മകൻ 'കെവൈസി ചൂണ്ട'യിൽ കുരുങ്ങി; പോലീസ് തോൽവി, നേരിട്ടിറങ്ങി പണം തിരിച്ചുപിടിച്ച് കർഷകൻ!

രാജ്യത്ത് സൈബർ തട്ടിപ്പുകൾ പല രൂപത്തിലും ഭാവത്തിലും ദിവസവും നടന്നുകൊണ്ടിരിക്കുന്നു. കെവൈസിയുടെ പേരിലും മറ്റും നടക്കുന്ന തട്ടിപ്പുകൾ നിരവധിയാണ്. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പലരും ഈ കെണികളിൽ വീണുപോകുന്നു. തട്ടിപ്പുകാരുടെ വൈദഗ്ധ്യം ഒരുപക്ഷേ ആളുകളെ വീഴ്ത്തുന്നതായിരിക്കാം. എങ്കിലും തട്ടിപ്പുകാരെക്കാൾ ബുദ്ധിപരമായി ചിന്തിച്ചുകൊണ്ടു മാത്രമേ ഇക്കാലത്ത് നമുക്ക് മുന്നോട്ട് പോകാൻ സാധിക്കൂ. പണം നഷ്ടമാകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുന്നു.
പരാതികളും മറ്റും നൽകുമെങ്കിലും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുന്നവർ വളരെ കുറവാണ്. ഇക്കാര്യത്തിൽ നമ്മുടെ പോലീസ്, സൈബർ സെൽ സംവിധാനങ്ങൾ പലപ്പോഴും പരാജയമായി മാറുന്നു. പണം നഷ്ടമാകുക എന്നത് ഒരു നിത്യസംഭവമാണ്. എന്നാൽ നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുക എന്നതാകട്ടെ വല്ലപ്പോഴും മാത്രം നടക്കുന്ന കാര്യവും. ഇപ്പോൾ അത്തരത്തിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. കേരളത്തിലല്ല, അങ്ങ് ഡൽഹിയിലും രാജസ്ഥാനിലുമായാണ് സംഭവം നടന്നിരിക്കുന്നത്. നിശ്ചയദാഢ്യത്തോടെ ഇറങ്ങിത്തിരിച്ച് നഷ്ടപ്പെട്ട പണം വീണ്ടെടുത്ത പവൻ കുമാർ സോണി എന്ന കർഷകനാണ് ഇപ്പോൾ താരമായിരിക്കുന്നത്.
അധ്വാനത്തിന്റെ വില അറിയുന്ന കർഷകൻ
അധ്വാനത്തിന്റെ വില അറിയുന്നവനാണ് കർഷകൻ. ഓരോ അരിമണിയും വിയർപ്പൊഴുക്കി സമ്പാദിക്കുന്ന കർഷകന് തന്റെ അധ്വാനം പാഴായി പോകുന്നത് സഹിക്കാൻ പറ്റില്ല. ഇവിടെയും മകന്റെ അശ്രദ്ധമൂലം പണം നഷ്ടമായതോടെ അടിയന്തരമായി പവൻകുമാർ സോണി നടത്തിയ ഇടപെടലുകൾ പണം തിരികെ കിട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു.
അമ്പത്തഞ്ചുകാരനായ പവൻ കുമാർ സോണി രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സിറ്റിയിൽ ആണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ ആകട്ടെ ഡൽഹിയിലെ ദ്വാരകയിലും. ശ്രീ ഗംഗാനഗർ സിറ്റിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ആണ് പവൻകുമാറിന് അക്കൗണ്ട് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്നത് മകൻ വർധന്റെ ഫോൺ നമ്പർ ആയിരുന്നു. അതിനാൽ ബാങ്കുമായി ബന്ധപ്പെട്ട മെസേജുകൾ എത്തിയിരുന്നത് വർധന്റെ മൊബൈലിലേക്ക് ആയിരുന്നു.

കെവൈസി ചൂണ്ട!
