അടിച്ചുപോയി ഗയ്സ്! ഒന്ന് വിളിക്കാനോ നെറ്റ് യൂസ് ചെയ്യാനോ പറ്റാതെ എയർടെൽ വരിക്കാർ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലിന്റെ (Airtel) മൊബൈൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇന്ന് രാജ്യവ്യാപകമായി തകരാറിലായി. നെറ്റ്വർക്ക് തകരാറിനെ തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായി. ആരെയെങ്കിലും വിളിക്കാനോ ഇന്റർനെറ്റ് ആക്സസ് ചെയ്യാനോ പലർക്കും കഴിഞ്ഞില്ല. ഇന്ന് രാവിലെ (26-12-24) 10.30ഓടെയാണ് നെറ്റ്‌വർക്ക് തകരാർ സംബന്ധിച്ച പരാതികൾ ഉയർന്നതെന്ന് ഡൗൺഡിറ്റക്ടർ അറിയിച്ചു. മൊബൈൽ നെറ്റ്വർക്ക് നേരിട്ട പലരും ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ശരിക്കും പെട്ടുപോയത് എയർടെലിന്റെ തന്നെ ബ്രോഡ്ബാൻഡും മൊബൈൽ കണക്ഷനും ഉള്ളവരായിരുന്നു.
എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലുള്ള എയർടെൽ ഉപയോക്താക്കൾക്ക് നെറ്റ്വർക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തകരാർ മൂലം പ്രധാനമായും വലഞ്ഞത് മൊബൈൽ ഇൻ്റർനെറ്റ് ഉപയോക്താക്കൾ ആണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നെറ്റ്വർക്ക് പ്രശ്നം സംബന്ധിച്ച് വന്ന പരാതികളിൽ 40 ശതമാനവും മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളുടേതായിരുന്നു.

ഏതാണ്ട് 40 ശതമാനത്തിനടുത്ത് തന്നെ ആളുകൾക്ക് എയർടെൽ സേവനങ്ങൾ പൂർണ്ണമായ തടസ്സപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 22 ശതമാനം പേർക്ക് സിഗ്നലിൻ്റെ മൊത്തത്തിലുള്ള അഭാവം നേരിട്ടു. ഈ പ്രശ്നങ്ങൾ ഒന്നിലധികം നഗരങ്ങളിൽ ഉണ്ടായതിനാൽ ഒരു പ്രശ്നം കൊണ്ട് വ്യാപകമായ തകരാർ ആണ് ഉണ്ടായത് എന്ന് വിലയിരുത്തപ്പെടുന്നു.
മികച്ച വേഗതയുള്ളതിനാൽ എയർടെൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ഏറെയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രായിയുടെ പ്രതിമാസ കണക്ക് പ്രകാരം ഒക്ടോബർ വരെ എയർടെലിന് 385410746 വയർലെസ് വരിക്കാർ ഉണ്ട്. നിരക്ക് വർധനയെത്തുടർന്ന് തുടർച്ചയായി വരിക്കാരെ നഷ്ടപ്പെട്ടിരുന്ന എയർടെൽ തകർച്ചയിൽ നിന്ന് കരകയറിത്തുടങ്ങിയെന്നും ഒക്ടോബറിലെ ട്രായി റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യൻ ടെലിക്കോം വിപണിയെ സംബന്ധിച്ചിടത്തോളം ജിയോയെപ്പോലെ തന്നെ ഒരു നിർണായക ശക്തിയാണ് എയർടെൽ. 2024 ഒക്ടോബറിലെ കണക്കനുസരിച്ച്, വിപണി വിഹിതത്തിൻ്റെ 33.5 ശതമാനം എയർടെൽ പിടിച്ചെടുത്തു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൻ്റെ അവസാനത്തോടെ എയർടെലിന്റെ 5G ഉപയോക്താക്കളുടെ എണ്ണം 90 ദശലക്ഷത്തിലെത്തി എന്നത് ശ്രദ്ധേയമാണ്.
ജൂലൈയിൽ നിരക്ക് വർധിച്ചതിനെ തുടർന്ന സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് തുടർച്ചയായി വരിക്കാരെ നഷ്ടപ്പെട്ടുവരികയായിരുന്നു. ബിഎസ്എൻഎല്ലിന് മാത്രമാണ് തുടർച്ചയായി പുതിയ വരിക്കാരെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഒക്ടോബറിൽ എയർടെലും പുതിയ വരിക്കാരെ സ്വന്തമാക്കി തിരിച്ചുവരവ് നടത്തി. 1928263 വരിക്കാരാണ് ഒക്ടോബറിൽ എയർടെലിലേക്ക് പുതിയതായി എത്തിയത്.
ജിയോയ്ക്കും വിഐക്കും വരിക്കാരെ നഷ്ടപ്പെടുന്നത് ഒക്ടോബറിലും തുടർന്നുകൊണ്ടിരിക്കുകയാണ്. നിരക്ക് വർധനവിന് ശേഷമുണ്ടായ സ്വകാര്യ ടെലിക്കോം ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ ഏറ്റവുമധികം നഷ്ടമുണ്ടായത് ജിയോയ്ക്ക് ആയിരുന്നു. ഏതാണ്ട് ഒരുകോടിയിലധികം വരിക്കാർ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസത്തിനകം ജിയോ കണക്ഷൻ ഉപേക്ഷിച്ചു. എങ്കിലും ഇപ്പോഴും ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനി റിലയൻസ് ജിയോ തന്നെയാണ്.

ഇപ്പോൾ നെറ്റ്വർക്ക് തകരാർ ഉണ്ടാകാനും ഉപയോക്താക്കൾ കഷ്ടത്തിലാകാനും കാരണമായത് എന്തുകൊണ്ടാണ് എന്ന് എയർടെൽ വിശദീകരിച്ചിട്ടില്ല. തകരാർ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയതോടെ എയർടെലിനെതിരേ രൂക്ഷ വിമർശനവുമായി നിരവധി ഉപയോക്താക്കൾ ട്വിറ്ററിലൂടെ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (ഐആർസിടിസി) വെബ്‌സൈറ്റും ആപ്പ് സേവനങ്ങളും ഇതേപോലെ തകരാർ നേരിട്ടിരുന്നു.


Click it and Unblock the Notifications







