ചൈനയിലെ "വംശഹത്യ"യുടെ മണ്ണിൽ ടെസ്‌ല ഷോറൂം; അടച്ച് പൂട്ടണമെന്ന് ആവശ്യം
അടുത്തിടെയാണ് ചൈനയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ സിൻജിയാങിൽ ലോക കോടീശ്വരൻ ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല പുതിയ ഷോറൂം തുറന്നത്. പിന്നാലെ നവമാധ്യമങ്ങളിലും അമേരിക്കൻ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും വലിയ വിമർശനമാണ് ടെസ്‌ലയ്ക്കും ഇലോൺ മസ്കിനും എതിരെ ഉയരുന്നത്. സിൻജിയാങിലെ വംശീയ ന്യൂനപക്ഷ മുസ്ലീം വിഭാഗമാണ് ഉയ്ഗുറുകൾ. ഇവർക്കെതിരെ വംശഹത്യ, നിർബന്ധിത വന്ധ്യംകരണം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ നിരവധി മനുഷ്യാവകാശ ലംഘനങ്ങൾ ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. അതിനാൽ ഈ മേഖലയിൽ നിന്നും ടെസ്‌ല പിന്മാറണമെന്നാണ് പ്രതിഷേധം ഉയർത്തുന്നവരുടെ ആവശ്യം. പ്രതിഷേധം ഉയർത്തുന്നവരിൽ അമേരിക്കയിലെ മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും ആക്റ്റിവിസ്റ്റുകളും അടക്കമുള്ളവർ ഉണ്ട്.

ആ പ്രദേശത്തെ മുസ്ലീം വംശീയ ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളെയും കുറിച്ച് ഇലക്ട്രിക് കാർ നിർമാതാവ് മനസിലാക്കണമെന്ന് വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള അമേരിക്കൻ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (സിഎഐആർ) ആവശ്യപ്പെട്ടു. "വംശീയ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വംശഹത്യ നടക്കുന്ന സ്ഥലമാണ് സിൻജിയാങ്. ആ മേഖലയിൽ ഒരു അമേരിക്കൻ കോർപ്പറേഷനും ബിസിനസ് ചെയ്യാൻ പാടില്ല," സിഎഐആർ നാഷണൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഇബ്രാഹിം ഹൂപ്പർ പറഞ്ഞു. "ഇലോൺ മസ്‌കും ടെസ്‌ലയും ഈ പുതിയ ഷോറൂം അടച്ച് പൂട്ടുകയും വംശഹത്യയ്ക്കുള്ള സാമ്പത്തിക പിന്തുണ അവസാനിപ്പിക്കുകയും വേണം." കഴിഞ്ഞ ആഴ്ച വെള്ളിയാഴ്ചയാണ് ടെസ്‌ല സിൻജിയാങ്ങിലെ ഉറുമ്പിയിൽ പുതിയ ഷോറൂം തുറന്നത്. ചൈനയിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ കമ്പനി ഇത് സംബന്ധിച്ച് പോസ്റ്റും ഇട്ടിരുന്നു. "നമുക്ക് സിൻജിയാങ്ങിന്റെ മുഴുവൻ വൈദ്യുത യാത്ര ആരംഭിക്കാം!" എന്നായിരുന്നു പോസ്റ്റ്.

കഴിഞ്ഞ മാസം, ഉയ്ഗുർ നിർബന്ധിത തൊഴിൽ നിരോധന നിയമത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പ് വച്ചിരുന്നു. ഇതിന് അമേരിക്കയിലെ മുസ്ലീം സമൂഹം വലിയ പിന്തുണ നൽകിയിരുന്നു. സിൻജിയാങ്ങിൽ നിന്നുള്ള ചരക്കുകൾ കോൺസന്ട്രേഷൻ ക്യാമ്പുകളിൽ നിർബന്ധിത തൊഴിലാളികളാൽ നിർമ്മിക്കപ്പെടുന്നതല്ലെന്ന് കാണിക്കാൻ കഴിയുന്നില്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നതും യുഎസ് വിലക്കിയിട്ടുണ്ട്. ഉയ്ഗുർ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരെ അതിക്രമങ്ങൾ നടത്തിയ നിരവധി ചൈനീസ് സർക്കാർ സ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും ബൈഡൻ ഭരണകൂടം ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് വിവാദ മേഖലയിൽ ടെസ്‌ല ഷോറൂം തുറന്നത്.

