എല്ലാം ഈ'സി'യാക്കിക്കളയാം; സ്മാർട്ട് ഡിവൈസുകൾക്കെല്ലാം സി ടൈപ്പ് ചാർജർ നയം രാജ്യത്തും നടപ്പാക്കും
എല്ലാ സ്മാർട്ട് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ, യൂറോപ്യൻ യുണിയന് പിന്നാലെ സ്മാർട്ട് ഡിവൈസുകളുടെ ചാർജിങ് പോർട്ടുകൾ ഏകീകരിക്കാൻ കൊണ്ടുപിടിച്ച നീക്കങ്ങളിലാണ് ഇന്ത്യ. സ്മാർട്ട് ഡിവൈസുകൾക്കെല്ലാം USB Type-C charging port എന്ന നയം തന്നെയാണ് ഇന്ത്യയിലും നടപ്പിലാക്കുന്നത്. ഇതിനായി സാങ്കേതികവിദഗ്ധർ, വ്യാവസായിക മേഖലയിൽ നിന്നുള്ള പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ സാങ്കേതിക വിദ്യാഭ്യാസ മേഖല പ്രതിനിധികൾ എന്നിവർക്കിടയിൽ സമവായം കൊണ്ട് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.

രണ്ട് സ്റ്റാൻഡേർഡ് ചാർജറുകൾ എന്നതാണ് നിലവിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട്. മിക്കവാറും സ്മാർട്ട് ഉപകരണങ്ങൾക്കും അനുയോജ്യമായ ഒരു ചാർജറും കുറഞ്ഞ വിലയുള്ള ഫീച്ചർ ഫോണുകൾക്കായി മറ്റൊരു ചാർജറും എന്നതാണ് ഈ 2 ചാർജർ സ്റ്റാൻഡേഡൈസേഷൻ കൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പൊതുവായ ചാർജറുകൾ കാര്യങ്ങൾ കൂടുതൽ ലളിതമാക്കുമെന്നതും ഇ - വേസ്റ്റ് കുന്നുകൂടുന്നത് കുറയുമെന്നുമാണ് കേന്ദ്ര സർക്കാർ കണക്ക് കൂട്ടുന്നത്.

നയം നടപ്പാക്കുന്നതിനായി നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വിളിച്ച് ചേർത്ത യോഗത്തിൽ ചാർജറുകളുടെ സ്റ്റാൻഡേഡൈസേഷന് ധാരണയായതായി കേന്ദ്ര കൺസ്യൂമർ അഫയേഴ്സ് സെക്രട്ടറി രോഹിത് കുമാർ സിങ്ങ് പറഞ്ഞു. സ്മാർട്ട്ഫോണുകൾ, ടാബ്ലൈറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്കെല്ലാം യുഎസ്ബി ടൈപ്പ് സി ചാർജിങ് പോർട്ടുകളും ഫീച്ചർ ഫോണുകൾക്കായി മറ്റൊരു ചാർജിങ് പോർട്ടുമെന്ന കേന്ദ്ര നിലപാട് യോഗത്തിൽ പൊതുവെ അംഗീകരിക്കപ്പെട്ടു.

സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും പോലെയുള്ള വെയറബിൾ ഡിവൈസുകളുടെ കാര്യത്തിലും യുണിഫോം ചാർജർ നയം നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രായോഗികത പഠിക്കാൻ ടാസ്ക് ഫോഴ്സിന് കീഴിൽ കൺസ്യൂമർ അഫയേഴ്സ് മന്ത്രാലയം പ്രത്യേക സബ് കമ്മിറ്റിയും നിലവിൽ രൂപീകരിച്ചിട്ടുണ്ട്.

