5ജി വേഗം ഇനി ക്യാൻസർ രോഗികൾക്കുൾപ്പെടെ തുണയാകും; അപ്പോളോയുമായി ചേർന്ന് ചരിത്രത്തിലേക്ക് ചുവടുവച്ച് എയർടെൽ
5ജി(5g) ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് കഷ്ടിച്ച് ഏതാണ്ട് മൂന്നുമാസം തികയുന്നതേ ഉള്ളൂ. ടെക്നോളജി രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാകും 5ജി വഴിതെളിക്കുക എന്ന് ഇതിനോടകം വ്യക്തമായ കാര്യമാണ്. ഇന്ത്യയിൽ എല്ലായിടത്തും 5ജി നെറ്റ്വർക്ക് എത്തിക്കാൻ ജിയോയും എയർടെലും പ്രവർത്തനങ്ങൾ നടത്തിവരികയുമാണ്. അതേസമയം മൊബൈൽ ഫോണുകളിലും ടെക്നോളജി മേഖലയിലും മാത്രമല്ല, ആരോഗ്യ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലും 5ജി ഇന്ത്യയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആ നിലയിലേക്ക് കാര്യങ്ങൾ മുന്നേറുന്നുമുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ചികിത്സാരംഗത്ത് വൻ കുതിച്ചു ചാട്ടത്തിനും ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ളവരുടെ വേദനകൾക്ക് ആശ്വാസവും പകർന്ന് എയർടെൽ 5ജി നെറ്റ്‌വർക്ക് അപ്പോളോ ആശുപത്രിയുമായി ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗൈഡഡ് കൊളോനോസ്കോപ്പി ട്രയൽ നടത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആരോഗ്യമേഖലയിൽ 5ജി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഇത്തരം ഒരു പരിശോധന നടത്തുന്നത് ഇത് ആദ്യമായാണ്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററാണ് ഭാരതി എയർടെൽ. അപ്പോളോ ഹോസ്പിറ്റലും രാജ്യമാകെ അറിയപ്പെടുന്നൊരു ചികിത്സാകേന്ദ്രമാണ്. ഇരു സ്ഥാപനങ്ങളും പുത്തൻ സാങ്കേതിക വിദ്യകളും 5ജിയും ഉപയോഗപ്പെടുത്തി ഒന്നിച്ചതോടെ അതിന്റെ ഗുണം ലഭിച്ചിരിക്കുന്നത് വേദനയനുഭവിച്ചിരുന്ന രോഗികൾക്കാണ്. രാജ്യത്തെ ആദ്യത്തെ 5ജി, എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഗൈഡഡ് കൊളോനോസ്കോപ്പി ട്രയൽസ് ആണ് ഇരു സ്ഥാപനങ്ങളും ചേർന്ന് നടത്തിയിരിക്കുന്നത്.

മലദ്വാരത്തിലൂടെ കടന്നുപോകുന്ന ഫ്ലെക്സിബിൾ ട്യൂബിൽ സിസിഡി ക്യാമറയോ ഫൈബർ ഒപ്റ്റിക് ക്യാമറയോ ഉപയോഗിച്ച് വലിയ കുടലിന്റെയും ചെറുകുടലിന്റെ വിദൂര ഭാഗത്തിന്റെയും എൻഡോസ്കോപ്പിക് പരിശോധനയാണ് കൊളോനോസ്കോപ്പി അല്ലെങ്കിൽ കൊളോസ്കോപ്പി. എയർടെലും അപ്പോളോയുമായി ചേർന്ന് നടത്തിയ പരീക്ഷണ പരിശോധനയിൽ ശക്തമായ 5ജി നെറ്റ്‌വർക്ക് (കുറഞ്ഞ ലേറ്റൻസിയും ഉയർന്ന പ്രോസസ്സിംഗ് കഴിവുകളും) സഹായത്താൽ, വൻകുടൽ ക്യാൻസർ വളരെ വേഗത്തിലും കൂടുതൽ കൃത്യതയോടെയും കണ്ടെത്തി.

നിലവിൽ, വൻകുടലിലെ ക്യാൻസർ കണ്ടെത്തുന്നതിന് കൊളോനോസ്കോപ്പി പ്രക്രിയയെ ആണ് ആശ്രയിക്കുന്നത്. ധാരാളം സമയവും ശ്രദ്ധയും ആവശ്യമുള്ള ഒരു മാനുവൽ പ്രക്രിയയാണിത്. ഈ പരിശോധനയുടെ നടപടിക്രമം ദൈർഘ്യമേറിയതാണെന്ന് മാത്രമല്ല, നഴ്‌സുമാർക്കും ഡോക്ടർമാർക്കും ഒപ്പം രോഗികൾക്കും ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. കാരണം പരിശോധന പൂർത്തിയാക്കാൻ എടുക്കുന്ന സമയം 30 മുതൽ 40 മിനിറ്റ് വരെ നീണ്ടുനിൽക്കും. ഇത്രയും സമയം രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വരുന്നു.

എയർടെലും അപ്പോളോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും 5ജി വേഗതയും കോർത്തിണക്കി നടത്തിയ പരീക്ഷണത്തിലൂടെ മിനിറ്റുകൾക്കകം കൊളോനോസ്കോപ്പി പരിശോധന നടത്താനായി എന്നതാണ് മെച്ചം. യാതൊരു തടസവും കൂടാതെ അതിവേഗം ദൃശ്യങ്ങൾ കാണാനും വിലയിരുത്താനും സാധിക്കും എന്നതാണ് എഐ, 5ജി കൂട്ടുകെട്ടിന്റെ ശക്തി ഉപയോഗിച്ചുള്ള പുതിയ പരീക്ഷണത്തിന്റെ വിജയം. മനുഷ്യന്റെ ശരീരത്തിനുള്ള ഡോക്ടർമാരുടെ കണ്ണുകൾ പോലെ പ്രവർത്തിക്കാൻ എഐ-5ജി പിന്തുണയുള്ള കൊളോനോസ്കോപ്പി പരിശോധനയ്ക്ക് സാധിച്ചു.

വളരെ ഉയർന്ന കൃത്യത പ്രകടിപ്പിക്കുന്നതിനാൽ പുതിയ സംവിധാനം ഇന്ത്യയിലെ ആരോഗ്യപരിപാലന നിലവാരം ഏറെ മെച്ചപ്പെടുത്തും എന്ന് വിലയിരുത്തപ്പെടുന്നു. ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്), ഹെൽത്ത്നെറ്റ് ഗ്ലോബൽ, ആവേശ തുടങ്ങിയ കമ്പനികളും ഈ പരീക്ഷണത്തിനായി എയർടെല്ലുമായി സഹകരിച്ചു. എഡബ്ല്യുഎസ് പ്ലാറ്റ്‌ഫോമുകളിൽ ആവേശ എഡ്ജ് ഇൻഫെറൻസിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് തത്സമയം ഡാറ്റ വിശകലനം ചെയ്താണ് പരിശോധന നടന്നത് എന്നും അന്തിമവിശകലനം ഏറെ മെച്ചപ്പെടുത്താൻ ഇത് സഹായിച്ചെന്നും എയർടെൽ പറയുന്നു.

അൾട്രാ ഫാസ്റ്റ്, ലോ ലേറ്റൻസി 5ജി നെറ്റ്‌വർക്കുകൾ രാജ്യത്തെ ആരോഗ്യമേഖലയെ മാറ്റിമറിക്കുമെന്ന് എയർടെൽ ബിസിനസ് സിഇഒയും ഡയറക്ടറുമായ അജയ് ചിത്‌കര പറഞ്ഞു. എയർടെല്ലിൽ, ഈ പരിവർത്തനത്തിന് നേതൃത്വം നൽകാൻ തങ്ങൾ തയ്യാറായിക്കഴിഞ്ഞു, ഇന്ത്യയിലെ ആദ്യത്തെ കൊളോനോസ്‌കോപ്പി ട്രയൽ നടത്തി ഇത് തെളിയിച്ചു എന്നും അപ്പോളോ ഹോസ്പിറ്റലുകൾ, എഡബ്ല്യുഎസ്,ഹെൽത്ത്നെറ്റ് ഗ്ലോബൽ, ആവേശ എന്നിവയുമായി സഹകരിക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണ് എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications








