മനുഷ്യന് ദൈവമാർഗം കാട്ടാൻ വൈദികനായും എഐ എത്തുമോ? ജർമനിയിൽ വിശ്വാസികളോട് മതപ്രഭാഷണം നടത്തി എഐ
'ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ', ജർമനിയിലെ ബവേറിയൻ പട്ടണമായ ഫ്യൂർത്തിലെ സെന്റ് പോൾസ് പള്ളിയിലെത്തിയ വിശ്വാസികളോടായി ബലിപീഠത്തിന് സമീപത്തുനിന്ന് അങ്ങനെയൊരു നിർദ്ദേശം എത്തുമ്പോൾ അവിടെക്കൂടിയിരുന്ന എല്ലാവരും ഒരു ചരിത്രനിമിഷത്തിന്റെ സാക്ഷികളെന്നവണ്ണം ആവേശഭരിതരായി. തുടർന്ന് അവരുടെ കണ്ണുകൾ ബലിപീഠത്തിന് സമീപത്തെ കൂറ്റൻ സ്ക്രീനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
കറുത്ത താടിയുള്ള ഒരു അവതാർ രൂപമാണ് സ്ക്രീനിൽ ഉണ്ടായിരുന്നത്. അവിടെക്കൂടിയിരുന്ന വിശ്വാസികളോടായി ആ അവതാർ രൂപം ഇങ്ങനെ പറഞ്ഞു. ''പ്രിയ സുഹൃത്തുക്കളെ, ജർമ്മനിയിലെ പ്രൊട്ടസ്റ്റന്റുകളുടെ ഈ വർഷത്തെ കൺവെൻഷനിൽ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയി ഇവിടെ നിൽക്കുകയും നിങ്ങളോട് പ്രസംഗിക്കുകയും ചെയ്യുന്നത് എനിക്ക് ഒരു ബഹുമതിയാണ്"!

അതെ, ലോകത്തിലെ ആദ്യത്തെ എഐ മതപ്രഭാഷണം എന്ന ചരിത്രമുഹൂർത്തമാണ് ഏതാണ്ട് മുന്നൂറോളം വിശ്വാസികളെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് അവിടെ പിറന്നുവീണത്. പൊതുവെ മതങ്ങളും മത ആചാരങ്ങളും പരമ്പര്യമായി പിൻതുടർന്നുപോന്നിരുന്ന രീതികളിൽനിന്നും ചട്ടക്കൂടുകളിൽനിന്നും പുറത്തേക്ക് കടക്കാറില്ല. എന്നാൽ എഐയുടെ കണ്ണിൽനിന്ന് ഭാവിയിൽ മതങ്ങൾക്കും ഒഴിഞ്ഞുനിൽക്കാൻ സാധിക്കില്ല എന്ന് സൂചന നൽകുന്ന സംഭവമായി എഐയുടെ മതപ്രഭാഷണം.
19-ആം നൂറ്റാണ്ടിലെ നിയോ-ഗോതിക് കെട്ടിടനിർമാണ ശൈലിയിൽ നിർമിച്ച ഫ്യൂർത്തിലെ സെന്റ് പോൾസ് പള്ളി ഇതിനോടകം പ്രഗത്ഭരായ നിരവധി വൈദികരുടെ മതപ്രഭാഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേ സെന്റ് പോൾസ് പള്ളിയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെക്നോളജി മുന്നേറ്റമായ എഐയുടെ ആത്മീയ പ്രഭാഷണം മുഴങ്ങിയപ്പോൾ പുതിയൊരു ദിശാമാറ്റത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായിട്ടാണ് പലരും അതിനെ വിലയിരുത്തുന്നത്.
ബവേറിയൻ പട്ടണങ്ങളായ ന്യൂറെംബർഗിലെയും സമീപത്തുള്ള ഫ്യൂർത്തിലെയും പ്രൊട്ടസ്റ്റന്റുകളുടെ കൺവെൻഷൻ ഓരോ രണ്ട് വർഷം കൂടുമ്പോഴും നടക്കാറുണ്ട്. ആളുകളുടെ വിശ്വാസത്തെ ബലപ്പെടുത്താനും പ്രാർത്ഥിക്കാനും വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്താനുമെല്ലാം ഈ കൺവൻഷനിൽ വിവിധ പരിപാടികൾ നടത്താറുണ്ട്. ഈ വർഷത്തെ കൺവൻഷനിലെ വിവിധ പരിപാടികളിൽ ഒന്നായിരുന്നു എഐ ചർച്ച് സേവനം.
'ഇതാണ് ആ സമയം' (Now is the time) എന്നതായിരുന്നു ഈ വർഷത്തെ കൺവൻഷന്റെ ആപ്തവാക്യം. ഇത് എഐയുടെ കാലമാണ്. എഐ ഇല്ലാതെ എന്ത് കൺവൻഷൻ എന്ന രീതിയിലാകാം ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുന്ന ഈ വർഷത്തെ കൺവൻഷന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് എഐയുടെ മതപ്രഭാഷണം ആയിരുന്നു.
