5G In India: എയർടെലും ജിയോയും പിന്നെ വിഐയും; 5ജിയ്ക്കായി യൂസേഴ്സ് ആരോടൊപ്പം പോകണം?
രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളാണ് റിലയൻസ് ജിയോയും ഭാരതി എയർടെലും. 5ജി സേവനങ്ങളുടെ കാര്യത്തിലും ജിയോയ്ക്കും എയർടെലിനും തന്നെയായിരിക്കും ഇന്ത്യൻ വിപണിയിൽ മുൻതൂക്കം എന്നതും തർക്കമില്ലാത്ത കാര്യമാണ്. മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐയ്ക്ക് ഏതെങ്കിലും വിധത്തിൽ ജിയോയ്ക്കും എയർടെലിനും വെല്ലുവിളി സൃഷ്ടിക്കാനും കഴിയില്ലെന്നതും ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ യാഥാർഥ്യമാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (5G In India).

സ്പെക്ട്രം ലേലം ആരംഭിച്ചപ്പോൾ തന്നെ 5ജി സേവനങ്ങളുടെ കാര്യത്തിൽ ആർക്കാവും മേധാവിത്വമെന്ന് തെളിഞ്ഞിരുന്നു. 1.5 ട്രില്ല്യൺ രൂപ സർക്കാർ ഖജനാവിലേക്കെത്തിയ ലേലത്തിൽ ഒന്നാമത് എത്തിയത് ( പതിവ് പോലെ ) റിലയൻസ് ജിയോയാണ്. 88,078 കോടി ചിലവഴിച്ച് 24,740 മെഗാഹെർട്സ് സ്പെക്ട്രം ജിയോ സ്വന്തമാക്കിയപ്പോൾ 43,084 കോടി രൂപ നൽകി 19,876 മെഗാഹെർട്സ് സ്പെക്ട്രമാണ് എയർടെൽ വാങ്ങിക്കൂട്ടിയത്.

ഈ മൂന്ന് കമ്പനികളിൽ ലേലത്തിൽ ഏറ്റവും കുറവ് പണം ചിലവഴിച്ചത് വിഐയാണ് 18,799 കോടി രൂപ ചിലവിൽ 6,228 മെഗാഹെർട്സ് സ്പെക്ട്രമാണ് കമ്പനി വാങ്ങിയത്. വിപണിയിലെ ഭീമന്മാരായ ജിയോയോടും എയർടെലിനോടും മത്സരിക്കാൻ ആവശ്യമായ സാമ്പത്തിക ശേഷി ഇല്ലാത്തതാണ് വിഐയ്ക്ക് തിരിച്ചടിയായത്. പണം സ്വരൂപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും മത്സരാധിഷ്ഠിതമായ 5ജി സേവനങ്ങൾ നൽകാനുള്ള വിഐയുടെ ശേഷിയെ ബാധിച്ചിട്ടുണ്ട്.

ടെലിക്കോം കമ്പനികളിൽ ഏറ്റവും കൂടുതൽ സ്പെക്ട്രം കൈയ്യിലുള്ള ജിയോ തന്നെയാകും സ്വാഭാവികമായി 5ജി സേവനങ്ങളിൽ മുന്നിലെത്തുക. ലേലത്തിൽ എറെ നിർണായകമായ സബ്-ഗിഗാഹെർട്സ് സ്പെക്ട്രവും ( 700 മെഗാഹെർട്സ് ) ജിയോ സ്വന്തമാക്കിയിരുന്നു. ടെലിക്കോം വിപണിയിലെ ശേഷികളും മത്സരവും മനസിലാക്കുന്നതിന് മുമ്പ് എന്താണ് 700 മെഗാഹെർട്സ് ( സബ്-ഗിഗാഹെർട്സ് ) സ്പെക്ട്രം എന്ന് മനസിലാക്കാം.

