പ്രോഡക്ടിന് റേറ്റിങ് തന്നാൽ കമ്മീഷൻ തരാമെന്ന് യുവതി; ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് പോയത് 37 ലക്ഷം!
ഓൺലൈൻ(Online) തട്ടിപ്പുകാർ കാശടിച്ചുമാറ്റാൻ ഏതൊക്കെ വഴികളിലൂടെയാണ് എത്തുക എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. ഏതുനിമിഷവും ഏതെങ്കിലും വഴിയിലൂടെ പണിവരാം എന്ന് മനസിലാക്കി സ്വയം സൂക്ഷിച്ച മുന്നോട്ടു പോവുക എന്നുമാത്രമാണ് ചെയ്യാൻ കഴിയുക. ഓരോ ദിവസവും പുത്തൻ വഴികളിലൂടെ സൈബർ തട്ടിപ്പുകാർ കോടികളാണ് കവർന്നുകൊണ്ടിരിക്കുന്നത്. മുംബൈയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പിൽ 37 ലക്ഷത്തിലധികം രൂപയാണ് യുവാവിന് നഷ്ടമായത്.

എല്ലാ മുൻകരുതൽ മുന്നറിയിപ്പുകളും നൽകിയിട്ടും, ആളുകൾ ഡിജിറ്റൽ സുരക്ഷാ നടപടികൾ അവഗണിക്കുകയോ അല്ലെങ്കിൽ അറിയാതെ സൈബർ തട്ടിപ്പുകാരുടെ കെണിയിൽ വീഴുകയോ ചെയ്യുന്നു. മുംബൈയിൽ സംഭവിച്ചതും ഏതാണ്ട് ഇതു തന്നെയാണ്. ഓൺലൈൻ ബിസിനസിന്റെ ഭാഗമായാൽ നല്ല കമ്മീഷൻ നൽകാമെന്ന വാഗ്ദാനത്തിൽ ആണ് നാൽപ്പതുകാരനായ മുംബൈ സ്വദേശിയെ തട്ടിപ്പുകാർ കുടുക്കിയത്.

രണ്ട് സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ നീക്കത്തിലൂടെയാണ് സൈബർ തട്ടിപ്പുകാർ യുവാവിനെ തങ്ങളുടെ വലയിലേക്ക് ആകർഷിച്ചത്. മീരാ റോഡിലെ താമസക്കാരനായ യുവാവിന് നവംബർ 22-ന് ആണ് അജ്ഞാത സ്ത്രീയിൽ നിന്ന് ഒരു ടെലിഗ്രാം സന്ദേശം ലഭിച്ചത്. തുടർന്ന് ആ സ്ത്രീയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ കമ്പനിയുടെ ചില ഉൽപ്പന്നങ്ങൾ 5സ്റ്റാർ റേറ്റു നൽകുന്നതിലൂടെ ഓൺലൈനിൽ മികച്ച കമ്മീഷൻ നേടാമെന്ന് യുവതി അയാളോട് പറഞ്ഞു.

അധികം പണിയില്ലാതെ നല്ലൊരു തുക കൈയിൽ കിട്ടുമെന്ന വിശ്വാസത്താൽ യുവാവ് ആ സ്ത്രീയുടെ വാഗ്ദാനം സ്വീകരിച്ചു. തുടർന്ന് അടുത്ത ഘട്ടം എന്ന നിലയിൽ മറ്റൊരു യുവതി ഇയാളുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ലിങ്ക് നൽകുകയും ആ വെബ്‌സൈറ്റിൽ കയറി അതിൽപ്പറയുന്ന ടാസ്കുകൾ പൂർത്തിയാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഈ ടാസ്കുകൾ പൂർത്തിയാക്കുന്നതോടു കൂടി കമ്മിഷൻ തുക ഇ-വാലറ്റിലേക്ക് അയയ്‌ക്കുമെന്നും അറിയിച്ചു.

