മിസ്ഡ്കോൾ വന്നതേ ഓർമയുള്ളൂ, അക്കൗണ്ടിൽനിന്ന് പോയത് 50 ലക്ഷം; തട്ടിപ്പിന്റെ പുത്തൻ രൂപം എത്തി
ഒരു മിസ്ഡ്കോളിൽ ഒന്നും രണ്ടുമല്ല, അൻപത് ലക്ഷം ഒറ്റയടിക്ക് നഷ്ടമാകുന്നഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ. ആരുടെയും ചങ്ക് തകർന്ന് പോകും. സൈബർ തട്ടിപ്പിന്റെ (Cyber Fraud) പല അവസ്ഥാന്തരങ്ങളും നാം അറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ഒരു മാരക വേർഷൻ ഇപ്പോൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സൗത്ത് ഡൽഹിയി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടർക്കാണ് അരക്കോടിയോളം രൂപ ഏതാനും മിനിറ്റുകൾകൊണ്ട് നഷ്ടമായിരിക്കുന്നത്.

സൈബർ തട്ടിപ്പുകൾക്ക് വിധേയരാകാതിരിക്കാൻ ഒടിപി നമ്പർ ആരുമായും പങ്കിടരുത് എന്ന് പോലീസുകാരും അധികൃതരും ഉൾപ്പെടെ കർശന നിർദേശം എപ്പോഴും നൽകാറുണ്ട്. എന്നാൽ ഒടിപി നമ്പർ നൽകാതെയാണ് ഇവിടെ അൻപത് ലക്ഷത്തോളം രൂപ നഷ്ടമായിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് പണം നഷ്ടമായിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, സംഭവ ദിവസം രാത്രി 7 മണിമുതൽ 8: 45 വരെയുള്ള സമയത്ത് ഇരയുടെ ഫോണിലേക്ക് നിരന്തരം മിസ്ഡ് കോളുകൾ വന്നിരുന്നു. ചില കോളുകൾ അദ്ദേഹം അറ്റൻഡ് ചെയ്തെങ്കിലും എതിർ വശത്തുനിന്ന് ശബ്ദമൊന്നും കേട്ടില്ല. കുറച്ചുനേരം ഇത്തരത്തിൽ ശല്യം തുടർന്നു. പിന്നീട് അൽപ്പസമയം കഴിഞ്ഞ് ഫോൺ പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിഞ്ഞ് അദ്ദേഹം തകർന്നുപോയത്.

അരക്കോടിയോളം രൂപ നഷ്ടമായ ഇടപാടുകളുടെ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ( ആർടിജിഎസ് ) സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അദ്ദേഹം അറിഞ്ഞത്. തുടർന്ന് ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ജാർഖണ്ഡിലെ ജംതാര കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത് എന്ന വിവരമാണ് ലഭ്യമായത്. താൽക്കാലികമായി വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാർ പണം ആദ്യം കൈമാറിയത് എന്നും വിവരമുണ്ട്.

നിരവധി സൈബർ തട്ടിപ്പുകൾ ജംതാര കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യാറുണ്ട്. സക്രീൻ മിററിങ് ആപ്പുകൾ ആളുകളെക്കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ച് ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ഒടിപി എന്നിവ കൈക്കലാക്കിയ ശേഷം ബാങ്ക് ട്രാൻസാക്ഷനുകളിലൂടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് ഇവിടുത്തെ തട്ടിപ്പുകാരുടെ പൊതു രീതി. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായ തട്ടിപ്പാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സിം സ്വാപ്പിങ് വഴി ആയിരിക്കാം ഇപ്പോൾ 50 ലക്ഷത്തിന്റെ കവർച്ച നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. ആർടിജിഎസ് ട്രാൻസ്ഫർ ആകിവേറ്റ് ചെയ്യുന്നതിന് വേണ്ടിയാകാം ബ്ലാങ്ക് കോൾ അല്ലെങ്കിൽ മിസ്ഡ്കോൾ ഉപയോഗിച്ചത് എന്നാണ് നിഗമനം. സിം സ്വാപ്പിങ് വഴി നിരവധി തട്ടിപ്പുകളാണ് ദിവസവും രാജ്യത്ത് അരങ്ങേറുന്നത്. ഡൂപ്ലിക്കേറ്റ് സിം എടുക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്ത് യഥാർഥ ഉടമ അറിയാതെ സിം കൈക്കലാക്കി അതിലേക്ക് വരുന്ന ഒടിപികൾ കൈക്കലാക്കിയാണ് സിം സ്വാപ്പിങ് തട്ടിപ്പുകൾ നടന്നുവരുന്നത്.

യഥാർഥ ഉടമ പരാതിയുമായി എത്തുമ്പോഴേക്കും അക്കൗണ്ട് കാലിയായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകൾക്ക് തടയിടാൻ ഇതിനോടകം കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് സിമ്മുകളിൽ ആദ്യ 24 മണിക്കൂറത്തേക്ക് എസ്എംഎസ് സേവനങ്ങൾ വിലക്കണമെന്ന് ടെലിക്കോം വകുപ്പ് വിവിധ ടെലിക്കോം കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 24 മണിക്കൂര്‍ നേരത്തേക്ക് മെസേജുകള്‍ വിലക്കുന്നതിനാല്‍ ആരെങ്കിലും സിം സ്വാപ്പിങ് രീതിയിലൂടെ തട്ടിപ്പിന് ശ്രമിച്ചാലും യഥാര്‍ഥ ഉപഭോക്താവിന് പരാതിപ്പെടാന്‍ സമയം ലഭിക്കുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.


Click it and Unblock the Notifications