700 മെഗാഹെർട്സ് സബ്-ഗിഗാഹെർട്സ് സ്പെക്ട്രം
5ജി ലേലത്തിൽ റിലയൻസ് ജിയോ ഏറ്റവും വാശിയോടെ പോരാടിയത് 700 മെഗാഹെർട്സ് ബാൻഡിനായാണ്. വില കൂടുതലായതിനാൽ മുൻവർഷങ്ങളിൽ കമ്പനികളാരും പരിഗണിക്കാതെ വിട്ട സ്പെക്ട്രം ആണിതെന്ന് ഓർക്കണം. കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ എഫിഷ്യന്റ് ആയ 5ജി സേവനങ്ങൾ നൽകാൻ സബ്-ഗിഗാഹെർട്സ് സ്പെക്ട്രം ജിയോയെ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

5ജി സേവനങ്ങൾക്ക് കൂടുതൽ കവറേജും സ്പീഡും ഈ വിഭാഗത്തിലെ ബാൻഡുകൾ ഉറപ്പ് നൽകുന്നു. അതും അധികം പവർ യൂസേജ് ഇല്ലാതെ തന്നെ. ബിൽഡിങ്ങുകൾ പോലെയുള്ള തടസങ്ങൾ പോലും 700 മെഗാഹെർട്സ് ബാൻഡുകൾ മറി കടക്കുമെന്നും പറയപ്പെടുന്നു. ലോ ഫ്രീക്വൻസിയായതിനാൽ കൂടുതൽ ദൂരം സഞ്ചരിക്കാനും ഈ ബാൻഡുകൾക്ക് കഴിയും.

ഡെൽഹിയും മുംബൈയും പോലെയുള്ള നഗരങ്ങൾക്കൊപ്പം ദൂരെയുള്ള ഗ്രാമങ്ങളിലും 5ജി സേവനങ്ങൾ എത്തിക്കാൻ റിലയൻസ് ജിയോയ്ക്ക് കഴിയും. കൂടുതൽ സ്റ്റേബിൾ ആയ അതേ സമയം തന്നെ എഫിഷ്യന്റുമായ കണക്റ്റിവിറ്റിയും ഈ സ്പെക്ട്രത്തിലെ ബാൻഡുകളുടെ സവിശേഷതയാണ്. ഇതിൽ നിന്ന് വ്യത്യസ്തമാണ് ഹൈ ഫ്രീക്വൻസി ബാൻഡുകളുടെ കാര്യം.

26 ഗിഗാഹെർട്സ് ബാൻഡുകൾ പോലെയുള്ള ഹൈ ഫ്രീക്വൻസി ബാൻഡുകൾ അതിവേഗ ഇന്റർനെറ്റ് ഉറപ്പ് തരുന്നു. 1 ജിബി പെർ സെക്കൻഡിനും മുകളിൽ ഉള്ള ഡാറ്റ സ്പീഡ് കൈവരിക്കാൻ ഈ ബാൻഡുകൾക്ക് കഴിയും. എന്നാൽ വലിയൊരു ഏരിയയിലേക്ക് സേവനങ്ങൾ എത്തിക്കാൻ ഈ ബാൻഡുകൾക്ക് ശേഷിയില്ല. അത് പോലെ തന്നെ കെട്ടിടങ്ങളും മരങ്ങളും ഒക്കെ ഈ ബാൻഡുകളുടെ എഫിഷ്യൻസി കുറയ്ക്കുന്നു.

എയർടെലും ജിയോയും പിന്നെ വിഐയും
എയർടെലും ജിയോയും എല്ലാ സർക്കിളുകളിലും 5ജി സ്പെക്ട്രം വാങ്ങിയിട്ടുണ്ട്. എന്നാൽ വോഡഫോൺ ഐഡിയ 17 സർക്കിളുകളിൽ മാത്രമാണ് 5ജി സ്പെക്ട്രം സ്വന്തമാക്കിയിട്ടുള്ളത്. ബീഹാർ ഒഴിച്ച് നിർത്തിയാൽ ക്യാറ്റഗറി സി സർക്കിളുകളെക്കുറിച്ച് വിഐ അത്ര കാര്യമായി ചിന്തിച്ചിട്ടില്ല. ഇതിനാൽ തന്നെ മറ്റ് ക്യാറ്റഗറി സി സർക്കിളുകളിലെ വിഐ യൂസേഴ്സിന് 5ജി നെറ്റ്വർക്ക് സേവനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്.