ഇതനുസരിച്ച് യുവാവ് നവംബർ 28 ന് ടാസ്കുകൾ ചെയ്യാൻ ആരംഭിച്ചു. വിവിധ യാത്രാ പ്രോപ്പർട്ടികൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകുകയായിരുന്നു ടാസ്‌ക്കുകളിലൊന്ന്. ഓരോ തവണയും ഒരു ടാസ്‌ക്ക് പൂർത്തിയാക്കിയതിന് ശേഷം, ചില പ്രീമിയം ചാർജുകൾ അടയ്‌ക്കേണ്ടിവരുമെന്നും അത് പിന്നീട് കമ്മിഷൻ വരുമാനത്തോടൊപ്പം തിരികെ നൽകുമെന്നും ആണ് യുവാവിനെ അറിയിച്ചിരുന്നത്.

ഈ നിർദേശങ്ങൾ എല്ലാം പാലിച്ചുകൊണ്ട് യുവാവ് ടാസ്കുകൾ പൂർത്തിയാക്കാൻ തുടങ്ങി. ഓരോ ടാസ്കും തീരുന്നതിനനുസരിച്ച് വെബ്സൈറ്റിലെ വാലറ്റിൽ അയാൾക്ക് ലഭിക്കുന്ന തുകയും ഉയരുന്നുണ്ടായിരുന്നു. ഡിസംബർ 3 ആയപ്പോഴേക്കും അയാൾ ടാസ്ക്കുകൾക്കായി മൊത്തം 37.80 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. അപ്പോൾ വെബ്‌സൈറ്റിൽ പ്രതിഫലിച്ചത് 41.50 ലക്ഷം രൂപയായിരുന്നു.

തുടർന്ന് നല്ലൊരു തുക അക്കൗണ്ടിൽ കാണിച്ചതോടു കൂടി ടാസ്ക്കുകൾ പൂർത്തിയാക്കി അയാൾ പണം പിൻവലിക്കാൻ നീക്കം ആരംഭിച്ചു. പക്ഷേ പണം പിൻ വലിക്കാനുള്ള അപേക്ഷ പെൻഡിങ്ങിൽ ആണെന്നാണ് ഇ-വാലറ്റിൽ കാണിച്ചത്. അതോടെ അയാൾ വീണ്ടും വെബ്‌സൈറ്റിൽ കയറി പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ ആടുകിടന്നിടത്ത് പൂട പോലും ഇല്ല എന്ന് പറഞ്ഞതുപോലെ അപ്പോഴേക്കും വെബ്സൈറ്റും ടെലിഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായിരുന്നു.

അതോടൊപ്പം അയാൾ നിക്ഷേപിച്ച 37 ലക്ഷത്തിലേറെ രൂപയും അപ്രത്യക്ഷമായി. ഇതോടെ യുവാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിന്റെ പരാതിയിൽ ഐപിസി സെക്ഷൻ 420 (വഞ്ചനയും സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറുകയും ചെയ്യുക), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66D (കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് വ്യക്തിത്വത്തിലൂടെ വഞ്ചിക്കുക) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എന്നാൽ ഈ തട്ടിപ്പിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്താണെന്നാൽ തട്ടിപ്പിനിരയായ വ്യക്തി ഒരു ഐടി പ്രൊഫഷണൽ ആയിരുന്നു എന്നതാണ്. ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് ദിവസവും വാർത്തകൾ പുറത്തുവരുന്നുണ്ട്. അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ആളുകൾ തട്ടിപ്പുകാരുടെ വാക്കുകളിൽ വീഴുന്നത് തുടരുകയാണ്. തന്നെ കബളിപ്പിക്കാൻ ആർക്കും സാധിക്കില്ല, തനിക്ക് തെറ്റുപറ്റില്ല എന്നൊക്കെയുള്ള അമിത ആത്മവിശ്വാസവും അയാളെ ഈ കുരുക്കിലേക്ക് എത്തിക്കുന്നതിൽ ഒരു പങ്ക് വഹിച്ചിരിക്കാം.


Click it and Unblock the Notifications