സ്റ്റാൻഡേഡൈസേഷൻ ഫലപ്രദമാകാൻ ഘട്ടം ഘട്ടമായി രാജ്യത്ത് യുണിഫോം ചാർജർ നയം നടപ്പിലാക്കാനാണ് യോഗ തീരുമാനം. യുണിഫോം ചാർജിങ് പോർട്ടുകളിലേക്ക് മാറുന്നത് കൊണ്ട് ഇ - വേസ്റ്റ് ഉത്പാദനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം പ്രത്യേക പഠനവും നടത്തും. യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി കാൺപുർ, മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവർക്കൊപ്പം പരിസ്ഥിതി, ഫോറസ്റ്റ്, കാലാവസ്ഥ വ്യതിയാനം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരുമാണ് ടാസ്ക്ഫോഴ്സ് യോഗത്തിൽ പങ്കെടുത്തത്.

യൂസേഴ്സിനുള്ള നേട്ടം
കോമൺ യുണിവേഴ്സൽ ചാർജറുകൾ എന്ന നയം നടപ്പിലാക്കിക്കഴിഞ്ഞാൽ ആളുകൾക്ക് ഓരോ ഉപകരണങ്ങൾക്കും ഓരോന്ന് എന്ന രീതിയിൽ ചാർജറുകൾ വാങ്ങേണ്ടി വരില്ല. മിക്കവാറും ഡിവൈസുകളെല്ലാം ഒരൊറ്റ ചാർജറിൽ നിന്ന് തന്നെ ചാർജ് ചെയ്യാൻ കഴിയും. സ്റ്റാൻഡേഡൈസേഷൻ വന്ന് കഴിയുമ്പോൾ ഫോൺ കമ്പനികൾക്ക് ഓരോ ഡിവൈസിനൊപ്പവും ചാർജറുകൾ നൽകേണ്ടിയും വരുന്നില്ല, യൂസേഴ്സിന് പണം കൊടുത്ത് വാങ്ങുകയും വേണ്ട. സാമ്പത്തിക ലാഭവും പാരിസ്ഥിതിക സംരക്ഷണവും ഒരുമിച്ച് നടക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

യൂറോപ്യൻ യുണിയനടക്കമുള്ള സമ്പദ്ഘടനകൾ ചാർജിങ് പോർട്ടുകളുടെയും ഡിവൈസുകളുടെയും സ്റ്റാൻഡേഡൈസേഷനുമായി മുന്നോട്ട് പോകുകയാണ്. 2024 ഓടെ പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്ഫോണുകളും ( ഐഫോണുകൾ അടക്കം ) യുഎസ്ബി സി ടൈപ്പ് ചാർജിങ് സപ്പോർട്ട് ഉണ്ടാകണമെന്ന് ഇയു അടുത്തിടെ നിയമവും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ചാർജിങ് സ്റ്റാൻഡേഡൈസേഷൻ നീക്കം സജീവമായത്.

യൂറോപ്യൻ യുണിയനിൽ ഈ മാറ്റം നടപ്പിലാക്കിക്കഴിഞ്ഞാൽ വിൽപ്പന നടക്കാതാവുന്ന ഫോണുകളും മറ്റ് ഡിവൈസുകളും ഉപകരണങ്ങളുമൊക്കെ ഇന്ത്യയിലേക്ക് ഒഴുകുമെന്ന ആശങ്കയും കേന്ദ്ര സർക്കാരിനെ പെട്ടെന്നുള്ള നടപടികൾക്ക് പ്രേരിപ്പിച്ച ഘടകമാണ്. ഇത്തരം കാലഹരണപ്പെട്ട ഉത്പനങ്ങൾ കുന്നുകൂടുന്നത് ഇന്ത്യയുടെ ഇ - വേസ്റ്റ് കണക്കുകൾ കുതിച്ചുയരാനും കാരണമാകും.

2021ൽ മാത്രം 5 മില്യൺ ടൺ ഇ - വേസ്റ്റ് ഇന്ത്യ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഇ - വേസ്റ്റ് ഉത്പാദനത്തിൽ ചൈനയും യുഎസും മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ASSOCHAM-EY പുറത്ത് വിട്ട ഇലക്ട്രോണിക് വേസ്റ്റ് മാനേജ്മെന്റ് റിപ്പോർട്ടിലാണ് ഈ കണക്കുകൾ നൽകിയിട്ടുള്ളത്.


Click it and Unblock the Notifications