ആക്റ്റീവ് യൂസർ ബേസിൽ ഡിസംബറിലും എയർടെൽ കുതിപ്പ്; ജിയോയുടെ കാലം കഴിയുന്നുവോ?

രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. എന്നാൽ വിപണിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നതാരെന്ന ചോദ്യത്തിന് എയർടെൽ എന്നാണ് ഉത്തരം. സ്വകാര്യ കമ്പനികളിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് യൂസേഴ്സ് ഉളള ടെലിക്കോം സ്ഥാപനമാണ് എയർടെൽ. ഇടയ്ക്കിടെ റീചാർജ് പോലെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരാണ് ആക്റ്റീവ് യൂസേഴ്സ്, എയർടെൽ സിം ഉള്ളവരെല്ലാം ആക്റ്റീവ് യൂസേഴ്സ് അല്ലെന്ന് സാരം. ഡിസംബർ മാസത്തിൽ ആറ് മില്ല്യൺ ( 60 ലക്ഷം ) ആക്റ്റീവ് യൂസേഴ്സിനെയാണ് എയർടെലിന് പുതിയതായി ലഭിച്ചത്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) പുറത്ത് വിട്ട സബ്സ്ക്രിപ്ഷൻ അഡിഷൻ ഡാറ്റ പ്രകാരമാണ് ഈ കണക്കുകൾ.
റിപ്പോർട്ട് അനുസരിച്ച് 2022 ഡിസംബറിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാനായത് ജിയോയ്ക്കും എയർടെലിനും മാത്രമാണ്.വോഡഫോൺ ഐഡിയ ( വിഐ ), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) എന്നീ ടെലിക്കോം സ്ഥാപനങ്ങളുടെ സബ്സ്ക്രൈബർ ബേസ് പതിവ് പോലെ ഇടിഞ്ഞിട്ടുമുണ്ട്. ഭാരതി എയർടെലിന് ഡിസംബറിൽ 1.52 മില്ല്യൺ വയർലെസ് സബ്സ്ക്രൈബേഴ്സിനെയാണ് പുതിയതായി ലഭിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് 1.70 മില്ല്യൺ സബ്സ്ക്രൈബേഴ്സിനെയും അവരുടെ യൂസർ ബേസിലേക്ക് ആഡ് ചെയ്യാൻ സാധിച്ചു. ബിഎസ്എൻഎല്ലിന് 0.87 മില്ല്യൺ വയർലെസ് യൂസേഴ്സിനെയും വിഐയ്ക്ക് 2.47 മില്ല്യൺ വയർലെസ് യൂസേഴ്സിനെയും ഡിസംബറിൽ നഷ്ടമായതാണ് ട്രായി റിപ്പോർട്ട്. വയർലെസ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ എല്ലാത്തരം യൂസേഴ്സും ഉൾപ്പെടുമെന്നത് അറിഞ്ഞിരിക്കുക. ആക്റ്റീവ് യൂസർ ബേസ് ഇതിൽ നിന്ന് അൽപ്പം വ്യത്യസ്തവുമാണ്.
airtel : ആക്റ്റീവ് യൂസർ ബേസ്
ആക്റ്റീവ് യൂസേഴ്സ് അഥവാ സജീവ ഉപയോക്താക്കൾ ടെലിക്കോം കമ്പനികൾക്ക് ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്. റീചാർജിനും മറ്റ് വാല്യൂ ആഡഡ് സേവനങ്ങൾക്കുമെല്ലാം പണം ചിലവാക്കി കമ്പനികളുടെ വരുമാനത്തിലേക്ക് ഏറ്റവും വലിയ സംഭാവന നൽകുന്നവരാണ് ആക്റ്റീവ് യൂസർമാർ. ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം അഥവാ എആർപിയു കമ്പനികൾ ആഗ്രഹിക്കുന്ന തലത്തിലേക്ക് വളരുന്നതിലും ശക്തമായ ആക്റ്റീവ് യൂസർ ബേസിന് നിർണായക പങ്കുണ്ട്.
