ആമസോണിന്റെ പിഴവ് മുതലെടുത്ത് തട്ടിയെടുത്തത് 20 ലക്ഷം! 22 വയസുള്ള എൻജിനീയറിങ് വിദ്യാർഥി പിടിയിൽ
ആമസോണിനെപ്പോലും ഞെട്ടിച്ച വമ്പൻ റീഫണ്ട് തട്ടിപ്പിൽ 22 വയസുള്ള എൻജിനീയറിങ് വിദ്യാർഥി ബംഗളുരുവിൽ പിടിയിൽ. നോർത്ത് ബംഗളുരുവിൽ താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ചിരാഗ് ഗുപ്തയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആമസോൺ മുൻ ജീവനക്കാരന്റെ നേതൃത്വത്തിൽ നടന്ന റീഫണ്ട് തട്ടിപ്പിലെ പ്രധാന പ്രതിയെന്ന നിലയിലാണ് അറസ്റ്റ്.
ഐഫോണുകൾ, മാക്ക് ബുക്കുകൾ തുടങ്ങി വൻ വിലയുള്ള ആപ്പിൾ പ്രോഡക്ടുകൾ വാങ്ങിയ ശേഷം റിട്ടേൺ അയച്ചതായി വരുത്തിത്തീർത്ത് പണം തട്ടി എന്നാണ് കേസ്. കുറച്ചുനാളുകളായി ആവർത്തിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തിവന്ന ഈ സംഘം, ആമസോണിന്റെ സോണൽ മാനേജരുടെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പിടിയിലായിരിക്കുന്നത്.

ഇതിനോടകം 16 ഐഫോണുകളുടെയും 2 മാക്ബുക്കുകളുടെയും വ്യാജ റിട്ടേണുകൾ നൽകി, ഏതാണ്ട് 20 ലക്ഷത്തോളം രൂപ വിദ്യാർഥിയും മുൻ ആമസോൺ മുൻ ജീവനക്കാരനും ചേർന്ന് തട്ടിയെടുത്തത് എന്നാണ് പ്രാഥമിക വിവരം. ആമസോണിൽനിന്ന് ആപ്പിൾ സ്മാർട്ട്ഫോണുകളും ലാപ്ടോപ്പും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വിദ്യാർഥി ഓഡർ ചെയ്യും.
തുടർന്ന് ഇവ എത്തുമ്പോൾ അവ വാങ്ങിയ ശേഷം റിട്ടേൺ നൽകിയതായി വ്യാജമായി വരുത്തിത്തീർക്കുന്നു. ആമസോണിൽ മുൻപ് ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് പിഴവ് മുതലെടുത്ത് പ്രോഡക്ടുകൾ റിട്ടേൺ ലഭിച്ചതായി ആമസോൺ ഡാറ്റയിൽ വരുത്തിത്തീർത്തിരുന്നത്. ഇതിനായുള്ള ആക്സസ് കോഡുകൾ ഇയാളുടെ പക്കലുണ്ടായിരുന്നു. ഡാറ്റ പ്രകാരം പ്രോഡക്ട് റിട്ടേൺ ലഭിച്ചതായി കാണിക്കുന്നതിനാൽ ആമസോൺ തുക റീഫണ്ട് ചെയ്യും.
അങ്ങനെ മുടക്കിയ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിൽ തിരിച്ചെത്തുകയും ഐഫോണുകളും മാക്കും പണം മുടക്കില്ലാതെ കൈയിലെത്തുകയും ചെയ്തുവന്നു. ഇത്തരത്തിൽ സ്വന്തമാക്കുന്ന സ്മാർട്ട്ഫോണും ലാപ്ടോപ്പുമൊക്കെ മറിച്ചുവിൽക്കുകയാണ് സംഘം ചെയ്തിരുന്നത്. ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുകൊണ്ടായിരുന്നു ഇടപാടുകൾ. വിദ്യാർഥിക്ക് മുൻ ആമസോൺ ജീവനക്കാരൻ ലാഭവിഹിതം നൽകിയിരുന്നതും ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുകൊണ്ടായിരുന്നു.
അവസരം മുതലെടുത്ത് തുടർച്ചയായ തട്ടിപ്പുകളാണ് എൻജിനീയറിങ് വിദ്യാർഥിയും മുൻ ആമസോൺ ജീവനക്കാരനും ചേർന്ന് നടത്തിയത്. ടെലഗ്രാം ചാറ്റ് വഴിയായിരുന്നു ഇരുവരും ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. വിൽക്കുന്ന പ്രോഡ്ക്ടിന്റെ ഒരു ഭാഗം കമ്മീഷനായി വിദ്യാർഥിക്ക് നൽകുന്ന വിധത്തിലായിരുന്നു ഡീൽ.
ഇക്കഴിഞ്ഞ മെയ് 15 നും 17 നും ഇടയിൽ മാത്രം നാല് ഐഫോണുകൾ ആണ് വിദ്യാർഥി ഓഡർ ചെയ്ത് വാങ്ങിക്കൂട്ടിയത്. മെയ് 15 ന് 1.27 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ 14 പ്രോ മാക്സ്, മെയ് 16 ന് 84,999 രൂപയുടെ ഐഫോൺ 14 എന്നിവ വാങ്ങി.

മെയ് 17 ന് 90,999 രൂപ, 84,999 രൂപ വിലകളുള്ള രണ്ട് ഐഫോൺ 14 മോഡലുകൾ ഒറ്റയടിക്ക് വാങ്ങി. ഈ ഫോണുകളെല്ലാം വിദ്യാർഥിയുടെ വിലാസത്തിലേക്കാണ് എത്തിയത്. വിദ്യാർഥിയുടെ ഇടപാടുകളിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് റിട്ടേൺ നൽകിയതായി രേഖകളിൽ കാണിക്കുന്നുണ്ടെങ്കിലും ഈ പ്രോഡ്ക്ടുകളൊന്നും യഥാർഥത്തിൽ തിരികെ ലഭിച്ചിട്ടില്ലെന്ന് അവർ കണ്ടെത്തിയത്.
ഈ സാധനങ്ങളെല്ലാം ഒരേ വിലാസത്തിൽ നിന്ന് വാങ്ങുകയും "റിട്ടേൺ" എന്ന് അടയാളപ്പെടുത്തുകയും ചെയ്‌തു, എന്നാൽ, അവ ഒരിക്കലും ഇൻവെന്ററിയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് ചിരാഗ് ഗുപ്തയെ സന്ദർശിച്ച് എന്തുകൊണ്ടാണ് പ്രോഡക്ടുകൾ തിരികെ അയച്ചത് എന്ന് അന്വേഷിക്കാൻ ആമസോൺ ഒരു എക്സിക്യൂട്ടീവിനെ അയച്ചു. ഈ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.
മധ്യപ്രദേശിൽനിന്നുള്ള ഒരു സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ഓഡർ ചെയ്തതെന്നും, സാധനം തിരികെ നൽകാതെ തന്നെ റീഫണ്ട് ലഭിക്കാൻ വഴിയുണ്ടെന്ന് പറഞ്ഞത് അയാളാണെന്നും വിദ്യാർഥി മൊഴിനൽകി. ചിരാഗ് ഗുപ്തയിൽനിന്ന് 20.34 ലക്ഷം രൂപ വിലമതിക്കുന്ന ഗാഡ്‌ജെറ്റുകൾ പോലീസ് പിടിച്ചെടുത്തതായും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 30 ലക്ഷം രൂപ മരവിപ്പിച്ചതായും റിപ്പോർട്ടുണ്ട്.


Click it and Unblock the Notifications








