പുകഞ്ഞ ചൈന പുറത്ത്; ആപ്പിളിന്റെ ചങ്കിൽ ഇന്ത്യ! ഐപാഡും ഇനി മെയ്ഡ് ഇൻ ഇന്ത്യ
ചൈനയ്ക്കിട്ട് ഒരു കൊട്ടുകൊടുക്കാൻ കിട്ടുന്ന അവസരം പാഴാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഇങ്ങനെ വഷളായ നിലയിൽ തുടരവേ പെട്ടുപോയത് അമേരിക്കൻ കമ്പനിയും ലോകമെങ്ങും ഏറെ ആരാധകരുള്ള ബ്രാൻഡുമായ ആപ്പിൾ (apple) ആണ്. നേരത്തെ തന്നെ ആപ്പിൾ ഉൽപ്പന്നങ്ങൾ ചൈനയിൽ നിർമിക്കുന്നതിൽ അമേരിക്കയ്ക്ക് അപ്രീതിയുണ്ടായിരുന്നു.

ഇതിനിടെയാണ് ആപ്പിളിനെ വെട്ടിലാക്കിക്കൊണ്ട് ചൈനയിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുകയും ലോകത്തെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയടക്കം പൂട്ടിയിടേണ്ടി വരികയും ചെയ്തത്. ഇതോടെ ആകെ കുഴഞ്ഞത് ആപ്പിളാണ്. കഴിഞ്ഞ കോവിഡ് കാലത്തുതന്നെ ചൈനയിലെ ലോക്ക്ഡൗൺ നിയന്ത്രണം മൂലം ആപ്പിളിന് ഏറെ തിരിച്ചടി നേരിട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്ന് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പറിച്ചു നടാൻ ആപ്പിൾ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും ചൈന പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.

ഇതോടെ മന്ദഗതിയിലായിരുന്ന പറിച്ചുനടൽ നീക്കങ്ങൾ ആപ്പിൾ ശക്തിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ചൈനയിൽ നിന്ന് ഐപാഡ് നിർമാണം ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്നത്. ആപ്പിൾ അധികൃതരും ഇന്ത്യൻ സർക്കാരുമായി ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒറ്റയടിക്ക് ചൈനയിൽ നിന്ന് മുഴുവൻ ഉൽപ്പന്നങ്ങളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിളിന് സാധിക്കില്ല. ഇന്ത്യയിൽ അത്രവലിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഉണ്ടാകുന്ന കാലതാമസവും ഈ മേഖലയിൽ ചൈന പുലർത്തിവരുന്ന ആധിപത്യവുമാണ് അതിനു കാരണം. അതിനാൽ ആദ്യ ഘട്ടമെന്ന നിലയിൽ നിർമാണത്തിന്റെ 30 ശതമാനമെങ്കിലും ഇന്ത്യയിലേക്ക് മാറ്റാൻ സാധിക്കുമോ എന്നാണ് ആപ്പിൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചൈനയിലെ പ്രശ്നങ്ങളെ തുടർന്ന് ഐഫോൺ 14 ന്റെ നിർമാണം ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന് ആപ്പിൾ ഏതാനും ആഴ്ച മുമ്പ് അറിയിച്ചിരുന്നു. ആപ്പിളിന്റെ കരാർ കമ്പനികളുടെ ഇന്ത്യയിലെ പ്ലാന്റുകൾ ഉപയോഗിച്ചാണ് ഐഫോൺ 14 നിർമാണം ഇന്ത്യയിൽ ആരംഭിക്കുക. ആപ്പിളിന്റെ കരാറുകാരിൽ പ്രമുഖരായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ നിർമാണ കേന്ദ്രത്തിലാണ് ഐഫോൺ 14 നിർമാണം ആരംഭിക്കുക എന്ന് ആപ്പിൾ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൾ ഐപാഡ് നിർമാണവും ഇന്ത്യയിലേക്ക് എത്തുന്നത്. ആപ്പിളിന്റെ നീക്കം ചൈനയെ സംബന്ധിച്ച് തിരിച്ചടി ആണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് നിനച്ചിരിക്കാതെ കിട്ടിയ ലോട്ടറിയാണ്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നതിനൊപ്പം രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കുമെന്നതും ആപ്പിളിന്റെ കടന്നുവരവിനെ ഇന്ത്യ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണമാണ്.

ചൈനയിലെ ഷെങ്‌ഷൗവിൽ സ്ഥിതി ചെയ്യുന്ന ഫോക്‌സ്‌കോൺ കമ്പനിയുടെ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഐഫോൺ 14 പ്രോ മോഡൽ ഉൽപ്പാദനത്തെ വൻതോതിൽ ബാധിക്കുകയും ആഗോള തലത്തിൽ തന്നെ ലഭ്യതയിൽ ഏറെ ക്ഷാമം സൃഷ്ടിക്കുകയും ചെയ്തു. ആപ്പിളിന് വൻ നഷ്ടമാണ് ഇതുണ്ടാക്കിവച്ചത്. ഷെങ്‌ഷൗ പ്ലാന്റിൽ അക്രമാസക്തമാം വിധത്തിൽ പൊട്ടിപ്പുറപ്പെട്ട തൊഴിലാളി പ്രതിഷേധം
20,000-ത്തിലധികം ജീവനക്കാർ കമ്പനിയെ ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ശമ്പള വർധന ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികളെ മടക്കിക്കൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് പന്ത് ഇന്ത്യയുടെ കാലുകളിലേക്ക് എത്തിയിരിക്കുന്നത്. ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ 3 സ്ഥാപനങ്ങൾ ഇതിനോടകം തന്നെ ഇന്ത്യയിൽ പ്ലാന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഐഫോൺ 13, ഐഫോൺ 12, ഐഫോൺ എസ്ഇ എന്നിവയുൾപ്പെടെ നിരവധി ഐഫോണുകൾ ഇവിടെ നിർമിക്കുന്നുമുണ്ട്. ഇതിനൊപ്പം കൂടുതൽ ആപ്പിൾ പ്രോഡക്ടുകൾ ഇന്ത്യയിൽ ഇനി നിർമിക്കപ്പെടുമെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.

ഇന്ത്യൻ വ്യവസായ രംഗത്തെ അതികായനായ ടാറ്റ കമ്പനി ആപ്പിൾ പ്രോഡക്ടുകളുടെ നിർമാണം നടത്താൻ നടത്തുന്ന നീക്കങ്ങളാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്ന മറ്റൊരു വിഷയം. ആപ്പിളിന്റെ കരാർ കമ്പനിയായ വിസ്ട്രോണിന്റെ ഇന്ത്യയിലെ പ്ലാന്റ് ഏറ്റെടുത്ത് നടത്താനാണ് ടാറ്റ ഗ്രൂപ്പ് ശ്രമം നടത്തുന്നത് എന്നും അത് നടക്കാതെ വന്നാൽ വിസ്ട്രോണുമായി സഹകരിച്ചുകൊണ്ട് ആപ്പിൾ പ്രോഡക്ടുകൾ നിർമിക്കാനും ടാറ്റ ഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഐപാഡ് നിർമാണം രാജ്യത്തുനിന്ന് ആപ്പിൾ മാറ്റുന്നതു തന്നെ ചൈനയ്ക്ക് തിരിച്ചടിയാണ്. അതിന്റെ കൂടെ ഇന്ത്യയിലേക്കാണ് അത് മാറ്റുന്നത് എന്നുകൂടി കേട്ടതോടെ ഇരട്ട പ്രഹരമേറ്റ അവസ്ഥയിലാണ് ചൈന.


Click it and Unblock the Notifications