എയർടെൽ ഒന്നാമത്
2022 നവംബറിൽ ഏകദേശം 359 മില്ല്യണായിരുന്നു airtel ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണം. 2022 ഡിസംബറിൽ ഇത് 364.98 മില്ല്യണിലേക്ക് ഉയർന്നു. അതായത് ഡിസംബറിൽ കമ്പനിക്ക് പുതിയതായി ലഭിച്ചത് 6 മില്ല്യൺ ആക്റ്റീവ് യൂസേഴ്സിനെ. ജിയോയുടെ ആക്റ്റീവ് യൂസർ ബേസും ഇക്കാലയളവിൽ വളർച്ച കാണിക്കുന്നുണ്ട്. നവംബറിലെ 388 മില്ല്യണിൽ നിന്ന് 390.7 മില്ല്യണായാണ് ജിയോയുടെ ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണം കൂടിയത്.
ആകെ വരിക്കാരുടെ എണ്ണത്തിൽ മുമ്പിൽ ജിയോ ആണെങ്കിലും ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണത്തിൽ എയർടെലാണ് മുന്നിൽ. എയർടെലിന്റെ ആകെ വരിക്കാരിൽ 99.29 ശതമാനവും ആക്റ്റീവ് യൂസേഴ്സാണ്. ആകെയുള്ള ജിയോ സബ്സ്ക്രൈബേഴ്സിന്റെ 92.10 ശതമാനമാണ് ആക്റ്റീവ് യൂസേഴ്സിന്റെ ഗണത്തിൽ പെടുന്നത്. കൂട്ടത്തിലെ കുഞ്ഞന്മാർ ഇപ്പോഴും രക്ഷപ്പെട്ടിട്ടില്ലെന്നത് കണക്കുകളും തെളിയിക്കുന്നുണ്ട്. വോഡഫോൺ ഐഡിയയ്ക്ക് ഡിസംബറിൽ 0.12 മില്ല്യൺ ആക്റ്റീവ് യൂസേഴ്സിനെ നഷ്ടമായിട്ടുണ്ട്. ബിഎസ്എൻഎല്ലിനാകട്ടെ 0.22 മില്ല്യൺ ആക്റ്റീവ് യൂസേഴ്സിനെയും നഷ്ടമായി.
ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണം കൂടുന്നത് സ്ഥാപനത്തിന്റെ വളർച്ചയുടെയും യൂസേഴ്സിന് സ്ഥാപനത്തോടുള്ള മനോഭാവത്തെയുമാണ് സൂചിപ്പിക്കുന്നത്. കൂടുതൽ യൂസേഴ്സ് എയർടെൽ സേവനങ്ങൾ ഉപയോഗിക്കാൻ താത്പര്യപ്പെടുന്നുവെന്ന് സാരം. ഉയർന്ന് നിരക്കാണ് എയർടെൽ പ്ലാനുകൾക്ക് എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ഇത്രയധികം ആക്റ്റീവ് യൂസേഴ്സുമായി കമ്പനി ടെലിക്കോം വിദഗ്ധരെ പോലും ഞെട്ടിക്കുന്നത്.
ഈ പോക്കാണ് പോകുന്നത് എങ്കിൽ അധികം വൈകാതെ രാജ്യത്ത് രണ്ടേ രണ്ട് ടെലിക്കോം കമ്പനികൾ മാത്രമായി ചുരുങ്ങും. നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് താഴ്ന്ന് കൊണ്ടിരിക്കുകയാണ് മൂന്നാമത്തെ ടെലിക്കോം കമ്പനിയായ വിഐ. ബിഎസ്എൻഎല്ലിന്റെ കാര്യമാണെങ്കിൽ കയ്യാലപ്പുറത്തെ തേങ്ങയെന്ന പോലെയാണ്. എന്തായാലും എയർടെലും ജിയോയും വളരുന്നത് ഈ രണ്ട് കമ്പനികളുടെ തകർച്ച ഉപയോഗപ്പെടുത്തിയാണെന്ന് സംശയമില്ലാതെ പറയാം.


Click it and Unblock the Notifications