സിഎഐആറിന്റെ അഭ്യർഥനയോട് ടെസ്‌ല ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനി ഇത് സംബന്ധിച്ച് പ്രതികരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കാരണം ഇലക്ട്രിക് കാർ നിർമ്മാതാവ് ഇക്കാര്യത്തിൽ തങ്ങളുടെ ഔദ്യോഗിക നിലപാടിനൊപ്പം നിൽക്കണമെന്നാണ് ചൈനീസ് സർക്കാർ ആഗ്രഹിക്കുന്നത്. ഇങ്ങനെ ചെയ്താൽ ഉയ്ഗുർ വിഷയത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ചൈനയ്ക്കാവും. ഇതിന് ടെസ്‌ലയുടെയും ഇലോൺ മസ്കിന്റെയും ആഗോള പ്രശസ്തിയും സഹായകമാകും. ചൈനീസ് വിപണിയിൽ വലിയ നിക്ഷേപമാണ് ടെസ്‌ല അടുത്തിടെയായി നടത്തുന്നത്. ഈ നിക്ഷേപം അടക്കം തിരിച്ചടി ഉണ്ടാകാതിരിക്കാൻ തത്കാലം മൌനം പാലിക്കുക എന്നത് തന്നെയാകും ടെസ്‌ലയുടെ നിലപാട്.

ഇന്ത്യയിലും കൈ പൊള്ളി ഇലോൺ മസ്ക്
ചൈനയിലെ സിൻജിയാങിൽ ഷോറൂം തുറന്നതിൽ അമേരിക്കയിൽ വലിയ പ്രതിഷേധം നേരിടുന്നതിന് പിന്നാലെ ഇന്ത്യയിലും തിരിച്ചടി നേരിടുകയാണ് ഇലോൺ മസ്ക്. മസ്കിന്റെ നേതൃത്വത്തിലുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത്യയിൽതൊട്ടതെല്ലാം പിഴച്ച അവസ്ഥയിലാണ്. കുറഞ്ഞ നിരക്കിൽ അതിവേഗ സാറ്റലൈറ്റ് ഇന്റർനെറ്റ്, ഗ്രാമീണ മേഖലകളിലേക്കും നീളുന്ന കണക്റ്റിവിറ്റി, സബ്സിഡി നിരക്കിൽ ചാർജുകൾ തുടങ്ങി വളരെ വലിയ പ്രഖ്യാപനങ്ങളുമായാണ് സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ വലിയ ബുക്കിങും സ്റ്റാർ ലിങ്കിന് ലഭിച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ കാര്യങ്ങൾ സുഗമമായി പോയിരുന്നെങ്കിൽ പിന്നീട് കാര്യങ്ങളെല്ലാം അവതാളത്തിലായി. ലൈസൻസില്ലാതെ ബുക്കിങ് ആരംഭിച്ചതിൽ കേന്ദ്ര സർക്കാർ കണ്ണുരുട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പിന്നാലെ സ്റ്റാർലിങ്ക് പ്രീബുക്കിങ് നിർത്തിയിരുന്നു. പിന്നാലെ മുൻകൂർ ബുക്കിങ് നടത്തിയ ആളുകൾക്ക് റീഫണ്ട് നൽകുമെന്ന് സ്റ്റാർലിങ്ക് അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഏറ്റവും ഒടുവിൽ സ്റ്റാർലിങ്ക് ഇന്ത്യയുടെ കൺട്രി ഡയറക്ടർ സഞ്ജയ് ഭാർഗവയും സ്ഥാപനത്തിൽ നിന്ന് പുറത്ത് പോയിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








