ഒത്താൽ ഒത്തു! ഇവിടെ ടെലിക്കോം നിരക്ക് കുറവാണത്രേ, എയർടെലിന് അത് പരിഷ്കരിക്കണമത്രേ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് ഭാരതി എയർടെൽ. ജിയോ കഴിഞ്ഞാൽ ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ളത് എയർടെലിനാണ്. അതായത് ഇന്ത്യൻ ടെലിക്കോം മേഖലയിൽ നിർണായക സ്വാധീനമുള്ള ശക്തിയാണ് എയർടെൽ. മികച്ച സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പാക്കിക്കൊണ്ട് എയർടെൽ മികച്ച വരുമാനവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കമ്പനിയും ഇന്ത്യൻ ടെലിക്കോം രംഗവും കൂടുതൽ വളരുന്നതിന് നിലവിലുള്ള ടെലിക്കോം നിരക്കുകൾ ഇനിയും പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്നാണ് എയർടെലിന്റെ വിലയിരുത്തൽ. അതായത് വളഞ്ഞ് മൂക്കിൽ പിടിക്കുക എന്ന് പറയും പോലെ നിരക്കുകൾ ഇനിയും ഉയർത്തണം എന്ന് അൽപ്പം വളച്ചുകെട്ടി എയർടെൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ഒന്നാടെ ടെലിക്കോം നിരക്കുകൾ വർധിപ്പിച്ചിരുന്നു. അതിന്റെ നേട്ടം ഇപ്പോൾ ടെലിക്കോം കമ്പനികൾക്ക് ലഭ്യമാകുന്നുമുണ്ട്. എന്നാൽ ഈ നിരക്ക് വർധന നടപ്പാക്കി ഏതാനും നാൾ കഴിഞ്ഞത് മുതൽ തന്നെ എയർടെൽ ഈ നിരക്ക് പരിഷ്കരണം പോര, ഇനിയും നിരക്കുകൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി കിട്ടുന്ന അവസരങ്ങളിലെല്ലാം എയർടെലിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (എംഡി) ഗോപാൽ വിറ്റൽ നിരക്ക് പരിഷ്കരണം എന്ന ആഗ്രഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനത്തിൽ (ARPU) സ്ഥിരമായ വർധനവോടെ ഭാരതി എയർടെൽ ശക്തമായ പ്രകടനം കാഴ്ചവച്ചു.
എയർടെലിന്റെ ഈ മുന്നേറ്റം സ്ഥിരീകരിച്ചതിനൊപ്പമാണ് ഇന്ത്യയിലെ ടെലിക്കോം നിരക്കുകൾ ഇനിയും പരിഷ്കരിക്കേണ്ടതുണ്ട് എന്ന വാദം എയർടെൽ എംഡി മുന്നോട്ട് വച്ചത്. ലോകത്തെ മറ്റ് പല രാജ്യങ്ങളിലും ടെലിക്കോം നിരക്കുകൾ ഇന്ത്യയിലെക്കാൾ വളരെ കൂടുതലാണ്. ഇന്ത്യയുടെ ARPU ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നായി തുടരുന്നതിനാൽ വ്യവസായ വ്യാപക സാമ്പത്തിക സ്ഥിരതയ്ക്കായി കൂടുതൽ താരിഫ് പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് ഗോപാൽ വിറ്റൽ ആവർത്തിച്ചു.

അതേസമയം ആഗോള തലത്തിൽ നോക്കിയാൽ ഇന്ത്യയിൽ ടെലിക്കോം നിരക്കുകൾ കുറവായിരിക്കാം, പക്ഷേ ഇന്ത്യയിൽ ഓരോ വരിക്കാരനിൽ നിന്നും പരമാവധി വരുമാനം (ARPU) നേടുന്നതിൽ മുന്നിൽ എയർടെൽ ആണ് എന്നതും ഇതോടൊപ്പം ചേർത്ത് പറയേണ്ടതുണ്ട്. മുൻ പാദത്തിൽ എയർടെലിന്റെ ARPU 233 രൂപയായിരുന്നു. ഇപ്പോഴത് 245 രൂപയായി വർധിച്ചു.
ഇന്ത്യയിലെ ജിയോ അടക്കമുള്ള മറ്റ് ടെലിക്കോം കമ്പനികളുടെയെല്ലാം എആർപിയു എയർടെലിന്റേതിനെക്കാൾ കുറവാണ്. എങ്കിലും ജൂലൈയിലെ നിരക്ക് വർധനവിന് ശേഷം ജിയോ, വിഐ എന്നിവയുടെയും വരുമാനവും ആർപിയുവും ഉയർന്നിട്ടുണ്ട്. എയർടെലിനെപ്പോലെ തന്നെ വൊഡാഫോൺ ഐഡിയയും ഇനിയും നിരക്ക് പരിഷ്കരണം ആവശ്യമാണ് എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ റിലയൻസ് ജിയോയുടെ നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമാകുക.
ജൂലൈയിൽ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്ന് ഏറ്റവുമധികം വരിക്കാർ കൊഴിഞ്ഞുപോയത് ജിയോയിൽ നിന്ന് ആയിരുന്നു. അതിന്റെ ക്ഷീണത്തിൽ നിന്ന് ജിയോ തിരിച്ചുവരാൻ തുടങ്ങിയിട്ടേയുള്ളൂ. ഈ ഘട്ടത്തിൽ ഉടനേ ഒരു നിരക്ക് വർധനയ്ക്ക് ജിയോ തയാറാകില്ല എന്നാണ് കരുതപ്പെടുന്നത്. ജിയോയുടെ പിന്തുണയില്ലാതെ നിരക്ക് വർധിപ്പിക്കാൻ എയർടെലും വിഐയും ധൈര്യപ്പെടുകയില്ല. കാരണം നിരക്ക് വർധനയിൽ പ്രതിഷേധിക്കുന്നവർ ജിയോയിലേക്ക് പോകാൻ സാധ്യതയുണ്ട്.

ഇപ്പോൾ ആളുകൾ ഫീച്ചർ ഫോണുകളിൽ നിന്ന് സ്മാർട്ട്ഫോണുകളിലേക്ക് ധാരാളമായി മാറുന്നുണ്ട്. കൂടാതെ 4ജി സ്മാർട്ട്ഫോൺ ഉപയോഗിച്ചിരുന്നവർ 5ജി ഫോണുകളിലേക്ക് മാറുന്നു. ഇതെല്ലാം കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യങ്ങളുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നതിലേക്ക് വരിക്കാരെ നയിക്കും. അതിനാൽ ടെലിക്കോം കമ്പനികളുടെ വരുമാനം ഇനിയും വർധിക്കുകതന്നെ ചെയ്യും.
5ജി അടക്കമുള്ള സേവനങ്ങൾക്ക് വൈകാതെ നിരക്കുകൾ പ്രഖ്യാപിക്കുകകൂടി ചെയ്യുന്നതോടെ കമ്പനികളുടെ എആർപിയു ഉയരും എന്ന് ഉറപ്പാണ്, അതുവഴി നിരക്ക് വർധന ഇല്ലാതെ തന്നെ വരുമാനം വർധിക്കും. എന്നിട്ടും നിരക്ക് പരിഷ്കരണം വേണം ആവശ്യം ടെലിക്കോം കമ്പനികൾ മുന്നോട്ട് വയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








