എന്ത് വേണേലും ചോദിക്ക്, മണി മണിപോലെ ഉത്തരം കിട്ടും; എഐ ചാറ്റ്ബോട്ട് ഗൂഗിൾ സേർച്ചിലേക്കും എത്തുന്നു!
എഐയുടെ കഴിവുകൾ പ്രയോജനപ്പെടുത്താനും അവ ജനങ്ങളിലേക്ക് എത്തിച്ച് സ്വയം മുന്നേറാനും എഐയിൽ ആധിപത്യം സ്ഥാപിക്കാനും ടെക് ലോകത്തെ കമ്പനികൾ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മത്സരത്തിൽ മുന്നേ വന്നവരെ പിന്തള്ളി, മുന്നിലേക്ക് കടക്കാൻ ഗൂഗിൾ തയാറെടുക്കുന്നതിന്റെ സൂചന നൽകി സിഇഒ സുന്ദർ പിച്ചൈ.
ലോകമെമ്പാടുമായി കോടിക്കണക്കിന് പേർ ഉപയോഗിക്കുന്ന ഗൂഗിൾ സേർച്ച് സംവിധാനത്തിലേക്ക് എഐ ചാറ്റ്ബോട്ട് ഉടൻ എത്തുമെന്ന് ദി വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ സുന്ദർ പിച്ചൈ വ്യക്തമാക്കി. അടുത്തകാലത്തായി ഏറെ നവീകരിക്കപ്പെട്ട എഐയുടെ കടന്നുവരവ് ഗൂഗിൾ സെർച്ചിന് സൂപ്പർ ചാർജ് നൽകുമെന്നും പിച്ചൈ പറഞ്ഞു.

"ആളുകൾക്ക് ഗൂഗിളിനോട് ചോദ്യങ്ങൾ ചോദിക്കാനും സെർച്ചിനിടെ എൽഎൽഎമ്മുകളുമായി (ലാർജ് ലാംഗ്വേജ് മോഡൽ) ഇടപഴകാനും കഴിയുമോ'' എന്ന ചോദ്യത്തിന് '' തീർച്ചയായും," എന്നാണ് പിച്ചൈ മറുപടി നൽകിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചാറ്റ്ബോട്ടുകൾ ഗൂഗിൾ സെർച്ചിന് ഭീഷണി ഉയർത്തുന്നു എന്ന വാദങ്ങളെ അഭിമുഖത്തിൽ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
ഓപ്പൺഎഐ കമ്പനി പുറത്തിറക്കിയ ചാറ്റ്ജിപിടി ചാറ്റ്ബോട്ട് ലോകമാകെ തരംഗമായതോടെ അതുവരെ വിവിധ ടെക്നോളജി കമ്പനികളിൽ നടന്നുവന്ന എഐ പരീക്ഷണങ്ങൾക്ക് പുതിയ ഊർജം കൈവന്നിരുന്നു. മെറ്റയും മൈക്രോസോഫ്റ്റും അടക്കമുള്ള ടെക് വമ്പന്മാർ തങ്ങളുടെ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും എഐ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി രംഗത്തെത്തി.

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി ഗൂഗിൾ സേർച്ചിന് വെല്ലുവിളിയായി വളരുമെന്ന് പ്രവചനങ്ങളെത്തി. അതോടെ ഗൂഗിൾ ചാറ്റ്ജിപിടിക്കുള്ള തങ്ങളുടെ മറുപടി എന്ന നിലയിൽ ബാർഡ് എഐയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തുടക്കത്തിലെ അവതരണത്തിൽ തന്നെ ബാർഡിന്റെ ചില പോരായ്മകൾ പുറത്തുവന്നു. ഇതോടെ പിച്ചൈ ബാർഡിനെ വീണ്ടും നവീകരിക്കുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്തു
നവീകരിച്ച ബാർഡ് ഉടൻ പൊതുജനങ്ങളിലേക്ക് എത്തുമെന്ന് അടുത്തിടെ സുന്ദർ പിച്ചൈ വ്യക്തമാക്കുകയും ചെയ്തിരുന്നു. എഐയിൽ വിപ്ലവം സൃഷ്ടിച്ച ഓപ്പൺഎഐയ്ക്ക് ദശലക്ഷക്കണക്കിന് ഡോളർ നൽകിയ മൈക്രോസോഫ്ട് ചാറ്റ്ജിപിടിയുടെ പിന്തുണ തങ്ങളുടെ ബിങ് സെർച്ച് എൻജിനിലേക്ക് കൊണ്ടുവന്നിരുന്നു. ഇതോടെ സെർച്ചിങ്ങിൽ ബിങ് വൻ മുന്നേറ്റം നടത്തുകയും നിരവധി പേർ ബിങ് ഉപയോഗിക്കാൻ മുന്നോട്ട് വരികയും ചെയ്തു.
