ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ വിശദീകരണവുമായി എയർടെൽ
ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർടെലിന്റെ ഇന്റർനെറ്റ് സേവനങ്ങൾ തകരാറിലായി. എയർടെൽ മൊബൈൽ ഇൻ്റർനെറ്റ്, വൈഫൈ, എയർടെൽ എക്‌സ്ട്രീം ഫൈബർ, ബ്രോഡ്‌ബാൻഡ് സേവനങ്ങളിലും തടസം നേരിട്ടു. നെറ്റ്വർക്ക് തകരാറ് മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് വലഞ്ഞത്. ഓൺലൈൻ ക്ലാസുകളും വർക്ക് മീറ്റിങ്ങുകളും ഒക്കെ തടസപ്പെട്ടു. രാജ്യത്താകെ 20 കോടിയിൽ കൂടുതൽ മൊബൈൽ കണക്ഷനുകളും 40 ലക്ഷം ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷനുകളുമാണ് എയർടെലിന് ഉള്ളത്.

ഇന്റർനെറ്റ് സേവനങ്ങൾ കുറച്ച് നേരത്തേക്ക് മാത്രമാണ് തടസപ്പെട്ടതെന്നായിരുന്നു എയർടെലിന്റെ ഔദ്യോഗിക പ്രതികരണം. സാങ്കേതിക തകരാറാണ് തടസത്തിന് കാരണമായതെന്നും കമ്പനി വിശദീകരിച്ചു. "സാങ്കേതിക തകരാർ കാരണം ഞങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ന് രാവിലെ കുറച്ച് നേരം തടസപ്പെട്ടു. സേവനങ്ങൾ പൂർണമായും പുനസ്ഥാപിച്ചു," കമ്പനി വക്താവ് പറഞ്ഞു.
ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർടെൽ അറിയിച്ചു.

ഇന്റർനെറ്റ് ഔട്ടേജ് ഡിറ്റക്ടർ പ്ലാറ്റ്‌ഫോമായ ഡൗൺഡിറ്റക്ടറിൽ ഏകദേശം 11 മണി മുതലാണ് എയർടെൽ സേവനങ്ങളിൽ തടസം കണ്ട് തുടങ്ങിയത്. മെട്രോ നഗരങ്ങൾ അടക്കം രാജ്യത്തുടനീളം സർവീസ് ഔട്ടേജ് ഉണ്ടായതായി ഡൗൺഡിറ്റക്ടറിന്റെ മാപ്പ് കാണിച്ചു. 50 ശതമാനം ഉപയോക്താക്കൾ മൊത്തം ബ്ലാക്ക്ഔട്ട് നേരിടുന്നതായി റിപ്പോർട്ട് ചെയ്‌തപ്പോൾ, 34 ശതമാനം പേർക്ക് മൊബൈൽ ഇന്റർനെറ്റ് പ്രശ്‌നങ്ങളും 16 ശതമാനം പേർക്ക് സിഗ്നലും ഇല്ലായിരുന്നുവെന്ന് ഡൗൺഡിറ്റക്ടർ പറയുന്നു. എയർടെൽ സേവനങ്ങൾ തടസപ്പെട്ടത് നവമാധ്യമങ്ങളിലും വലിയ ചർച്ചയായിരുന്നു.

എയർടെലിന് 28 ദശലക്ഷം ഉപയോക്താക്കളെ നഷ്ടമായി
കഴിഞ്ഞ നവംബർ മാസത്തിൽ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. ജിയോ 20 ശതമാവനും എയർടെലും വിഐയും 25 ശതമാനവും ആണ് നിരക്ക് ഉയർത്തിയത്. നിരക്ക് വർധനവിന് പിന്നാലെ വലിയ തിരിച്ചടിയേറ്റതായി വ്യക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ. ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ മാത്രം 28 ദശലക്ഷം യൂസേഴ്സിനെയാണ് എയർടെലിന് നഷ്ടമായത്. കൺസോളിഡേറ്റഡ് നെറ്റ് പ്രോഫിറ്റിൽ 27 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി 829.6 കോടിയായി കുറഞ്ഞിരിക്കുകയാണ്. അതേ സമയം കൺസോളിഡേറ്റഡ് റെവന്യൂ 5.4 ശതമാനം ഉയർന്ന് 29,866 കോടി രൂപയായിട്ടുണ്ട്.

കമ്പനിയുടെ രാജ്യത്തെ മൊബൈൽ യൂസർ ബേസിൽ 0.6 ദശലക്ഷം ഉപയോക്താക്കളുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തിലെ മൂന്നിൽ രണ്ട് ക്വാട്ടറിലും ഉപയോക്ത്യ അടിത്തറ കുറയുകയോ സ്തംഭിച്ച് നിൽക്കുകയോ ചെയ്തതായും എയർടെൽ പറയുന്നു. കഴിഞ്ഞ പാദത്തിൽ ഏകദേശം 28 ദശലക്ഷം ഉപയോക്താക്കൾ ഭാരതി എയർടെൽ വിട്ടു, മൊത്തം ഉപയോക്തൃ അടിത്തറയുടെ 8.7% ഒരു പാദത്തിൽ തന്നെ ഇല്ലാതായി.

നവംബറിൽ മൊബൈൽ പ്ലാനുകളുടെ താരിഫ് വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് എയർടെൽ പറയുന്നത്. യൂസർ ബേസിന്റെ ഗുണനിലവാരമോ പുതിയ പ്ലാനുകളോ ഇതിന് കാരണമായിരിക്കാമെന്നും കമ്പനി പറയുന്നു. കമ്പനിയിൽ തുടരുന്ന ഉപയോക്താക്കൾ മൊബൈൽ ഡാറ്റ ഉപയോഗം കുറച്ചതായും എയർടെൽ സർവേകൾ കണ്ടെത്തിയിരുന്നു.

പ്രീമിയം കാറ്റഗറിയിൽ പെടാത്ത യൂസേഴ്സ് തങ്ങൾക്ക് കൂടുതൽ ആണെന്നാണ് എയർടെൽ ഇതിന് നൽകുന്ന വിശദീകരണം. എയർടെലിന്റെ ഡിടിഎച്ച് സേവനങ്ങളും തിരിച്ചടി നേരിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ 6.3% ഉപയോക്താക്കളാണ് എയർടെൽ സേവനങ്ങൾ ഉപേക്ഷിച്ചത്. ഇതോടെ കമ്പനിയുടെ ഡിടിഎച്ച് ഉപയോക്തൃ അടിത്തറയും തകർന്നു. നേരത്തെ ട്രായ് കണക്കുകൾ പ്രകാരം നവംബറിൽ വലിയ നേട്ടമുണ്ടാക്കിയ ശേഷമാണ് എയർടെൽ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയത് എന്നതും ശ്രദ്ധേയമാണ്. ഡിസംബർ മാസത്തിലെ ട്രായ് റിപ്പോർട്ട് പുറത്ത് വരുമ്പോൾ കമ്പനിയുടെ അവസ്ഥയേക്കുറിച്ചുള്ള ചിത്രം വ്യക്തമാകും.


Click it and Unblock the Notifications








