കടം വീട്ടാൻ കിഡ്നി വിൽക്കാൻ തയ്യാറായ യുവതി ഓൺലൈൻ തട്ടിപ്പിന് ഇരയായി
സാമ്പത്തിക ബുദ്ധിമുട്ട് മൂലം കിഡ്നി വിൽക്കാൻ തയ്യാറായ യുവതി ഓൺലൈൻ തട്ടിപ്പിന് വിധേയമായി. ഡോക്ടർമാർ എന്ന വ്യാജേന തട്ടിപ്പ് വീരന്മാർ ഒരു കോടിയോളം രൂപയാണ് യുവതിക്ക് വാഗ്ദാനം ചെയ്തത്. ചെന്നൈയിലെ സൂര്യ എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഒരു അപകടത്തെ തുടർന്ന് 2020ൽ സൂര്യക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
ഇതേ തുടർന്ന് സൂര്യക്ക് അഞ്ച് ലക്ഷം രൂപയോളം കടബാധ്യതയും ഉണ്ടായി. ഈ ബാധ്യത തീർക്കാനായാണ് സൂര്യ കിഡ്നി വിൽക്കാൽ തയ്യാറായത്. ഇന്ത്യയിൽ കിഡ്നി വിൽപന നിയമപരമല്ലാത്തതിനാൽ ആവശ്യക്കാരെ കണ്ടെത്താൻ ഫെയിസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ കിഡ്നി വിൽപനക്ക് ഉണ്ടെന്ന് യുവതി പരസ്യം നൽകുകയായിരുന്നു. അൽ ജസീറയാണ് ഈ വാർത്ത പുറത്തുവിട്ടത്.

തുടർന്ന് ഇന്റർനെറ്റിലെ പല പേജുകളിലും സൂര്യ ഇക്കാര്യം പരസ്യപ്പെടുത്തി.അതേ സമയം ഫെയിസ്ബുക്കിലെ പരസ്യം കണ്ട് ചിലർ സൂര്യയുമായി ബന്ധപ്പെട്ടു. ഡോ സാൻഡി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് ഇവരെ സമീപിച്ചത്. ന്യൂ ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിലെ ഗിട്രോ മെഡിക്കൽ സെന്റർ 10 ദശലക്ഷം രൂപയ്ക്ക് (122,000 ഡോളർ) സൂര്യയുടെ വൃക്ക വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചു.
അതിന് മുമ്പ് വൃക്ക ദാനം ചെയ്യാനായി ഡോണർ കാർഡ് വേണമെന്നും ഇതിനായി പണം അടക്കണമെന്നും തട്ടിപ്പുകാർ സൂര്യയോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പണം അടക്കുന്നതിന്റെ മുന്നെ അവയവദാനത്തെ പ്രോത്സാഹിപ്പിക്കുകയും കാർഡ് നൽകുകയും ചെയ്യുന്ന മോഹൻ ഫൗണ്ടേഷന്റെ (മൾട്ടി ഓർഗൻ ഹാർവെസ്റ്റിംഗ് എയ്ഡ് നെറ്റ്‌വർക്ക്) നമ്പർ സൂര്യ കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു.

ഇവരിൽ നിന്നാണ് സൂര്യ അറിയുന്നത് ഡോണർ കാർഡിന് യാതൊരു നിരക്കും ഈടാക്കില്ലെന്ന്. നിങ്ങൾ ചതിക്കപ്പെടുയാണെന്നും ഇവർ സൂര്യയോട് പറഞ്ഞു. വൃക്കയുടെ പേരിൽ നേരത്തെയും സമാനമായ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ ഒരാൾ ഡോക്ടർ എന്ന പേരിൽ വൃക്ക ദാനം ചെയ്യാനെത്തിയ ആളുടെ പക്കൽ നിന്ന് രജിസ്ട്രേഷൻ ഫീസ് ആവിശ്യപ്പെട്ടിരുന്നു.
മറ്റൊരു ഇരയ്ക്ക് വ്യാജ ലിവിംഗ് ഡോണർ കാർഡ് നൽകി തട്ടുപ്പുകാരൻ പണം തട്ടിയെടുത്തതായും റിപ്പോർട്ട് ഉണ്ട്. അതെ സമയം തട്ടിപ്പിനിരയായ സൂര്യ സംഭവം ചെന്നൈ പൊലീസിൽ റിപ്പോർട്ട് ചെയ്തു. ബോധവത്ക്കരണം നടത്താനും തനിക്ക് പറ്റിയ പിഴവ് മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാനും ആണ് ഇക്കാര്യം പൊലീസിൽ അറിയിച്ചതെന്ന് സൂര്യ പറഞ്ഞു.
നിലവിൽ രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായി പെരുകിക്കൊണ്ട് ഇരിക്കുകയാണ്. ഫെയിസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത്. വർക്ക് ഫ്രം ഹോമിന്റെ പേരിലും രാജ്യത്ത് ധാരാളം ആളുകൾ പറ്റിക്കപ്പെടുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ടമായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്പിലൂടെ ഇവർക്ക് ജോലി കിട്ടിയതായി ഒരു സന്ദേശം ലഭിച്ചിരുന്നു. ഉയർന്ന വരുമാനവും മെസേജ് അയച്ച അജ്ഞാതൻ വാഗ്ദാനം ചെയ്തിരുന്നു. ജോലി ലഭിക്കണമെങ്കിൽ രജിസ്ട്രേഷനായി പണം നൽകണമെന്നും ഈ പണം വരുമാനത്തിനൊപ്പം തിരിച്ചുതരുമെന്നും കൂടുതൽ പണം അടച്ചാൽ വരുമാനവും കൂടുമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തിരുന്നു.
ഇത് അനുസരിച്ച് യുവതി ഇവരുടെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയായിരുന്നു. എന്നാൽ പിന്നീട് പ്രതിഫലം വാങ്ങുന്ന ഘട്ടമെത്തിയപ്പോൾ യുവതിക്ക് പണം എടുക്കാൻ പറ്റാതായി. തുടർന്നാണ് താൻ പറ്റിക്കപ്പെട്ട വിവരം ഇവർ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും തട്ടിപ്പുകാർ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.


Click it and Unblock the Notifications








