പെട്രോള് പോലെ റീചാർജും പൊള്ളുന്ന കാലം; ഒരു സെസും കൂടി എർപ്പെടുത്തിയാൽ പിന്നെ ജിംഗാലാല...

മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ കൂടുന്നൊരു കാലം.. അതങ്ങ് അകലെയല്ലെന്ന് ഓർമപ്പെടുത്തുകയാണ് ഒരിക്കൽ കൂടി. പ്രീപെയ്ഡ് യൂസേഴ്സിന്റെ മുകളിൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന താരിഫ് വർധനവെന്ന വാൾ ഏത് നിമിഷവും ഉച്ചിയിൽ പതിക്കാം. അർഹതപ്പെട്ടതിലും കുറച്ച് വരുമാനം മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നാണ് രാജ്യത്തെ ടെലിക്കോം കമ്പനികളുടെ പൊതുവികാരം. 5ജി വിന്യാസത്തിനായി ചിലവഴിക്കുന്ന തുകയടക്കം ചൂണ്ടിക്കാട്ടിയാണ് ഈ നിലപാടിനെ ഇവർ ന്യായീകരിക്കുന്നത്.
പെട്രോളിനും ഗ്യാസിനും മദ്യത്തിനും നിത്യോപയോഗസാധനങ്ങൾക്കുമെല്ലാം വില ആകാശം മുട്ടുന്ന കാലമാണ്. ഫോണിൽ കുത്തി സമയം കളഞ്ഞെങ്കിലും കുറച്ച് ആശ്വാസം ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് എന്തായാലും കമ്പനികളുടെ ഈ ന്യായീകരണങ്ങൾ സ്വീകാര്യമാകില്ല. ഇപ്പോൾ തന്നെ Recharge ചെയ്യുന്ന തുക കുടുംബ ബജറ്റുകളിൽ പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. നാല് പേരുള്ള കുടുംബത്തിൽ നാല് ഫോണെങ്കിലും ഉണ്ടാവുമെന്ന സ്ഥിതിയാണെന്ന് ഓർക്കണം. ഇവിടെയാണ് തങ്ങൾക്കിനിയും പണം വേണമെന്ന ടെൽക്കോസിന്റെ നിലപാട് സാധാരണക്കാരന് ഇരുട്ടടിയാകുന്നത്.
നിരക്ക് കുറഞ്ഞ ബേസ് പ്ലാനുകൾ പോലും കമ്പനികൾ വെട്ടിക്കുറച്ച് തുടങ്ങിയിട്ടുണ്ട്. വിവിധ ടെലിക്കോം സർക്കിളുകളിൽ ബേസ് പ്ലാൻ നിരക്ക് 99ൽ നിന്ന് 155 രൂപയായി ഉയർത്തി എയർടെലാണ് വില വർധനവിന്റെ ആദ്യ സൂചന നൽകുന്നത്. വിഐയും ജിയോയും ഇപ്പോൾ സൂചനകൾ ഒന്നും നൽകുന്നില്ലെങ്കിലും ഭാവിയിൽ നിരക്ക് വർധനവെന്ന അനിവാര്യതയിലേക്ക് അവരും നീങ്ങും. റീചാർജിന് കൂടുതൽ പണം നൽകാൻ യൂസേഴ്സിന് യാതൊരു താത്പര്യവുമുണ്ടാകില്ല. പക്ഷെ നിങ്ങൾക്ക് മുന്നിൽ നിലവിലത്തെ സാഹചര്യത്തിൽ മറ്റൊരു ഓപ്ഷൻ ഇല്ലെന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നുമായി ബിഎസ്എൻഎൽ രക്ഷയ്ക്കെത്തണം. തത്കാലം ബിഎസ്എൻഎൽ ഒരു സൂപ്പർ ഹീറോയാകാനുള്ള സാധ്യതയൊന്നും കാണുന്നില്ല.
Data recharge : തേൻ പുരട്ടിയ വിഷവുമായി വന്ന ജിയോ വസന്തം

