വന്ന് വന്ന് കാറിൽ വരെ അന്യഗ്രഹ ജീവികളോ!; വൈറൽ ചിത്രത്തിലെ കാറിലുള്ളതാര്?
അടുത്തെവിടെയെങ്കിലും ഒരു വർക്ക്ഷോപ്പ് ഉണ്ടോ എന്നറിയാനായി ഗൂഗിൾ എർത്തിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു
അമേരിക്കയിലെ മേപ്പിൾടൺ സ്വദേശിനിയായ ക്രിസ്റ്റൽ പാറ്റേഴ്സൺ എന്ന നാൽപ്പത്തഞ്ചുകാരി. അതിനിടെയാണ് ഒരു ഇത്തിരിക്കുഞ്ഞൻ കാർ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. കണ്ടപ്പോൾ കൗതുകം തോന്നിയ അവർ ആ കാർ ഒന്നു സൂം ചെയ്തു നോക്കി. ഞെട്ടിക്കുന്നൊരു കാഴ്ചയാണ് അപ്പോൾ താൻ കണ്ടത് എന്നാണ് ക്രിസ്റ്റൽ പാറ്റേഴ്സൺ വെളിപ്പെടുത്തുന്നത്.

കാറിന്റെ പിൻ സീറ്റിൽ ഒരു വിചിത്രരൂപം ഇരിക്കുന്നു! അവിടെ തീരുന്നില്ല ഞെട്ടലിന്റെ ആഴം. കാർ ഓടിക്കുന്ന ആളെ ശ്രദ്ധിച്ചപ്പോൾ നഗ്നയായ ഒരു സ്ത്രീരൂപത്തിനു സമാനമായ ആളെയാണ് കാണാൻ കഴിഞ്ഞതെന്നും അവർ പറയുന്നു. തുടർന്ന് താൻ കണ്ട ഈ ദൃശ്യം പകർത്തി അവർ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. എന്തോ ഒരു അഞ്ജാത രൂപം. അവ്യക്തമായതിനാൽ യഥാർഥത്തിൽ അത് എന്താണ് എന്ന് ഊഹിക്കാൻ മാത്രമേ സാധിക്കൂ.

എന്നാൽ ക്രിസ്റ്റൽ പാറ്റേഴ്സൺ പങ്കുവച്ച ചിത്രം മണിക്കൂറുകൾക്കകം ലോകമെങ്ങും വൈറൽ ആകുകയാണ് ഉണ്ടായത്. കാറിനുള്ളിൽ ഇരിക്കുന്നത് അന്യഗ്രഹജീവിയാണ് എന്ന നിലയ്ക്കാണ് കൂടുതൽ പേരും ചിത്രം ഏറ്റെടുത്തത്. നമ്മുടെ സങ്കൽപ്പത്തിലെ അന്യഗ്രഹജീവികളുടേതിന് സമാനമായ രൂപമാണ് കാറിനു പിന്നിൽ കാണുന്നത് എന്നതിനാൽത്തന്നെ കൂടുതൽ പേരും ഈ ചിത്രങ്ങൾ കണ്ട് ഞെട്ടുകയാണുണ്ടായത്.

അന്യഗ്രഹ ജീവികളെ സംബന്ധിച്ച് അമേരിക്ക കേന്ദ്രമാക്കി അടുത്തിടെയായി നടക്കുന്ന ചർച്ചകളും പറക്കും തളികകളെ സംബന്ധിച്ച് അന്വേഷണം നടത്താൻ നാസ 16 അംഗ സംഘത്തെ നിയോഗിച്ചതിന്റെയുമെല്ലാം പശ്ചാത്തലത്തിൽ വൻ പ്രാധാന്യമാണ് ക്രിസ്റ്റൽ പങ്കുവച്ച ചിത്രത്തിന് ലഭിച്ചത്. ഭൂമിക്കു പുറത്തെ ജീവനുകളും പറക്കും തളികകളും അതിനുള്ളിലെ അന്യഗ്രഹ ജീവികളുമെല്ലാം ഏറെ നാളുകളായി നിരവധി പേരുടെ മനസിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളാണ്.

ബഹിരാകാശത്തുവരെ മനുഷ്യൻ താമസമാക്കുന്ന നിലയിലേക്ക് ലോകത്ത് ശാസ്ത്രം വളർന്നിട്ടും പണ്ടുകാലം മുതൽ ഉയരുന്ന, അന്യഗ്രഹജീവികളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. ലോകത്ത് ശാസ്ത്രസാങ്കേതികപരമായി ഏറ്റവും വികസിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. എന്നാൽ അന്യഗ്രഹ ജീവികളെ പറ്റിയുള്ള സംശയങ്ങളും ആശങ്കകളും ഔദ്യോഗികമായിപ്പോലും ഏറ്റവുമധികം പങ്കുവയ്ക്കുന്ന രാജ്യവും ഈ അമേരിക്കതന്നെയാണ്.

