എയർടെൽ വരിക്കാർ ഇനി കേരളത്തിൽ 99 രൂപ പ്ലാൻ എന്ന് മിണ്ടിപ്പോകരുത്! മിണ്ടിയിട്ടും കാര്യമില്ല!

മാർച്ച് മാസം അടുത്തതോടെ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് എങ്ങനെ ഉയർത്താം എന്നതിനെപ്പറ്റിയുള്ള ചർച്ചകളും ആലോചനകളുമായി മുന്നോട്ടുപോകുകയാണ്. അതിനിടെ ജിയോ ചിലപ്പോൾ നിരക്ക് ഉയർത്തിയേക്കില്ലെന്നും പേരിന് ചെറിയ വർധനവ് മാത്രം വരുത്തും എന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ കേരളത്തിലെ എയർടെൽ വരിക്കാർക്ക് അവർ കാത്തരുന്ന ആ ദുരന്തം വന്നുചേർന്നിരിക്കുകയാണ്. എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ആയ 99 രൂപയുടെ റീച്ചാർജ് കമ്പനി കേരളത്തിലും ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഇനി എയർടെൽ വരിക്കാർക്ക് തങ്ങളുടെ സിംകാർഡ് വാലിഡിറ്റി നിലനിർത്തണമെങ്കിൽ കുറഞ്ഞത് 155 രൂപ മുടക്കേണ്ടിവരും. കാരണം 155 രൂപയുടെ പ്ലാൻ ആണ് ഇപ്പാൾ എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ.
പണി നേരത്തെ തുടങ്ങി
2022 നവംബറിൽ തന്നെ എയർടെൽ 99 രൂപയുടെ റീച്ചാർജ് പ്ലാനുകൾ നിർത്തലാക്കിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ ഒഡീഷയിലും ഹരിയാനയിലുമാണ് ഈ പ്ലാൻ നിർത്തലാക്കിയത്. പിന്നീട് 2023 ജനുവരിയിൽ ആന്ധ്രപ്രദേശ്, ബീഹാർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, നോർത്ത് ഈസ്റ്റ്, കർണാടക, യുപി-വെസ്റ്റ് എന്നിവിടങ്ങളിലും 99 രൂപ പ്ലാൻ നിർത്തലാക്കി. തുടർന്ന് മറ്റുള്ള സർക്കിളുകളിലും ഈ അപ്രഖ്യാപിത നിരക്ക് വർധന നടപ്പാക്കുകയായിരുന്നു. ഇപ്പോൾ രാജ്യത്തെ 22 ടെലിക്കോം സർക്കിളുകളിൽ 19 ഇടങ്ങളിലും എയർടെൽ 99 രൂപ പ്ലാനുകൾ റദ്ദാക്കിയിരിക്കുകയാണ്. ഇതിൽ ഏറ്റവും ഒടുവിൽ ഈ പ്ലാൻ പിൻവലിച്ചിരിക്കുന്നത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

നിരക്ക് വർധന തന്നെ
99 രൂപ പ്ലാൻ റദ്ദാക്കലിലൂടെ നിരക്ക് വർധന തന്നെയാണ് ഉണ്ടായിരിക്കുന്നത്. അടിസ്ഥാന നിരക്കിൽ 57 ശതമാനം വർധനവാണ് എയർടെൽ വരുത്തിയത്. ഇതിലൂടെ തങ്ങളുടെ വരുമാനം വർധിപ്പിക്കാൻ എയർടെൽ ലക്ഷ്യമിടുന്നു. 99 രൂപ പ്ലാനിന് പകരമായി എത്തിച്ചിരിക്കുന്ന 155 രൂപ പ്ലാനിന്റെ പരീക്ഷണം എയർടെൽ 2022 നവംബറിൽ തന്നെ നടപ്പാക്കി തുടങ്ങിയിരുന്നു. സാധാരണക്കാർക്ക് കുറച്ചെങ്കിലും താങ്ങാൻ കഴിയുന്ന വിധത്തിലുള്ള പ്ലാൻ ആയിരുന്നു 99 രൂപയുടേത്. എന്നാൽ ഇപ്പോഴത്തെ നിരക്കായ 155 എന്നത് പാവങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു സംഖ്യതന്നെയാണ്.
വാലിഡിറ്റിയും വെട്ടി
99 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉണ്ടായിരുന്നത്. എന്നാൽ പകരം വന്ന 155 രൂപയുടെ പ്ലാനിൽ നിരക്ക് കൂടിയതിനൊപ്പം വാലിഡിറ്റി കുറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 24 ദിവസം മാത്രമാണ് 155 രൂപ പ്ലാനിൽ വാലിഡിറ്റി ലഭിക്കുക. അൺലിമിറ്റഡ് കോളിംഗ്, 300 എസ്എംഎസ്, 24 ദിവസത്തേക്ക് 1 ജിബി ഡാറ്റ എന്നീ പ്രധാന ആനുകൂല്യങ്ങളും അധികമായി സൗജന്യ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയുമാണ് 155 രൂപയുടെ എൻട്രിലെവൽ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിം കട്ടാകാതിരിക്കണമെങ്കിൽ കുറഞ്ഞത് 155 രൂപ മുടക്കണം എന്നത് എയർടെൽ സെക്കൻഡറി സിമ്മായി ഉപയോഗിച്ചുവരുന്ന ആളുകൾക്കുൾപ്പെടെ കനത്ത തിരിച്ചടി നൽകുന്നു.