നാം എങ്ങനെ ഇത്തരമൊരു സാഹചര്യത്തിൽ വന്ന് പെട്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? യൂസേഴ്സിന്റെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം വിപണിയാണ് ഇന്ത്യ. എയർസെലും ഡോക്കോമോയും യുണിനോറും പോലെ നിരവധി കമ്പനികൾ മൊബൈൽ സർവീസുകൾ നൽകിയിരുന്ന ഒരു കാലം ഇന്ത്യയിലുണ്ടായിരുന്നു. മൊബൈൽ ഡാറ്റയ്ക്ക് ഭീമമായ നിരക്ക് നൽകേണ്ടിയിരുന്ന കാലം കൂടിയാണത്. എങ്കിലും വിപണിയ്ക്ക് കുറച്ച് കൂടി മത്സര പ്രവണതയും വികേന്ദ്രീകൃത സ്വഭാവവും അന്നുണ്ടായിരുന്നു. എന്നാൽ 2016ൽ റിലയൻസ് ജിയോ വിപണിയിൽ എത്തിയതോടെ ഇതെല്ലാം കീഴ്മേൽ മറിഞ്ഞു.
സൌജന്യമായി ഡാറ്റയും മറ്റ് ഒടിടി ആനുകൂല്യങ്ങളും ഒക്കെ വാരിവിതറിയപ്പോൾ ജിയോ സിം കാർഡ് എടുക്കാനും കമ്പനിയെ വാഴ്ത്താനുമെല്ലാം കോടിക്കണക്കിന് ആളുകൾ തയ്യാറായി. ഡാറ്റ നിരക്കുകൾ ഇന്ന് കാണുന്ന വിധത്തിലേക്ക് മാറാനും വോയ്സ് കോളുകളും എസ്എംഎസുകളും സൌജന്യമായി ലഭിക്കാനും ജിയോയുടെ കടന്ന് വരവ് കാരണമായി. ഇന്നും ടെലിക്കോം രംഗത്തെ ഒന്നാമത്തെ കമ്പനി, ഏറ്റവും ലാഭകരമായ പ്ലാനുകൾ നൽകുന്ന സ്വകാര്യ കമ്പനി എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ജിയോയ്ക്ക് സ്വന്തം.
എന്നാൽ ജിയോയുടെ എൻട്രി ടെലിക്കോം വിപണിയുടെ മത്സര സ്വഭാവവും ഇല്ലാതാക്കി. ജിയോയ്ക്ക് സമാനമായി കുറഞ്ഞ നിരക്കിൽ പ്ലാനുകളും ഡാറ്റയും നൽകാൻ കഴിയാതെ വന്നതോടെ നിരവധി ടെലിക്കോം കമ്പനികൾ സേവനം അവസാനിപ്പിക്കേണ്ടി വന്നു. 2023 ഓടെ രാജ്യത്താകെ നാല് ടെലിക്കോം കമ്പനികൾ എന്ന സ്ഥിതിയായി മാറി. വോഡഫോണും ഐഡിയയും ചേർന്ന് വിഐ ലിമിറ്റഡ് ആയിട്ടും ഊർധശ്വാസം വലിക്കുന്ന കാഴ്ച നാം കണ്ട് കൊണ്ടിരിക്കുകയാണ്.

സ്വകാര്യ ടെലിക്കോം കമ്പനികൾ തമ്മിൽ ഒരു അനൌദ്യോഗിക സുഹൃത് ബന്ധമുണ്ടെന്ന് തോന്നുന്ന വിധത്തിലാണ് സമീപകാല സംഭവങ്ങൾ അരങ്ങേറിയത്. നിരക്ക് വർധനവിന്റെ കാര്യം തന്നെ നോക്കാം. 2021 നവംബറിൽ എതാണ്ട് ഒരേ നിരക്ക് വർധനവാണ് മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും കൊണ്ട് വന്നത് ( 20 മുതൽ 25 % വരെ ). എതിർക്കാനും മത്സരിക്കാനും മറ്റാരുമില്ലാത്ത സാഹചര്യത്തിൽ നിരക്ക് വർധനവുമായി കമ്പനികൾക്ക് യഥേഷ്ടം മുന്നോട്ട് പോകാൻ കഴിയും. തേൻ പുരട്ടിയ വിഷവുമായി വന്ന ജിയോ വസന്തം എന്ന് വിശേഷിപ്പിക്കാനുള്ള കാരണം ഇപ്പോൾ യൂസേഴ്സിന് മനസിലായിക്കാണും.
Data recharge : നിരക്ക് കുറഞ്ഞ ഇന്റർനെറ്റിന്റെ കാലം കഴിഞ്ഞു?
ഡാറ്റ നിരക്കുകൾ പതുക്കെ മുകളിലേക്ക് തന്നെ നീങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വയർലെസ് സബ്സ്ക്രൈബർ റേറ്റുള്ള ജിയോയ്ക്ക് ഇനി കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകേണ്ട ആവശ്യമോ താത്പര്യമോ ഉണ്ടായിരിക്കില്ല. സ്വകാര്യ മേഖലയിൽ പൊതുവേ ഈയൊരു ട്രെൻഡ് ഉണ്ടെന്ന് പറയാം. ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ( എആർപിയു ) വർധിപ്പിക്കുകയെന്നതാണ് കമ്പനികളുടെ എക്കാലത്തെയും ലക്ഷ്യം. ഇതിനായി നിരക്ക് വർധനവ് ഉയർത്തുമെന്നതും വ്യക്തമാണ്. ഒറ്റയടിക്കുള്ള വർധനവിന് പകരം പടിപടിയായി നിരക്ക് ഉയരാനാണ് സാധ്യത.


Click it and Unblock the Notifications