പ്രഭാഷണം, പ്രാർത്ഥനകൾ, സംഗീതം എന്നിവയുൾപ്പെടെ 40 മിനിറ്റ് ദൈർഘ്യമുള്ള എഐയുടെ മതപ്രഭാഷണം ഇപ്പോഴത്തെ എഐ തരംഗത്തിന് കാരണമായ ചാറ്റ്ജിപിടിയും വിയന്ന സർവകലാശാലയിലെ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ ജോനാസ് സിമ്മർലീനും ചേർന്നാണ് സൃഷ്ടിച്ചത്. മതപ്രഭാഷണത്തിൽ 98% എഐയുടെ സംഭാവനയായിരുന്നു എന്ന് ഇരുപത്തൊൻപതുകാരനായ ജോനാസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഭാവഭേദങ്ങളേതുമില്ലാതെ തികച്ചും യാന്ത്രികമായി ഒരേ രീതിയിലാണ് എഐയുടെ മതപ്രഭാഷണം മുന്നേറിയത്. സാധാരണ നമ്മൾകാണുന്ന മതപ്രഭാഷണങ്ങളിലെ നീട്ടലും കുറുക്കലും ആളുകളുടെ വികാരത്തെ ഉണർത്തുംവിധമുള്ള സ്വരഭേദങ്ങളുമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും മനുഷ്യന്റെ ശബ്ദത്തിന് പുറമെ സംഭാഷണ ശൈലിയും അനുകരിക്കാൻ എഐക്ക് നിസാരമായി സാധിക്കും എന്നതിനാൽ ഭാവിയിൽ ഈ പോരായ്മ മറികടക്കാവുന്നതേയുള്ളൂ.
എഐ ചാറ്റ്ബോട്ടിൽനിന്ന് മറുപടി ലഭിക്കണമെങ്കിൽ അതിന് യോജിച്ച വിധത്തിൽ വിവരണം നൽകേണ്ടതുണ്ട്. ഇവിടെ ''ഇതൊരു പള്ളിയാണ്, ഇവിടെ പങ്കെടുക്കുന്ന മതപ്രഭാഷകൻ എന്ന നിലയിൽ എന്ത് സേവനമാണ് നിങ്ങൾ ഞങ്ങൾക്കായി നല്കുക'' എന്ന ചോദ്യമാണ് സിമ്മർലീൻ എഐയോട് ചോദിച്ചത്. മറുപടിയിൽ സ്‌തോത്രങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. തുടർന്ന് ലഭിച്ച മറുപടിയാണ് മതപ്രഭാഷണമായി എത്തിയത്.
ഭൂതകാലത്തെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും വർത്തമാനകാലത്തെ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും മരണഭയത്തെ മറികടക്കുന്നതിനെക്കുറിച്ചും യേശുക്രിസ്തുവിലുള്ള വിശ്വാസം ഒരിക്കലും നഷ്‌ടപ്പെടുത്തരുതെന്ന് ഉദ്ബോധിപ്പിച്ചുമുള്ള എഐയുടെ പ്രസംഗം
വിശ്വാസികൾ ശ്രദ്ധയോടെ ശ്രവിച്ചു. എഐയുടെ ഈ പ്രസംഗം തന്നെപ്പോലും അദ്ഭുപ്പെടുത്തി എന്നാണ് ജോനാസ് സിമ്മർലീൻ പ്രതികരിച്ചത്. 2023 ജൂൺ 9 വെള്ളിയാഴ്ച ആയിരുന്നു ഈ ചരിത്ര പ്രസംഗം അരങ്ങേറിയത്.
"നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന്, നാം പ്രാർത്ഥിക്കുകയും പതിവായി പള്ളിയിൽ പോകുകയും വേണം" എന്ന് പ്രസംഗത്തിൽ എഐ വിശ്വാസികളോട് ഉപദേശിച്ചു. ചിലർ ആവേശത്തോടെ അവരുടെ സെൽ ഫോണുകൾ ഉപയോഗിച്ച് പരിപാടി വീഡിയോയിൽ പകർത്തി, എന്നാൽ പരിപാടി ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന ആവേശം അവസാനം വരെയും നിലനിർത്താൻ കഴിഞ്ഞില്ല എന്നാണ് ചില വിശ്വാസികൾ പ്രതികരിച്ചത്.
ഹൃദയവും ആത്മാവും ഇല്ലാത്തതായിരുന്നു പ്രസംഗമെന്നും ചിലർ വിമർശിച്ചു. പതിവ് പ്രസംഗങ്ങൾ കണ്ടുവരുന്ന തങ്ങൾക്ക് ഇതിനോട് പൊരുത്തപ്പെടാൻ ആകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചതോടൊപ്പം വേഗത്തിലുള്ള ഈ പ്രഭാഷണം പുതിയ തലമുറയ്ക്ക് ചിലപ്പോൾ ഇഷ്ടപ്പെടുമെന്നും ചിലർ വ്യക്തമാക്കി. അതേസമയം വൈദികരെ മാറ്റിനിർത്തി മതപ്രഭാഷണം എഐയെ ഏൽപ്പിക്കുക എന്നതല്ല തങ്ങളുടെ ഉദ്ദേശമെന്ന് സിമ്മർലിൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
വൈദികരെ ദൈനംദിന ജോലിയിൽ സഹായിക്കുന്നതിനുള്ള ഒരു മാർഗമായാണ് എഐയെ തങ്ങൾ ഉയർത്തിക്കാട്ടുന്നത് എന്നാണ് ഇവർ പറയുന്നത്. എഐയുടെ കടന്നുവരവോടെ വൈദികരുടെ പ്രാധാന്യം കുറയുമെന്ന് പേടിക്കേണ്ടതില്ല, സഭയുടെ നടപടികളെക്കുറിച്ച് എഐക്ക് അറിയില്ല. ആളുകളോട് ഇടപെടാനും ചടങ്ങുകൾക്ക് ഉൾപ്പെടെ നേതൃത്വം നൽകാനും വൈദികർ തന്നെയാകും തുടർന്നും ഉണ്ടാകുകയെന്നും ഇവർ വ്യക്തമാക്കുന്നു.


Click it and Unblock the Notifications