ജനുവരി 7 ന്, "നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിരിക്കുന്നു, ദയവായി നിങ്ങളുടെ കെവൈസി( Know Your Customer) അപ്‌ഡേറ്റ് ചെയ്യുക" എന്ന് അറ്റാച്ച് ചെയ്ത ലിങ്കുള്ള ഒരു SMS വർദ്ധന് ലഭിച്ചു. ബാങ്കിൽനിന്നുള്ള സന്ദേശമായിരിക്കും അതെന്നാണ് മകൻ കരുതിയത്. തുടർന്ന് അയാൾ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു വ്യാജ എസ്ബിഐയോനോ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആകാൻ തുടങ്ങി. യഥാർഥ യോനോ എസ്ബിഐ ആപ്പ് തന്റെ ഫോണിൽ ഉണ്ടായിരുന്നെങ്കിലും പുതിയ ആപ്പ് ആണെന്നുകരുതി അപകടം മനസിലാകാതെ അയാൾ മുന്നോട്ടുപോയി. അങ്ങനെ തന്റെ യോനോ എസ്ബിഐ പാസ്വേഡും ഐഡിയും ഉപയോഗിച്ച് വർധൻ വ്യാജ ആപ്പിൽ ലോഗിൻ ചെയ്തു.
ഏഴാം മിനിറ്റിൽ കഷ്ടകാലം
ഏഴു മിനിറ്റ് പിന്നിട്ടതോടെ വർധന്റെ ഫോണിലേക്ക് ബാങ്ക് ഇടപാടുകളുടെ മെസേജുകൾ തുടരെത്തുടരെ എത്താൻ തുടങ്ങി. അപ്പോഴാണ് വ്യാജ ആപ്പ് വഴി തന്റെ യോനോ ഐഡിയും പാസ്വേഡും ചോർന്നതായും അത് ഹാക്കർമാരുടെ കൈയിൽ എത്തിയതായും അയാൾക്ക് മനസിലായത്. അപ്പോഴേക്കും 8,03,899 രൂപ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് വർധൻ ഉടൻ തന്നെ പിതാവിനെ വിവരം അറിയിക്കുകയും പിന്നാലെ ദ്വാരകയിലെ ജില്ലാ സൈബർ സെല്ലിലെത്തി പരാതി നൽകുകയും ചെയ്തു. എന്നാൽ അവിടെനിന്ന് കാര്യമായ സഹായങ്ങൾ ഒന്നും ലഭ്യമായില്ല എന്നാണ് പിന്നീട് വർധൻ വ്യക്തമാക്കിയത്. എന്നാൽ ഈ സമയം, വർധന്റെ പിതാവ് അതിവേഗം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ബാങ്ക് മാനേജരെയും പ്രാദേശിക സൈബർ സെല്ലിനെയും അദ്ദേഹം ബന്ധപ്പെട്ടു.
പണം പോയത് മൂന്ന് അക്കൗണ്ടുകളിലേക്ക്
പവൻ കുമാർ സോണിയുടെ അക്കൗണ്ടിൽനിന്ന് മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം പോയത് എന്ന് മാനേജർ അദ്ദേഹത്തെ അറിയിച്ചു. 5 ലക്ഷം രൂപയും 1.24 ലക്ഷം രൂപയും പേയുവിലേക്കും 1,54,899 രൂപ സിസിഅവന്യൂവിലേക്കും, ബാക്കി 25,000 രൂപ ആക്‌സിസ് ബാങ്കിലേക്കും ആണ് എത്തിയത് എന്നായിരുന്നു ലഭിച്ച വിവരം. തുടർന്ന് ബാങ്ക് മാനേജർ പേയുവുമായി ബന്ധപ്പെട്ട് ഇടപാട് മരവിപ്പിച്ചു. രണ്ടു ദിവസത്തിനകം സൈബർ സെല്ലിൽനിന്ന് ഇതുമായി ബന്ധപ്പെട്ട ഇ-മെയിൽ ലഭിക്കണമെന്നും അതല്ലെങ്കിൽ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് തന്നെ നൽകേണ്ടിവരുമെന്നും ബാങ്ക് അറിയിച്ചു. തുടർന്ന് പവൻ കുമാർ ഗംഗാനഗർ സിറ്റിയിലെ സൈബർ സെല്ലിനെ സമീപിച്ചു. തുടർന്ന് സൈബർ സെൽ പേയുവിന് വിഷയത്തിൽ ഇ-മെയിൽ അയച്ചു. ഈ ഇ-മെയിൽ എത്തിയതോടെ പേയുവിൽനിന്ന് 6,24,000 രൂപ കർഷകന്റെ അക്കൗണ്ടിലേക്ക് തിരിച്ചെത്തി.

