ജിയോ 'മച്ചാൻ' രക്ഷപ്പെട്ടു? ട്രായി വച്ച കെണിയിൽ കുടുങ്ങി എയർടെൽ; 2.81 കോടി രൂപ പിഴ ചുമത്തി! കാരണം ലളിതം...
ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരിലൊരാളായ എയർടെലിന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) 2,81,39,000 രൂപ പിഴ ചുമത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ലിസ്‌റ്റിംഗിന്റെ വിവരങ്ങൾ എയർടെൽ വെളിപ്പെടുത്തിയ കൂട്ടത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. 2023 സെപ്തംബർ 27-നാണ് ഇത് സംബന്ധിച്ച നോട്ടീസ് ട്രായി എയർടെല്ലിന് അയച്ചത്.
തങ്ങളുടെ നെറ്റ്വർക്കിലെ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനുകൾ (യുസിസി) നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്രായി എയർടെലിന് പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് എത്തുന്ന സ്പാം അല്ലെങ്കിൽ അനാവശ്യ സന്ദേശങ്ങൾ ആണ് യുസിസി എന്ന് ലളിതമായി പറയാം. നിലവിൽ എയർടെലിന് ലഭിച്ച പിഴയുടെ കണക്ക് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ജിയോ അടക്കമുള്ള മറ്റ് ടെലിക്കോം കമ്പനികൾക്കും ഇത്തരത്തിൽ പിഴ കിട്ടിയിട്ടുണ്ടോ എന്നതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. ടെലികോം കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമേഴ്‌സ് പ്രിഫറൻസ് റെഗുലേഷൻ(TCCCPR), 2018 പ്രകാരമാണ് ഇപ്പോൾ എയർടെലിന് പിഴ ചുമത്തിയിരിക്കുന്നത്. ഇതേ കുറ്റത്തിന് ജിയോയും എയർടെലും വിഐയും അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് പിഴ ചുമത്തിയവാർത്ത മാസങ്ങൾക്ക് മുമ്പ് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു.
രജിസ്റ്റേർഡ് ടെലിമാർക്കറ്ററുകളിൽ നിന്നുള്ള വാണിജ്യ കോളുകളും എസ്എംഎസും തടയുന്നതിൽ പരാജയപ്പെട്ടതിന് ആക്‌സസ് സേവന ദാതാക്കളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് മൊത്തത്തിൽ 34,99,98,000 രൂപയുടെ പിഴയാണ് ട്രായി ചുമത്തിയത്. അന്ന് ഇക്കാര്യം കേന്ദ്ര ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ അറിയിക്കുകയായിരുന്നു.
ഇപ്പോൾ എയർടെലിന് 2.81 കോടി പിഴയിട്ടിരിക്കുന്നതും സമാന കുറ്റത്തിന് തന്നെയാണ്. ട്രായിയുടെ പിഴ സംബന്ധിച്ച ഉത്തരന് പഠിച്ചുവരികയാണെന്നും തുടർ നടപടികൾ അതിന് അനുസൃതമായി സ്വീകരിക്കുമെന്നുമാണ് എയർടെൽ പ്രതികരിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് സ്പാം കോളുകളും അനാവശ്യ മെസേജുകളും എത്തുന്നത് തടയുന്ന കാര്യത്തിൽ കർശന നിലപാടാണ് ട്രായിയും സർക്കാരും പുലർത്തുന്നത് എന്ന് തോന്നിപ്പിക്കാൻ ഈ നടപടിക്ക് സാധിച്ചിട്ടുണ്ട്.
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന ഇക്കാലത്ത് സൈബർ തട്ടിപ്പുകാരുടെ കെണികളിൽ ആളുകൾ പെട്ടുപോകുന്ന സംഭവങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്പാം കോളുകളെയും വഞ്ചനാപരമായ സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ഡാറ്റ പരസ്പരം പങ്കിടാൻ ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു.
സ്പാം സന്ദേശങ്ങൾ ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നു. ഉപയോക്താക്കളുടെ പരാരികൾ കടുത്തതോടെയാണ് ഇക്കാര്യത്തിൽ ട്രായി നിലപാട് കർശനമാക്കിയത്. സ്പാം സന്ദേശങ്ങൾ കണ്ടെത്താനും തടയാനും സാധിക്കുന്ന വിധത്തിലുള്ള ടെക്നോളജി വികസിപ്പിക്കാൻ ട്രായി മുൻകൈയെടുക്കുന്നുണ്ട്. ഇപ്പോൾ എയർടെലിന് പിഴ ലഭിച്ചത് 2021 ഡിസംബറിലെ പാദത്തിൽ അതിന്റെ നെറ്റ്‌വർക്കിൽ യുസിസിയെ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിലാണെന്നാണ് വിവരം.

ഇപ്പോൾ പഴയ അവസ്ഥയിൽ നിന്ന് എയർടെൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ മെച്ചപ്പെടുകയും തങ്ങളുടെ നെറ്റ്വർക്കുകളിൽ യുസിസി അല്ലെങ്കിൽ സ്പാം സന്ദേശങ്ങളെ പ്രതിരോധിക്കാൻ മികച്ച സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ടെലിക്കോം സേവനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ ആഴ്ചയിലെ ഏഴ് ദിവസവും മുഴുവൻ സമയവും(24x7) കമ്പനികളിൽ ഓൺലൈൻ പരാതിപരിഹാര സംവിധാനം പ്രവർത്തിക്കണമെന്ന് ട്രായി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
പ്രമോഷണൽ കോളുകളും എസ്എസംഎസും സ്വീകരിക്കുന്നത് സംബന്ധിച്ച ഉപയോക്താക്കളുടെ സമ്മതം തേടുന്നതിന് 127-ൽ ആരംഭിക്കുന്ന ഒരു പൊതു ഷോർട്ട് കോഡ് ഉപയോഗിക്കാൻ ജിയോ, എയർടെൽ, വിഐ കമ്പനികൾ ഉൾപ്പെടുന്ന ആക്‌സസ് പ്രൊവൈഡർമാരോട് ട്രായി നേരത്തെ നിർദേശിച്ചിരുന്നു. പരസ്യ കോളുകൾക്ക് പുറമേ കോൾ മ്യൂട്ടിംഗിന്റെയും വൺ-വേ സംഭാഷണത്തിന്റെയും പ്രശ്നം വിശകലനം ചെയ്യണമെന്നും കമ്പനികളോട് ട്രായി നിർദ്ദേശിച്ചിരുന്നു.


Click it and Unblock the Notifications








