മസ്ക് x സക്കർബർഗ് ഇടി: എല്ലാം പറഞ്ഞു തീർക്കാമെന്ന് അമ്മ; തല്ലിക്കോ, അടവ് പഠിപ്പിക്കാമെന്ന് ലോകചാമ്പ്യൻ!
ഫെയ്സ്ബുക്ക് മുതലാളി ട്വിറ്റർ മുതലാളിയെ പഞ്ഞിക്കിടുമോ? എന്ന ചോദ്യം ഇപ്പോഴും ട്വിറ്ററിൽ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്. ട്വിറ്റർ മുതലാളി ഇലോൺ മസ്കും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗും തമ്മിലുള്ള വാക്പോര് കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ച് ശാരീരികമായ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണ്.
കേജ് ഫൈറ്റിൽ സക്കർ ബർഗിനെ നേരിടാൻ മസ്കിനെ പരിശീലിപ്പിക്കാമെന്ന വാഗ്ദാനവുമായി ലൈറ്റ്-ഹെവിവെയ്റ്റ് കിക്ക്ബോക്സിംഗ് ചാമ്പ്യനും വിവാദപുരുഷനുമായ ആൻഡ്രൂ ടേറ്റും ശാരീരികമായ ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന ഉപദേശവുമായി മസ്കിന്റെ അമ്മ മേയ് മസ്കും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇതോടെ മസ്ക് - സക്കർബർഗ് ഏറ്റുമുട്ടൽ ശരിക്കും നടന്നേക്കുമോയെന്ന സംശയങ്ങൾ ബലപ്പെട്ടിരിക്കുകയാണ്.

മസ്കും സക്കർബർഗും തമ്മിൽ പണ്ടുമുതലേ അത്ര മികച്ച ബന്ധമായിരുന്നില്ല. ട്വിറ്ററിന് ബദലായി മെറ്റ ത്രെഡ്സ് എന്നൊരു പ്ലാറ്റ്ഫോം പ്രഖ്യാപിച്ചതിന് പിന്നാലെ മസ്ക് വീണ്ടും സക്കർബർഗിനെതിരേ രംഗത്തെത്തുകയായിരുന്നു. ജിയു-ജിറ്റ്‌സു ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ചാമ്പ്യനാകുകയും ചെയ്ത സക്കർബർഗിനെ, ട്വീറ്റിലൂടെ മസ്ക് കേജ് ഫൈറ്റിന് വെല്ലുവിളിച്ചതോടെയാണ് ഇപ്പോഴത്തെ സംഭവങ്ങൾ തുടങ്ങുന്നത്.
കേജ് മാച്ചിനുള്ള മസ്കിന്റെ ട്വീറ്റ് സ്ക്രീൻഷോട്ടെടുത്ത ശേഷം അത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച് ലൊക്കേഷൻ അയയ്ക്കാൻ നിർദേശിച്ച സക്കർബർഗിന്റെ നടപടി കളി കാര്യമാക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. സക്കർബർഗ് വെല്ലുവിളി ഏറ്റെടുത്ത വിവരം ഒരു ട്വിറ്റർ യൂസർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ യുഎഫ്‌സിയുടെ പോരാട്ടങ്ങൾക്കായുള്ള പ്രശസ്ത വേദികളിലൊന്നായ വെഗാസ് ഒക്ടഗണിനെ നിർദേശിച്ച് മസ്‌ക് അടുത്ത ഘട്ടത്തിലേക്ക് കടന്നു.

