ഒരു ഫോൺ വാങ്ങിയാൽ രണ്ട് ബിയർ സൗജന്യം; കിടിലൻ ഓഫറുമായി കടയുടമ
കച്ചവടം കുറഞ്ഞിരിക്കുന്ന സമയത്ത് കാലക്കേടിന് ഓരോ ഐഡിയകൾ തലയിലുദിക്കുക. വരും വരായ്കളെക്കുറിച്ച് ഒന്നും ചിന്തിക്കാതെ അതങ്ങ് ചെയ്യുക. പിന്നീടവസാനം നല്ലൊരു പണി ഇരന്ന് വാങ്ങിയ അവസ്ഥയിലാകുക. യുപിയിലെ ഒരു മൊബൈൽ ഷോപ്പുടമയുടെ കാര്യമാണ് പറഞ്ഞ് വരുന്നത്. ഫോൺ വിൽക്കാനായി ഒരു പുത്തൻ ആശയം പ്രയോഗിച്ച് വെട്ടിലായിരിക്കുകയാണ് പുള്ളിക്കാരൻ.
രാജേഷ് മൌര്യയുടെ മാർക്കറ്റിങ് തന്ത്രം
കുത്തക ബ്രാൻഡുകൾ മുതൽ നമ്മുടെ നാട്ടിലെ സാധാരണ കച്ചവടക്കാർക്ക് വരെ ഉത്പന്നങ്ങൾ വിൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ ആവശ്യമാണ്. പരസ്യങ്ങളും ഡിസ്കൌണ്ട് ഓഫറുകളും സൌജന്യങ്ങളുമെല്ലാം ഇത്തരത്തിലുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ്. എന്നാൽ മാർക്കറ്റിങ് രീതികൾ അതിര് കടന്നതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയാണ് രാജേഷ് മൌര്യയെന്ന UP ബദോഹി ജില്ലയിലെ ഒരു മൊബൈൽ ഷോപ്പ് ഉടമ. ആളെക്കൂട്ടാൻ സൌജന്യ " ഓഫർ " പ്രഖ്യാപിച്ചതാണ് ഇയാൾക്ക് വിനയായത്.

ഒന്ന് വാങ്ങിയാൽ രണ്ട് സൌജന്യം
ഹോളി ഓഫർ എന്ന നിലയിൽ തന്റെ കടയിൽ നിന്നും ഫോൺ വാങ്ങുന്നവർക്ക് രണ്ട് ക്യാൻ ബിയർ സൌജന്യമായി നൽകും ഇതായിരുന്നു രാജേഷ് മൌര്യയുടെ പ്രഖ്യാപനം. മാർച്ച് 3-നും മാർച്ച് 7-നും ഇടയിൽ മൌര്യയുടെ കടയിൽ നിന്നും ആൻഡ്രോയിഡ് ഫോണുകൾ വാങ്ങുന്നവർക്കാണ് ബിയർ ഓഫർ ചെയ്തത്. " ഹോളി ബമ്പർ ധമാക്ക ( ബിഗ് അനൗൺസ്‌മെന്റ്)....ഒരു മൊബൈൽ ഫോൺ വാങ്ങൂ, രണ്ട് ബിയർ ക്യാനുകൾ സൗജന്യമായി നേടൂ" ഇങ്ങനെയാണ് രാജേഷ് മൌര്യയുടെ കടയ്ക്ക് പുറത്തുണ്ടായിരുന്ന ബോർഡിൽ എഴുതിയിരുന്നത്.
ഓഫറിനെക്കുറിച്ച് നിരവധി പോസ്റ്ററുകൾ പതിച്ച കടയുടമ ലഘുലേഖകൾ വിതരണം ചെയ്തെന്നും പിടിഐ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സൌജന്യമായി ബിയർ ലഭിക്കുമെന്ന ഓഫർ കണ്ട് നാട്ടുകാരുടെ കണ്ണ് തള്ളിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഭവം അറിഞ്ഞവരെല്ലാം ചൌരി റോഡിലെ രാജേഷിന്റെ ഷോപ്പിന്റെ മുന്നിൽ ക്യൂ നിൽക്കാനും തുടങ്ങി. ഓഫർ കൊടുത്തതോടെ കച്ചവടവും കൂടി. തുടർന്ന് വിഷയം എല്ലായിടത്തും പ്രചരിക്കാനും തുടങ്ങി. ഒടുവിൽ സംസ്ഥാന പൊലീസ് സേനയ്ക്ക് മുമ്പിലും ഈ ഓഫർ എത്തി.

രാജേഷിന്റെ " ബുദ്ധിപരമായ" മാർക്കറ്റിങ് തന്ത്രം പക്ഷെ യുപി പൊലീസിന് അത്രയ്ക്ക് അങ്ങട് പിടിച്ചില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കോട്വാലി പൊലീസ് സംഭവത്തിൽ ഇടപെട്ടു. അപ്പോഴേക്കും ഒരുപാട് പേർ രാജേഷ് മൌര്യയുടെ കടയിലേക്കെത്തിയിരുന്നു. കടയ്ക്ക് മുന്നിൽ തടിച്ച് കൂടിയ ജനക്കൂട്ടത്തെ പിരിച്ച് വിട്ട പൊലീസ് കടയുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 151 പ്രകാരം പൊതു സമാധാനത്തിന് ഭംഗം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് മൌര്യയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഷോപ്പും പൊലീസ് സീൽ ചെയ്തു. കടയിൽ കുറച്ച് കച്ചവടം കൂട്ടാമെന്ന് കരുതിയ മൌര്യ ഒടുവിൽ സ്ഥാപനം തന്നെ പൂട്ടിയിടേണ്ട ഗതികേടിലെത്തിയെന്ന് സാരം. അതിനാൽ തന്നെ ആരും രാജേഷ് മൌര്യയെപ്പോലെ ഇത്തരം ബുദ്ധിപരമായ നീക്കങ്ങൾക്കൊന്നും മുതിരരുത്.
മദ്യം ഉപയോഗിച്ചുള്ള പരസ്യം
സാധനങ്ങൾ വിൽക്കുന്നതിനൊപ്പം സൌജന്യമായി മദ്യം ഓഫർ ചെയ്യുന്നത് നാട്ടിലെ നിയമങ്ങൾക്കെതിരാണ്. പ്രത്യേകിച്ചും അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ( ASCI ) പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം കൂടിയാണിത്. ലൈസൻസുള്ള സ്ഥലങ്ങളിൽ മാത്രമാണ് മദ്യത്തിന്റെയോ മദ്യം ഉപയോഗിച്ചുള്ള ഓഫറുകളോ നൽകാൻ കഴിയൂ. രാജ്യത്ത് 21 വയസാണ് നിയമപരമായി അംഗീകരിച്ച മദ്യപാന പ്രായം. അതിന് താഴെ മാത്രം പ്രായമുള്ള ആർക്കും മദ്യം വിൽക്കുന്നതും നൽകുന്നതും നിയമവിരുദ്ധമായ കാര്യമാണ്.


Click it and Unblock the Notifications