ബാധിച്ചത് സാധാരണക്കാരെ
ഈ നിരക്കുവർധന ഏറ്റവുമധികം ബാധിച്ചത് സാധാരണക്കാരെയാണ്. കാരണം 99 രൂപ പ്ലാനിനെ കൂടുതലായും ആശ്രയിച്ചിരുന്നത് സാധാരണക്കാർ ആയിരുന്നു. നിരക്ക് കൂടുതലാണ് എങ്കിലും മികച്ച സേവനങ്ങൾ നൽകുന്നു എന്നതാണ് എയർടെലിന്റെ വിജയം. നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ പ്രകാരം പുതിയ ഉപയോക്താക്കളുടെ എണ്ണത്തിൽ എയർടെൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജിയോപോലും പുതിയ വരിക്കാരുടെ എണ്ണത്തിൽ എയർടെലിന് പിന്നിലായി. എന്നാൽ ഇപ്പോൾ നിരക്ക് വർധന ഔദ്യോഗികമായി നടപ്പാക്കാൻ കമ്പനികൾ തയാറെടുക്കുമ്പോൾ ജിയോയ്ക്ക് നേരിട്ട ക്ഷീണം ഒരു വഴിത്തിരിവായി മാറിയേക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജിയോയുടെ നീക്കം
അതായത്, ജിയോ ഉടൻ നിരക്ക് വർധന നടപ്പാക്കില്ല എന്നാണ് സൂചന. അഥവാ മറ്റ് സമ്മർദ്ദങ്ങൾ മൂലം നടപ്പാക്കാൻ നിർബന്ധിതരായാലും പേരിന് മാത്രമാകും വർധന. പുതിയ വരിക്കാരെ നേടുന്നതിൽ ഉണ്ടായ തിരിച്ചടിയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് ജിയോയെ എത്തിച്ചത്. 4ജി ഡാറ്റ വേഗത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി നാളുകളായി ഉപയോക്താക്കൾ ജിയോയ്ക്കെതിരേ പരാതികൾ ഉയർത്തിയിരുന്നു. ഇത്തരം സാഹചര്യത്തിൽ നിരക്ക് ഉയർത്തുകകൂടി ചെയ്യുന്നത് കൂടുതൽ ക്ഷീണമുണ്ടാക്കും എന്ന തിരിച്ചറിവാണ് ജിയോയെ നിരക്ക് വർധനയിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
എല്ലാം ജിയോയുടെ കൈയിൽ
ജിയോയുടെ ഈ തീരുമാനം നടപ്പായാൽ സന്തോഷിക്കുക ജിയോ വരിക്കാർ മാത്രമല്ല, എയർടെൽ, വിഐ വരിക്കാർ കൂടിയാണ്. കാരണം ജിയോ നിരക്ക് വർധിപ്പിക്കാൻ തയാറായില്ലെങ്കിൽ എയർടെലിന്റെയും വിഐയുടെയും നിരക്കുവർധന പാളും. കാരണം വരിക്കാർ ഇരു കമ്പനികളെയും കൈവിട്ട് നിരക്ക് കുറഞ്ഞ കമ്പനിയെ തേടിപോകും എന്ന ഒരു സാഹചര്യവും നിലനിൽക്കുന്നു. ഈ അവസരത്തിൽ നിരക്ക് ഉയർത്താൻ കമ്പനികൾ തയാറാകുമോ, അങ്ങനെ ഉണ്ടായാൽ അത് ഏത് തരത്തിലായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലും ചർച്ചയിലുമാണ് ഇപ്പോൾ ഇന്ത്യയിലെ ടെലിക്കോം മേഖല.


Click it and Unblock the Notifications