എഐ ചാറ്റ്ബോട്ട് പിന്തുണ എത്തിയതോടെ സെർച്ചിങ്ങിൽ ഗൂഗിളിനെക്കാൾ മുൻതൂക്കം ബിങ് നേടി എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഈ സമയത്തും ഗൂഗിൾ പരമ്പരാഗത രീതിയിലുള്ള സെർച്ചിങ്ങുമായാണ് മുന്നോട്ട് പോയത്. എന്നാൽ ഈ പഴയരീതിയിൽനിന്ന് കാലത്തിനൊത്ത മാറ്റത്തിലേക്ക് ഗൂഗിൾ സേർച്ചും എത്തുന്നു എന്നാണ് പിച്ചൈയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാനുള്ള കൗതുകവും ഒട്ടേറെപ്പേരെ ബിങ് സെർച്ച് എൻജിനിലേക്ക് ആകർഷിക്കും. സെർച്ചിങ്ങിൽ നിലവിലുള്ള മേൽക്കൈ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഗൂഗിൾ തങ്ങളുടെ സെർച്ചിങ്ങിലും എഐ ചാറ്റ്ബോട്ടുകളുടെ സേവനം എത്രയും പെട്ടന്ന് അവതരിപ്പിക്കാൻ നിർബന്ധിതരായിത്തീരുകയായിരുന്നു. ഗൂഗിളിന്റെ വരുമാനത്തിന്റെ പകുതിയിലധികവും ഗൂഗിൾ സെർച്ചിൽനിന്നാണ്. ആളുകൾ ബിങ്ങിലേക്ക് പോയാൽ അത് ഗൂഗിളിന്റെ വരുമാനത്തെ വൻതോതിൽ ബാധിക്കും.
സെർച്ചിലേക്ക് എഐ ചാറ്റ്ബോട്ട് സംവിധാനം കൊണ്ടുവരാനുള്ള ഗൂഗിളിന്റെ തിരക്കിട്ട നീക്കങ്ങൾക്ക് കാരണവും ഭാവിയിൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന നിലയിലേക്ക് കാര്യങ്ങൾ കൈവിട്ട് പോകരുത് എന്ന ചിന്തയാണ്. സാങ്കേതികമായി മറ്റ് കമ്പനികൾ ഉയർത്തുന്ന വെല്ലുവിളികളോട് മത്സരിക്കുന്നതിന് ഒപ്പം തന്നെ സാമ്പത്തിക പ്രശ്നങ്ങളോടും ഗൂഗിളിന് പോരാടേണ്ടതുണ്ട്.
പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും ഉയർത്തുന്ന വെല്ലുവിളികളോട് എതിരിടാൻ 12000 ജീവനക്കാരെയാണ് ഗൂഗിൾ പിരിച്ചുവിടുന്നത്. സെർച്ചിൽ എഐ ചാറ്റ്ബോട്ട് സേവനം കൊണ്ടുവരുന്നത് ഗൂഗിളിന് ആശ്വാസം പകർന്നേക്കാം. എന്നാൽ നിലവിലുള്ള മറ്റ് എഐ ചാറ്റ്ബോട്ടുകളിൽ നിന്ന് വേറിട്ട എന്ത് പ്രത്യേകതയാണ് ഗൂഗിൾ ചാറ്റ്ബോട്ടിൽ ഉണ്ടാകുക എന്നാണ് ടെക്നോളജി ലോകം ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications