ഇന്ത്യ വിരുദ്ധ ഉള്ളടക്കം; 22 യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രം
ഇന്ത്യ വിരുദ്ധ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് 22 യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായും വിദേശ ബന്ധങ്ങളുമായും ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. ഐടി നിയമം 2021 പ്രകാരമാണ് ഇതിൽ 18 ചാനലുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. നിരോധനമേർപ്പെടുത്തിയവയിൽ നാല് യൂട്യൂബ് ചാനലുകൾ പാകിസ്ഥാൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതാദ്യമായല്ല ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത്. നേരത്തെയും സമാന ഉള്ളടക്കം പുറത്ത് വിട്ട അക്കൌണ്ടുകൾക്കെതിരെ നടപടിയെടുത്തിരുന്നു.

ടിവി ന്യൂസ് ചാനലുകളുടെ ലോഗോകളും വ്യാജ തമ്പ്നെയിലുകളും ഉപയോഗിച്ചാണ് ഈ യൂട്യൂബ് ചാനലുകൾ പ്രവർത്തിച്ചിരുന്നത്. ഇത് ഉപയോഗിച്ച് അക്കൌണ്ടുകൾ വഴി തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചെന്നാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. പുറമെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്സൈറ്റ് എന്നിവയും നിരോധിച്ചിട്ടുണ്ട്.

2021ലെ ഐടി ചട്ടങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടി സ്വീകരിച്ചത്. ബ്ലോക്ക് ചെയ്‌ത യൂട്യൂബ് ചാനലുകൾക്കെല്ലാം കൂടി ആകെ 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടായിരുന്നു. ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധം, പബ്ലിക് ഓർഡർ തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ സായുധ സേനകൾക്കെതിരെയും ഈ പ്ലാറ്റ്ഫോമുകൾ വ്യാജ വ്യാർത്തകൾ പ്രചരിപ്പിച്ചെന്നാണ് കണ്ടെത്തൽ. ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാൻ ഒന്നിൽ കൂടുതൽ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കാൻ കേന്ദ്രീകൃതമായ നീക്കം നടന്നു. ഇതിനായി ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൌണ്ടുകളും നിരോധിക്കപ്പെട്ടവയിൽ ഉണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്ന് യോജിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിരോധിക്കപ്പെട്ട ചാനലുകളിൽ നല്ലൊരു ശതമാനവും ഉക്രൈൻ സംഘർഷത്തേപ്പറ്റിയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അപകടപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ ചില ടിവി ന്യൂസ് ചാനലുകളുടെ ടെംപ്ലേറ്റുകളും ലോഗോകളും ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

വാർത്ത ആധികാരികമാണെന്ന് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രമുഖ ചാനലുകളുടെ വാർത്ത അവതാരകരുടെ ചിത്രങ്ങൾ ഉൾപ്പെടെ നൽകിയിട്ടുണ്ട്. തെറ്റായ തമ്പ്നെയിലുകളാണ് മിക്ക ഉള്ളടക്കങ്ങൾക്കും നൽകിയിരുന്നത്. സോഷ്യൽ മീഡിയൽ കണ്ടന്റ് വൈറൽ ആക്കുന്നതിന് വീഡിയോകളുടെ തലക്കെട്ടും തമ്പ്നെയിലും ഇടയ്‌ക്കിടെ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, വ്യവസ്ഥാപിതമായ ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പാകിസ്ഥാനിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.

ഇത് ആദ്യമായല്ല കേന്ദ്ര സർക്കാർ യൂട്യൂബ് ചാനലുകൾക്കും സോഷ്യൽ മീഡിയ അക്കൌണ്ടുകൾക്കും നിരോധനം ഏർപ്പെടുത്തുന്നത്. 2021 ഡിസംബർ മുതൽ ഇത് വരെ 78 യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും മറ്റ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്നും നടപടി സ്വീകരിച്ചത്. ഐടി നിയമം 2021 പാസാക്കിയതിന് ശേഷമാണ് കേന്ദ്ര സർക്കാർ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ ആരംഭിച്ചത്.


Click it and Unblock the Notifications