ഇത്രയുമായപ്പോൾ ഇവർ തമ്മിൽ ശരിക്കും ഇടി നടന്നേക്കുമെന്ന തോന്നൽ ട്വിറ്റർ ഉപയോക്താക്കൾക്കിടിയിൽ ആവേശം നിറയ്ക്കുകയും ചർച്ചകൾ സജീവമാകുകയുമായിരുന്നു. ഇതോടെയാണ് മസ്കിനെ പിന്തിരിപ്പിക്കാൻ അമ്മയും, പിന്തുണ വാഗ്ദാനം ചെയ്ത് കിക്ക്ബോക്സിംഗ് ചാമ്പ്യൻ ആൻഡ്രൂ ടേറ്റും രംഗത്തെത്തിയത്. മസ്കും സക്കർബർഗും തമ്മിലുള്ള ഇടി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും ഉള്ളത്.
ഞാൻ പരിശീലിപ്പിക്കാം, താങ്കൾ തോൽക്കില്ല, എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ടേറ്റ് മസ്കിനെ സഹായിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ സംബന്ധിച്ച സത്യം വെളിപ്പെടുത്തിയതിന് മെറ്റ തന്നെ എല്ലാ പ്ലാറ്റ്ഫോമുകളിൽനിന്നും പുറത്താക്കിയതായി ടെറ്റ് പറയുന്നു. ഇപ്പോൾ അതിന്റെ തലവനെതിരായ വിജയത്തിലൂടെ നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കാമെന്നും ടേറ്റ് ഈ ട്വീറ്റിൽ പറയുന്നു.
മസ്ക്- സക്കർബർഗ് ഏറ്റുമുട്ടൽ നടന്നാൽ തന്റെ പ്രതികാരം തീർക്കാൻ ആ അവസരം വിനിയോഗിക്കാം എന്നാണ് ടേറ്റ് കരുതുന്നതെന്ന് വ്യക്തം. കൂടാതെ അങ്ങനെയൊരു ഇടി ശരിക്കും നടന്നാൽ അത് ലോക ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കും. മസ്കിന്റെ പരിശീലകസ്ഥാനത്തിലൂടെ ആ ചരിത്രത്തിന്റെ ഭാഗമാകാനും ടേറ്റ് ലക്ഷ്യമിടുന്നുണ്ടാകാം.
കിക്ക്ബോക്സിംഗ് ചാമ്പ്യനെന്ന നിലയിൽ പ്രശസ്തനാണെങ്കിലും ലൈംഗിക കടത്ത് ബിസിനസ്സ് നടത്തിയെന്ന ആരോപണം ടേറ്റിന്റെ കരിയറിന് തിരിച്ചടിയായി. ടേറ്റും സഹോദരൻ ട്രിസ്റ്റൻ ടേറ്റും മൂന്നുമാസത്തെ തടവിന് ശേഷമാണ് പുറത്തിറങ്ങിയത്. ഏഴ് സ്ത്രീകൾക്കെതിരെ പീഡനം നടത്തിയെന്ന ആരോപണത്തിൽ ഇവർ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യക്കടത്ത്, ബലാത്സംഗം, സ്ത്രീകളെ ചൂഷണം ചെയ്യാൻ ക്രിമിനൽ സംഘം രൂപീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
മസ്ക്- സക്കർബർഗ് പോരാട്ടം ശരിക്കും നടന്നാൽ ജിയു-ജിറ്റ്‌സു ചാമ്പ്യനായ സക്കർബർഗിനെ എതിരിടാൻ മസ്കിന് കഴിഞ്ഞേക്കില്ല. ഇത് കണക്കിലെടുത്താണ് താൻ പരിശീലിപ്പിക്കാമെന്ന വാഗ്ദാനവുമായി ടേറ്റ് രംഗത്തെത്തിയത്. അതേസമയം മത്സര ആവേശം ചൂടുപിടിക്കേ കായികമായ ഏറ്റുമുട്ടലിൽനിന്ന് പിന്മാറണമെന്ന് മസ്കിനോട് ആവശ്യപ്പെട്ട് അമ്മ മേയ് മസ്കും രംഗത്തെത്തിയിരുന്നു.

വാക്കുകൾ കൊണ്ട് മാത്രം പോരാടുക എന്ന ഉപദേശമാണ് മെയ് മസ്ക് ട്വീറ്റിലൂടെ മസ്കിന് നൽകിയിരിക്കുന്നത്. കസേരയിൽ നാലടി അകലത്തിൽ ഇരുന്നുകൊണ്ട് വാക്കുകളിലൂടെ മത്സരിക്കുക. ഏറ്റവും മികച്ചയാൾ വിജയിക്കും എന്നാണ് മേയ് മസ്ക് പറയുന്നത്. ട്വിറ്ററിൽ മസ്കിന്റെ പോസ്റ്റിനുള്ള മറുപടിയായാണ് മേയ് മസ്ക് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ ആയ മാർക്ക് സക്കർബർഗും ടെസ്ല, ട്വിറ്റർ, സ്പേസ്എക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ തലവനായ ഇലോൺ മസ്കും ശരിക്കും ഏറ്റമുട്ടിയാൽ യഥാർഥ കേജ് മാച്ചുകളെക്കാൾ ആരാധകർ ഉണ്ടാകും എന്നകാര്യം ഉറപ്പാണ്. എന്നാൽ മാച്ച് സംഭവിക്കുമോ എന്നകാര്യത്തിൽ വ്യക്തതയില്ല.
Image credit: Andrew Tate/Twitter


Click it and Unblock the Notifications