അപ്പോഴും രണ്ട് ലക്ഷം ബാക്കി
അപ്പോഴും രണ്ട് ലക്ഷം രൂപ പവൻ കുമാറിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നു, ആക്സിസ് ബാങ്കുമായും സിസിഅവന്യൂവുമായും ബന്ധപ്പെട്ട അക്കൗണ്ടുകളിലായിരുന്നു ഈ പണം എത്തിയത്. അതും തിരിച്ചുകിട്ടിയേ മതിയാകൂ എന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. തുടർന്ന് ഡിജിറ്റൽ ഫിനാൻസ് പ്രൊഫഷണലുകളായിട്ടുള്ള ബന്ധുക്കളുമായി പവൻ കുമാർ ബന്ധപ്പെട്ടു. അവർ ആ പണം ട്രാക്ക് ചെയ്തു. ആക്സിസ് ബാങ്കിലേക്ക് പോയ 25,000 കൊൽക്കത്തയിലെ എടിഎമ്മിൽ നിന്ന് പിൻവലിച്ചതായും സിസിഅവന്യൂവിലേക്ക് മാറ്റിയ 1,54,899 രൂപയിൽ 1,20,000 രൂപ കൊൽക്കത്തയിലെ ഒരു ജിയോ സ്റ്റോറിൽ നിന്ന് ചില സാധനങ്ങൾ വാങ്ങാൻ തട്ടിപ്പുകാർ ഉപയോഗിച്ചതായും കണ്ടെത്തി. കൊൽക്കത്തയിലെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുമായി സംസാരിച്ചപ്പോൾ ഡൽഹി പോലീസിൽ നിന്ന് രേഖാമൂലം ലഭിച്ചാൽ മാത്രമേ നടപടിയെടുക്കൂ എന്നായിരുന്നു മറുപടി.
''ലോക തോൽവി പോലീസ് സംവിധാനം''
തുടർന്ന് ആക്‌സിസ് ബാങ്ക്, സിസിഅവന്യൂ, കൊൽക്കത്ത പോലീസ് എന്നിവർക്ക് കത്തെഴുതാൻ ദ്വാരക സൈബർ സെല്ലുമായി താനും മകനും ബന്ധപ്പെട്ടുവെന്നും എന്നാൽ ജനുവരി 23 വരെ അവർ നടപടിയെടുത്തില്ലെന്നും പവൻ കുമാർ സോണി ആരോപിക്കുന്നു. എങ്കിലും തോറ്റ് പിന്മാറാൻ തയാറല്ലായിരുന്ന കർഷകൻ തട്ടിപ്പുകാരന്റെ പേരും വിലാസവും കണ്ടെത്തി. ദ്വാരക പോലീസിന്റെ മെല്ലെപ്പോക്കിനെതിരേ രൂക്ഷ വിമർശനമാണ് സോണി ഉയർത്തിയത്. വെറും ഒരു കർഷകനായ തനിക്ക് ഇത്രയും കാര്യങ്ങൾ കണ്ടെത്താൻ കഴിയുമ്പോൾ അധികാരവും സംവിധാനങ്ങളുമുള്ള പോലീസിന് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്ന് പിടിഐയോട് കാര്യങ്ങൾ വിശദീകരിക്കവേ അദ്ദേഹം ചോദിച്ചു.


Click it and Unblock the Notifications