മറ്റുള്ള നിരക്കുകൾ ഉയർന്നപ്പോൾ ഇല്ലാത്ത പരാതി ടെലിക്കോം നിരക്കുയർത്തിയാലും ഉണ്ടാകില്ലെന്ന് എയർടെൽ
അധികം വൈകാതെ എയർടെലിന്റെ റീച്ചാർജ് പ്ലാൻ നിരക്കുകളിൽ വർധന ഉണ്ടാകുമെന്ന് സൂചന നൽകി എയർടെൽ സിഇഒ ഭാരതി മിത്തൽ. 2023 പകുതിയോടു കൂടി നിരക്കുകളിൽ ചെറിയ രീതിയിൽ വർധന വരുത്തേണ്ടി വരുമെന്നും മുന്നോട്ടുള്ള പ്രവർത്തനത്തിന് നിരക്ക് വർധന കൂടിയേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം നവംബർ മുതൽ എയർടെൽ തങ്ങളുടെ 99 രൂപയുടെ റീച്ചാർജ് പ്ലാൻ പല സർക്കിളുകളിലും നിർത്തലാക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ എയർടെലിൽനിന്ന് റീച്ചാർജിനായി തെരഞ്ഞെടുക്കാൻ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുള്ള പ്ലാൻ 155 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ്. ഒറ്റയടിക്ക് 57 ശതമാനം വർധനയാണ് ഇവിടെ എയർടെൽ വരുത്തിയത്.

ഇതിനു പുറമെയാണ് വീണ്ടും നിരക്ക് വർധന ഉണ്ടാകുമെന്ന സൂചന എയർടെൽ ചെയർമാൻ നൽകിയിരിക്കുന്നത്. അതേസമയം ഇനിയൊരു നിരക്ക് വർധന ഉണ്ടായാൽ സാധാരണക്കാർ അത് താങ്ങില്ല എന്നുള്ള വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യത്ത് ശമ്പളത്തിൽ വർധന ഉണ്ടായിട്ടുണ്ട്. അതേപോലെ വാടക ഉൾപ്പെടെയുള്ളവയിലും വർധന ഉണ്ടായി.
വർധന ഉണ്ടാകാഞ്ഞത് ടെലിക്കോം നിരക്കുകളിൽ മാത്രമാണ്. മറ്റ് കാര്യങ്ങൾക്ക് നിരക്ക് വർധിച്ചപ്പോൾ ആരും പരാതിയുമായി രംഗത്ത് എത്തിയിരുന്നില്ല, ഇപ്പോൾ ചെറിയ രീതിയിൽ ടെലിക്കോം നിരക്കുകൾ വർധിച്ചാലും പരാതി ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഡിജിറ്റൽ സാമ്പത്തിക വളർച്ചകൾ ഉണ്ടാകേണ്ടതുണ്ട്. അതിന് ശക്തമായ ടെലിക്കോം മേഖല ആവശ്യമാണ്.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും റെഗുലേറ്ററി അതോറിറ്റിയും ജനങ്ങളും ബോധവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ താരിഫ് നിരക്കുകകൾ ആരെയും കാര്യമായി ബാധിക്കില്ല. താരിഫ് വർദ്ധന ഒരു പ്രത്യേക വിഭാഗം ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ ആശയവിനിമയം ചെലവേറിയതാക്കുമോ എന്ന ചോദ്യത്തിന് സാധാരണക്കാരന്റെ മറ്റു ചെലവുകളുമായി നിരക്കുകൾ താരതമ്യം ചെയ്ത് നോക്കൂ എന്നായിരുന്നു അദ്ദേത്തിന്റെ മറുപടി.

മികച്ച സേവനം നൽകുന്ന നിലയിലേക്ക് എത്താൻ ധാരാളം മൂലധനം ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനനുസരിച്ച് വരുമാനം വർധിച്ചിട്ടില്ല, രാജ്യത്ത് മറ്റൊരു വിഐ കൂടി ഉണ്ടാകേണ്ട സാഹചര്യമില്ല. ഇതേപ്പറ്റി എല്ലാവരും ബോധവാന്മാരാണ് എന്നാണ് കരുതുന്നത്. ഈ വർഷത്തിന്റെ പകുതിയോടെ ഇന്ത്യൻ സാഹചര്യത്തിൽ താരിഫിൽ വരേണ്ട ചെറിയ വർദ്ധനവിനെക്കുറിച്ചാണ് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ടെലിക്കോം മേഖല സാമ്പത്തികമായി ഒട്ടേറെ പരിമിതികൾ നേരിടുന്നുണ്ട്. എന്നാൽ ലോകത്ത് മറ്റെവിടെ നടക്കുന്നതിനെക്കാളും വേഗത്തിലാണ് ഇന്ത്യയിൽ 5ജി വ്യാപനം നടക്കുന്നത് എന്നും സ്വീഡിഷ് കമ്പനിയായ എറിക്സൺന്റെ അഭിപ്രായം ചൂണ്ടിക്കാട്ടി അദ്ദേഹം ഓർമിപ്പിച്ചു.
നിലവിൽ ഇന്ത്യൻ ടെലിക്കോം ഉപയോക്താക്കൾ റീച്ചാർജിനായി മുടക്കുന്ന പണത്തെക്കാൾ മൂല്യമുള്ള ഡാറ്റ ഉപയോഗം നടത്തുന്നുണ്ട് എന്നാണ് മിത്തലിന്റെ അഭിപ്രായം.
2ജി സേവനം നിർത്തുന്നതിനെപ്പറ്റി ഇപ്പോൾ ആലോചിച്ചിട്ടില്ല. 300 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും അടിസ്ഥാന മൊബൈൽ സേവനം ഉപയോഗിക്കുന്നുണ്ട്. 4ജി, 5ജി സേവനങ്ങൾ ഇവരിലേക്ക് എത്തിയിട്ടില്ല. അതിനാൽ 2ജി നിർത്താനുള്ള സമയമായില്ല. എയർടെലിനെ സംബന്ധിച്ചിടത്തോളം മാറ്റം വളരെ വേഗത്തിൽ നടക്കുന്നുണ്ട്. തങ്ങളുടെ 2ജി വരിക്കാരുടെ എണ്ണം 100 ദശലക്ഷത്തിൽ താഴെയാണ്.

ഇത് വളരെ കുറവാണ്. എന്നാൽ ചെറിയൊരു ശതമാനം പേരെ ഉള്ളൂ എങ്കിലും അവരെ ഒറ്റപ്പെടുത്താൻ കഴിയില്ല എന്നും അതിനാൽത്തന്നെ 2ജി സേവനങ്ങളും തുടരും എന്നും ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഓഹരി വാങ്ങാൻ ഭാരതി ഒരിക്കലും ചർച്ച നടത്തിയിട്ടില്ലെന്നും മിത്തൽ പറഞ്ഞു.
99 രൂപ പ്ലാൻ നിർത്തലാക്കി 155 രൂപ പ്ലാൻ കൊണ്ടുവന്നതോടെ എയർടെൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ റീചാർജ് പ്ലാനിൽ ഒറ്റയടിക്ക് 57 ശതമാനം വർധനവാണ് ഉണ്ടായത്. എന്നിട്ടും പുതിയ വരിക്കാരുടെ എണ്ണത്തിൽ ജിയോയെ മറികടന്ന് മുന്നേറാൻ എയർടെലിന് സാധിച്ചു. ഇതും നിരക്ക് ചെറിയതോതിൽ വർധിപ്പിക്കാനുള്ള എയർടെലിന്റെ നീക്കങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.


Click it and Unblock the Notifications