ഇത്തരം സർക്കിളുകളിലെ വിഐ യൂസേഴ്സിന് 5ജി സേവനങ്ങൾ ആവശ്യമാണെങ്കിൽ ജിയോയിലേയ്ക്കോ എയർടെലിലേയ്ക്കോ പോർട്ട് ചെയ്യുന്നതാവും നല്ലത്. നേരത്തെ പറഞ്ഞത് പോലെ ജിയോയുടെയും എയർടെലിന്റെയും സ്പെക്ട്രം പോർട്ട്ഫോളിയോ വിഐയുടേതിനെക്കാൾ മികച്ചതാണ്. നെറ്റ്വർക്ക് വിപുലീകരണത്തിനായി കാര്യമായ തുകയും വിഐ ചിലവഴിക്കുന്നില്ല.

ഇത് 5ജി സേവനങ്ങൾ നൽകാനുള്ള വിഐയുടെ ശേഷി വീണ്ടും പരിമിതപ്പെടുത്തുന്നു. എയർടെലും ജിയോയും ഓഫർ ചെയ്യുന്ന തരത്തിലുള്ള സർവീസ് ഓഫർ ചെയ്യാൻ വിഐയ്ക്ക് നിലവിൽ സാധിക്കില്ലെന്ന് ഉറപ്പാണ്. ഈ മാസം തന്നെ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്ന് എയർടെലും ജിയോയും വ്യക്തമാക്കിയിട്ടുണ്ടെന്നും ഓർക്കണം.

വിഐ മുൻഗണന നൽകിയിരിക്കുന്ന സർക്കിളുകളിൽ കമ്പനിക്ക് സാധ്യതകൾ ഉണ്ട്. പ്രത്യേകിച്ചും 5ജി റോൾഔട്ടിന്റെ ആദ്യഘട്ടത്തിൽ ഉയർന്ന വരുമാനം ലഭിക്കാൻ സാധ്യതയുള്ള വിഭാഗമായ എൻറർപ്രൈസ് ( ഇടത്തരം കമ്പനികൾ ) യൂസേഴ്സിൽ നിന്നും. എന്നാൽ വീണ്ടും, വിഐയുടെ നെറ്റ്വർക്കിന് ജിയോയുമായോ എയർടെലുമായോ മത്സരിക്കാൻ ആകുമോയെന്ന ചോദ്യം ബാക്കിയാകുന്നു. വിഐ പരിഗണിക്കാത്ത ക്യാറ്റഗറി സി സർക്കിളുകളിൽ വിപണി വിഹിതം മുഴുവൻ മറ്റ് രണ്ട് കമ്പനികൾക്കും ലഭിക്കും.

5ജി സേവനങ്ങൾ എന്തായാലും 4ജിയെക്കാൾ കൂടിയ നിരക്കിലായിരിക്കും വരിക. റേറ്റ് അടക്കമുള്ള കാര്യങ്ങൾ കാത്തിരുന്ന് തന്നെ കാണണം. 5ജി സിം കാർഡ് എടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലായിടത്തും കവറേജ് ലഭിക്കുന്ന കണക്ഷന് തന്നെയാവും പ്രിഫറൻസ് കൊടുക്കുക. രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ കോടിക്കണക്കിന് 5ജി യൂസേഴ്സ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 4ജി കാലത്തെ പോലെ 5ജി യുഗത്തിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുക തന്നെയായിരിക്കും വിഐയുടെ വിധിയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.


Click it and Unblock the Notifications








