വിശ്വസിച്ചാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ 4ജി വരുമല്ലോ, വരണമല്ലോ, വരുത്തുമല്ലോ; നൽകിയത് 2570 കോടിയുടെ കരാർ
നാടോടുമ്പോൾ നടുവേ ഓടണം എന്ന് നാം പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ നാട് സാങ്കേതികമായി മുന്നേറിയപ്പോൾ നടുവേ പോയിട്ട് സൈഡിൽക്കൂടിപ്പോലും ഓടാനാകാതെ, പകച്ചുപോയ ബാല്യവും പേറി ജീവിക്കുന്ന ഒരു സ്ഥാപനമാണ് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ( BSNL). പറയുമ്പോൾ സർക്കാർ സ്ഥാപനമാണ്. എന്നാൽ വന്നവരും നിന്നവരുമെല്ലാം 4ജിയും 5ജിയും വരെ സ്വന്തമാക്കുകയും മുന്നേറുകയും ചെയ്തപ്പോൾ വർഷമെത്ര കഴിഞ്ഞിട്ടും തുടങ്ങിയിടത്തു തന്നെ നിൽക്കാനേ പാവം ബിഎസ്എൻഎല്ലിനു കഴിഞ്ഞുള്ളൂ.

പാവം ജനങ്ങളെ പുച്ഛിക്കുന്ന ചില സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ, ഉപയോക്താക്കൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ബിഎസ്എൻഎല്ലിന്റെ ചില രീതികളും സർക്കാർ ജോലിയുടെ സുഖലോലുപതയിൽ അഭിരമിച്ച് കാലം കഴിച്ചുകൂട്ടിയ ചില ഉദ്യോഗസ്ഥരുടെ 'പ്രവർത്തന മികവു'മാണ് ഇന്നത്തെ ദുരവസ്ഥയിലേക്ക് ബിഎസ്എൻഎല്ലിനെ എത്തിച്ചത് എന്നാണ് ജനം പറയുന്നത്. മറ്റു ടെലിക്കോം കമ്പനികൾ ഉപയോക്താക്കളെ ഏതുവിധേനയും ആകർഷിക്കാൻ ശ്രമിച്ചു.

എന്നാൽ ബിഎസ്എൻഎല്ലിലെ കാര്യങ്ങൾ സർക്കാർക്കാര്യം മുറപോലെ എന്ന 'പ്രമാണ പ്രകാരം' ഇഴഞ്ഞിഴഞ്ഞും ആളുകളെ വെറുപ്പിച്ചുമാണ് മുന്നേറിയത് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഒരു മോഷ്ടാവ് മോഷണം നിർത്തി നല്ലവനായി എന്നു പറഞ്ഞാൽ ആളുകൾ ചിലപ്പോൾ വിശ്വസിച്ചേക്കും എന്നാൽ ബിഎസ്എൻഎൽ 4ജിയും 5ജിയും 2023 ൽ കൊണ്ടുവരും എന്ന് ദൈവം നേരിട്ടിറങ്ങിവന്ന് പറഞ്ഞാൽ പോലും ആളുകൾ വിശ്വസിക്കാൻ തയാറല്ല എന്നതാണ് ഇന്നത്തെ അവസ്ഥ.

ആളുകൾ ബിഎസ്എൻഎല്ലിനെ വിശ്വസിക്കാത്തത് കർമ്മഫലം കൊണ്ടാണ് എന്നൊക്കെ കമന്റടിക്കുന്നവർ ഉണ്ടാകാം, എങ്കിലും നന്നാവാനായി കച്ചകെട്ടിത്തന്നെയാണ് ബിഎസ്എൻഎൽ. ഇനി പറച്ചിലിലൂടെയല്ല, 2023 മാർച്ചിൽ അവതരിപ്പിക്കാൻ പോകുന്ന 4ജി സേവനങ്ങളിലൂടെയാണ് വിമർശകർക്ക് മറുപടി നൽകുക എന്ന ലൈനിലാണ് ബിഎസ്എൻഎൽ. വിമർശകർ വിശ്വസിച്ചാലും ഇല്ലെങ്കിലും 4ജി സേവനത്തിന് ഉപകരണങ്ങൾ വാങ്ങുന്നതിനായി ബിഎസ്എൻഎൽ സ്കിപ്പർ ലിമിറ്റഡിന് 2570 കോടി രൂപയുടെ കരാർ നൽകിക്കഴിഞ്ഞു.

