്ക് പണം കൈമാറുന്നത് എന്നതും ഉറപ്പാക്കണം.
ഠ എടിഎം കാർഡിന്റെ പിൻ നമ്പരോ സിവിവി നമ്പരോ ആവശ്യപ്പെട്ടുകൊണ്ട് നിങ്ങൾക്ക് മെസേജ് എത്തിയേക്കാം. അത്തരം ഘട്ടങ്ങളിൽ അവയും ഒഴിവാക്കുക. കാരണം ഈ വിവരങ്ങൾ കൈമാറുന്നത് നിങ്ങളുടെ അക്കൗണ്ടിലുള്ള പണം നഷ്ടമാകാൻ ഇടയുണ്ടാക്കും.

ഠ കടകളിലും മറ്റും പണം നൽകുമ്പോൾ ക്യുആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകുക. ഈ ഘട്ടത്തിൽ അക്കൗണ്ട് ഉടമയെപ്പറ്റിയുള്ള വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഇത് സുരക്ഷിതമായ പണമിടപാട് ഉറപ്പാക്കുന്നു. പണം അയയ്ക്കും മുമ്പ് മറുവശത്തുള്ള ആൾ നമ്മൾ യഥാർഥത്തിൽ പണം നൽകേണ്ട ആൾ ആണോ എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

ഠ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള അജ്ഞാതരുടെ അപേക്ഷകൾ സ്വീകരിക്കാതിരിക്കുക.
ഠ നിങ്ങളുടെ എടിഎം പിൻ, നെറ്റ് ബാങ്കിങ് പാസ്വേഡ് എന്നിവ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതു പോലെ യുപിഐ പിൻ നമ്പരും നിശ്ചിത ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കുക. അത് നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് ഏറെ ഗുണം ചെയ്യും.


Click it and Unblock the Notifications








