ആധാർ ചട്ട ഭേദഗതി: സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ നമ്പർ നൽകാൻ പേടിയുണ്ടോ? പുതിയ മാറ്റം ഇതാണ്
കേന്ദ്ര സർക്കാർ രാജ്യത്തെ ആധാർ ഉപയോഗത്തിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ വിജ്ഞാപന പ്രകാരം ഇനി സ്വകാര്യ ബിസിനസുകൾക്കും ഉപയോക്താക്കളുടെ ആധികാരികത പരിശോധിക്കാൻ ആധാർ ഉപയോഗിക്കാൻ സാധിക്കും (Aadhaar authentication for businesses). ഇ-കൊമേഴ്‌സ്, യാത്ര, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം തുടങ്ങിയ ബിസിനസ് മേഖലകളിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. ഇതുവരെ സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളിലും ബാങ്കിംഗ്, ടെലികോം ഓപ്പറേറ്റർമാരും മറ്റുമാണ് പ്രധാനമായും പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനും നിലവിലുള്ള ഉപഭോക്താക്കളുടെ വ്യക്തിത്വം ഉറപ്പിക്കുന്നതിനും ആധാർ ഓതന്റിക്കേഷൻ ഉപയോഗിച്ചുവന്നിരുന്നത്.
എന്താണ് ആധാർ ഓതന്റിക്കേഷൻ: ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓൺലൈനായി നൽകി അതിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ആധാർ ഓതന്റിക്കേഷൻ എന്നു വിളിക്കുന്നത്. ഇന്ത്യയിലെ 1.4 ബില്യണിലധികം ആളുകളുടെ ബയോമെട്രിക്സ് ഇതിനകം ഡിജിറ്റൽ ഐഡന്റിറ്റി വെരിഫിക്കേഷൻ ചട്ടക്കൂടായ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ അടങ്ങുന്നതിനാൽ ആധാർ ഡീറ്റെയിൽസ് പരിശോധിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകുന്നതിനെ ആശങ്കയോടെയാണ് ഒരു വിഭാഗം ഉപയോക്താക്കൾ നോക്കിക്കാണുന്നത്. ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാൻ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ കേന്ദ്രം ഇതുവരെ നിർവചിച്ചിട്ടില്ലാത്തതിനാൽ ഈ പുതിയ ചട്ടമാറ്റം സ്വകാര്യത സംബന്ധിച്ച ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ആധാർ ഡാറ്റ ഉപയോഗിക്കാനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ അധികാരങ്ങൾ സുപ്രീം കോടതി നേരത്തെ പരിമിതപ്പെടുത്തിയിരുന്നു. ഇതിനെ മറികടക്കുന്ന വിധത്തിലാണ് ഇന്ത്യൻ ഐടി മന്ത്രാലയം വെള്ളിയാഴ്ച ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് (സോഷ്യൽ വെൽഫെയർ, ഇന്നൊവേഷൻ, നോളജ്) ഭേദഗതി നിയമങ്ങൾ, 2025 അവതരിപ്പിച്ചത്.
ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് പുതിയ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആധാർ പ്രാമാണീകരണത്തിന്റെ വ്യാപ്തിയും ഉപയോഗവും വർദ്ധിപ്പിക്കുക എന്നതാണ് ഈ മാറ്റത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. "പൊതുതാൽപ്പര്യത്തിനായി വിവിധ സേവനങ്ങൾ നൽകുന്നതിന് സർക്കാരിനും സർക്കാരിതര സ്ഥാപനങ്ങൾക്കും ആധാർ ഓതന്റിക്കേഷൻ സേവനം ലഭ്യമാക്കാൻ ചട്ടമാറ്റം അനുവദിക്കുന്നു" എന്ന് ഐടി മന്ത്രാലയം അതിന്റെ പത്രക്കുറിപ്പിൽ പറഞ്ഞു.
ആധാർ ഉപയോഗിച്ചുള്ള വെരിഫിക്കേഷനുകൾ രാജ്യത്ത് വളരെയേറെ വർധിച്ചിട്ടുണ്ട്. യുഐഡിഎഐ വെബ്‌സൈറ്റ് പ്രകാരം, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 109.13 ബില്യൺ ഇടപാടുകളിൽ നിന്ന് ജനുവരിയിൽ ആധാർ പ്രാമാണീകരണം 129.93 ബില്യൺ ഇടപാടുകളായി ഉയർന്നു. ഇപ്പോൾ പുതിയ ചട്ടമാറ്റം വന്നതോടെ ആധാർ അടിസ്ഥാന ഐഡിയായിക്കൊണ്ടുള്ള ഇടപാടുകൾ ഇനിയും ഉയരും.
പുതിയ ചട്ടമാറ്റത്തിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ ഉപയോക്താക്കളുടെ ഓതന്റിക്കേഷനായി ആധാർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ഇതിനായി സർക്കാരിന്റെ ബന്ധപ്പെട്ട മന്ത്രാലയത്തിനോ വകുപ്പിനോ അപേക്ഷ നൽകേണ്ടതുണ്ട്. ഇത് യുഐഡിഎഐയും എംഇഐടിവൈയും പരിശോധിക്കും, തുടർന്ന് യുഐഡിഎഐയുടെ ശുപാർശയെ അടിസ്ഥാനമാക്കി ഈ അപേക്ഷകൾ അംഗീകരിക്കുമെന്ന് സർക്കാർ പറഞ്ഞു.
അതേസമയം പുതിയ ചട്ടമാറ്റം വന്നതോടെ ആധാർ കൂടുതൽ മേഖലകളിൽ ഉപയോഗിക്കാൻ അവസരം ഒരുങ്ങിയിരിക്കുന്നു. സുരക്ഷാ പ്രശ്നങ്ങളോടുള്ള ആശങ്ക മൂലം ആധാർ വിവരങ്ങൾ നൽകുന്നത് പരമാവധി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇത് തിരിച്ചടിയാണ്. ആളുകളുടെ ആശങ്ക ഒഴിവാക്കാൻ സ്വകാര്യ സ്ഥാപനങ്ങളുടെ ആധാർ ഡാറ്റ ഉപയോഗത്തിന് സർക്കാർ മാനദണ്ഡങ്ങൾ കൊണ്ടുവരണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.


Click it and Unblock the Notifications