നമുക്ക് ഇപ്പോഴും അന്യഗ്രഹ ജീവികളും പറക്കും തളികകളുമെല്ലാം കെട്ടുകഥകൾ തന്നെയാണ്. ഇത്തരം ജീവികളോ പറക്കും തളികകളോ ഉണ്ടെന്ന് 'ഉറച്ച്' വിശ്വസിക്കാൻ തക്കതായ തെളിവുകളൊന്നും നമുക്കില്ല. എന്നാൽ നമ്മുടെ ഇന്ത്യയിൽപ്പോലും പറക്കും തളികകളുടെയും അന്യഗ്രഹ ജീവികളുടെയും വരവും പോക്കുമൊക്കെ ഉണ്ടെന്നാണ് ലോകത്തെ ഏറ്റവും വലിയ ചാര സംഘടനയായ അമേരിക്കയുടെ സിഐഎ ഔദ്യോഗികമായി തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പറക്കുന്ന അജ്ഞാത വസ്തുക്കളെ യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജെക്ട്സ്) എന്ന ചുരുക്കപ്പേരിൽ ആണ് അമേരിക്കയിൽ ഔദ്യോഗികമായി പറഞ്ഞുവരുന്നത്. യഥാർഥത്തിൽ അന്യഗ്രഹജീവികളും പറക്കും തളികകളും ഉണ്ടോ എന്ന വർഷങ്ങളായുള്ള മനുഷ്യന്റെ ചോദ്യത്തിന് ഇതവരെ കൃത്യമായ ഉത്തരം നൽകാൻ നാസയ്ക്ക് പോലും സാധിച്ചിട്ടില്ല. എന്നാൽ ശാസ്ത്രം വളരുന്തോറും ഈ ചോദ്യത്തിന് ശക്തികൂടുകയാണെന്നും അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമെന്നുമാണ് അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ കണ്ടാൽ തോന്നുക.

കഥകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടിൽ അന്യഗ്രഹ ജീവികളെ സംബന്ധിച്ചും നിരവധി കഥകളുണ്ട്. എന്നാൽ അതൊക്കെ രേഖപ്പെടുത്താത്തവയാണെങ്കിൽ അമേരിക്കയിൽ ഇത്തരം കഥകൾ പറയുന്നതു മുഴുവൻ ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾ തന്നെയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. പറക്കും തളിക വെടിവച്ചിട്ട റഷ്യൻ സൈനികർ കല്ലുകളായി മാറി എന്നുപോലും സിഐഐയുടെ ഔദ്യോഗിക രേഖകളിൽ ഉണ്ട്. ഇത് സംബന്ധിച്ച രേഖകൾ പുറത്തുവരികയും ചെയ്തിരുന്നു.

പറക്കും തളികകളെയും അന്യഗ്രഹ ജീവികളെയും പറ്റി അമേരിക്കയിൽ പ്രചരിക്കുന്നവയിൽ ഏറ്റവും ഒടുവിലത്തേതുമാത്രമാണ് കാറിനുള്ളിലെ വിചിത്രരൂപങ്ങൾ. ഇനിയും ഇത്തരം ധാരാളം വാർത്തകൾ അമേരിക്കയിൽനിന്ന് പുറത്തുവന്നുകൊണ്ടുതന്നെയിരിക്കും എന്നാണ് ഇതുവരെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചാൽ മനസിലാക്കാൻ സാധിക്കുക. 80 ദശലക്ഷം അമേരിക്കക്കാർ അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് എന്നാണ് നാഷണൽ ജോഗ്രഫിക് ചാനൽ 2012ൽ നടത്തിയ സർവേയിൽ കണ്ടെത്തിയത്.

ഇതിൽനിന്ന് തന്നെ അമേരിക്ക അന്യഗ്രഹ ജീവികളെ എത്രമാത്രം ഭയക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാണ്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പോലെ ഉത്തരവാദപ്പെട്ട ഒരു സംവിധാനം ഇപ്പോൾ ഔദ്യോഗികമായിത്തന്നെ അന്യഗ്രഹ ജീവികളുടെയും യുഎഫ്ഒകളുടെയും ചുരുളഴിക്കാനുള്ള നീക്കത്തിനു പുറകേയാണ്. നാലുതവണ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള സ്കോട്ട് കെല്ലി അടക്കമുള്ള 16 അംഗ സംഘമാണ് നാസയുടെ യുഎഫ്ഒ ഓപ്പറേഷനിൽ ഉള്ളത്.

കഴിഞ്ഞ 20 വർഷത്തിനിടെ ആകാശത്തു കാണുന്ന പറക്കുന്ന അജ്ഞാത വസ്തുക്കളുടെ എണ്ണം വളരെയധികം കൂടിയിട്ടുള്ളതായും അതിനാൽത്തന്നെ അന്വേഷണം ആവശ്യമാണ് എന്നുമാണ് ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ അടക്കമുള്ളവർതന്നെ പറയുന്നത്. എന്തായാലും ഉത്തരം കിട്ടാത്ത ചോദ്യമായി പറക്കും തളികകൾ ഇനിയും പറന്നുകൊണ്ടേയിരിക്കുമോ അതോ നാസയുടെ സംഘം ആ രഹസ്യങ്ങൾ കണ്ടെത്തുമോ എന്നൊക്കെ അറിയാൻ നമുക്കും കാത്തിരിക്കാം.


Click it and Unblock the Notifications