4ജി ടെലിക്കോം പദ്ധതികൾക്കായി ബിഎസ്എൻഎല്ലിൽ നിന്ന് 2,570 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ടെലിക്കോം- റെയിൽവേ ഉപകരണങ്ങളുടെ നിർമ്മാതാക്കളായ സ്‌കിപ്പർ ലിമിറ്റഡ് വെള്ളിയാഴ്ച (ഡിസംബർ 30) അറിയിച്ചു. ടവറുകൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വിതരണത്തിനും ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റാളേഷനും തുടർന്നുള്ള പരിപാലനവും (O&M) എല്ലാം കൂടിയായി 5 വർഷത്തേക്ക് ആണ് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത് എന്നും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽപ്പോലും 5ജി എത്തിക്കാൻ 5 വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയും വിധമാണ് കരാർ എന്നും സ്കിപ്പർ ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

രാജസ്ഥാൻ (1,350 കോടി), ഒറീസ്സ (1,220 കോടി) എന്നീ സംസ്ഥാനങ്ങളിൽ ഏകദേശം 3,350 ടവർ ലൊക്കേഷൻ സൈറ്റുകളുടെ വികസനം ഉൾപ്പെടുന്നതാണ് ഈ പ്രവൃത്തികൾ. ഉൾനാടൻ ഗ്രാമങ്ങളിൽ ഉൾപ്പെടെ 4ജി കണക്റ്റിവിറ്റി എത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റിന്റെ യുഎസ്ഒഎഫ് (യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) വഴി കിട്ടിയ 55,000 കോടി രൂപയുടെ ശക്തമായ സാമ്പത്തിക പിന്തുണയുടെ ബലത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി സേവനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുകയും 5ജി നെറ്റ്വർക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള ഒരേയൊരു ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ഏതാണ്ട് എല്ലായിടത്തും 2ജിയിൽ തുടരുന്നത് സർക്കാരിനും നാണക്കേട് സൃഷ്ടിച്ചിരുന്നു. വർഷങ്ങൾക്കൊണ്ട് നേടിയെടുക്കുകയും തുടർന്നുപോരുകയും ചെയ്ത ചീത്തപ്പേര് മാറ്റി, പ്രതാപകാലത്തേക്കുള്ള മടക്കത്തിന്റെ ആരംഭം കുറിക്കുന്ന വർഷമായി 2023നെ മാറ്റാൻ ഉറച്ചാണ് ബിഎസ്എൻഎൽ മുന്നേറുന്നത്.

മാർച്ചിൽ ആരംഭിക്കുന്ന 4ജി സർവീസ് തുടക്കത്തിൽ മെട്രോ നഗരങ്ങളിലും പിന്നാലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്. മറ്റ് കമ്പനികൾ ഇപ്പോൾ 5ജി വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. അതിനാൽ 4ജിക്കു പിന്നാലെ 5ജിയും അവതരിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് ഒപ്പം ഫിനിഷിങ്ങ് ലൈനിലേക്ക് എത്താനാണ് ബിഎസ്എൻഎൽ നീക്കം നടത്തുന്നത്.

പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഉപയോഗിച്ച് 4ജി അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന് നിർദേശം നൽകിയിരുന്നത്. അത് പാലിച്ചുകൊണ്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. ഇപ്പോൾ സ്കിപ്പറിന് 2570 കോടിയുടെ കരാർ നൽകിയിരിക്കുന്നതും അതിന്റെ ഭാഗാമായാണ്. മാർച്ചിൽ 4ജി അവതരിപ്പിക്കാനായാൽ പ്രാദേശിക ഉപകരണങ്ങൾ ഉപയോഗിച്ച് 4ജി സേവനം നൽകുന്ന ആദ്യ ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎല്ലിന് സ്വന്തമാകും.


Click it and Unblock the Notifications








