വല്ലവരുടെയും സാധനമൊന്നും ഇവിടെ വേണ്ട! ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് നിരോധിച്ച് ആപ്പിൾ
സാംസങ്ങിനും ആമസോണിനും പിന്നാലെ ആപ്പിളിലും ചാറ്റ്ജിപിടിക്ക് നിരോധനം. ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് ആപ്പിൾ വിലക്കിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോട്ട് ചെയ്തു. ചാറ്റ്ജിപിടിക്ക് പുറമേ പുറത്തുനിന്നുള്ള എല്ലാ എഐ ടൂളുകൾക്കും ആപ്പിളിന്റെ വിലക്ക് ബാധകമാണ് എന്നാണ് വിവരം. സ്വന്തം എഐ പ്ലാറ്റ്ഫോം ഉടൻ പുറത്തിറക്കാൻ ആപ്പിൾ തയാറെടുക്കുകയാണ്.
ഇതിനിടെയാണ് ചാറ്റ്ജിപിടി അടക്കമുള്ള മറ്റ് എഐ പ്ലാറ്റ്ഫോമുകൾക്ക് ആപ്പിൾ നിയന്ത്രണങ്ങളും വിലക്കും ഏർപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാർ ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങൾ ഉപപയോഗപ്പെടുത്തുമ്പോൾ തങ്ങളുടെ രഹസ്യ ഡാറ്റകൾ ചോരാൻ സാധ്യതയുണ്ടെന്ന് ആപ്പിൾ ഭയപ്പെടുന്നു. ഇതോടെയാണ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മറ്റ് കമ്പനികളുടെ എഐ ടൂളുകളുടെ ഉപയോഗം വിലക്കിയത്.

എഐ ടൂളുകൾക്ക് പുറമേ, മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതും GitHub-ൽ ഹോസ്റ്റ് ചെയ്തിരിക്കുന്നതുമായ സോഫ്റ്റ്‌വെയർ കോഡ് ഓട്ടോമേഷൻ ടൂളായ കോപൈലറ്റ് ഉപയോഗിക്കുന്നതിനെതിരേയും ആപ്പിൾ തങ്ങളുടെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. തന്ത്രപ്രധാനമായ വിവരങ്ങൾ അനധികൃതമായി പുറത്തുപോകുമെന്നത് സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ആപ്പിൾ ജാഗ്രതാ നടപടികൾ ശക്തമാക്കിയത്.
പ്രമുഖ ടെക്നോളജി കമ്പനികളെല്ലാം ഇതിനോടകം തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് എഐ പിന്തുണ അവതരിപ്പിച്ചിരുന്നു. എന്നാൽ മുൻനിര ടെക്നോളജി സ്ഥാപനമായ ആപ്പിളിന്റ എഐ വൈകുകയാണ്. അധികം താമസിയാതെ ഈ കുറവ് പരിഹരിക്കപ്പെടും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം ആപ്പിളിന് മുൻപേ പല ടെക്നോളജി കമ്പനികളും ജീവനക്കാർ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

സാംസങ്, ജെപി മോർഗൻ ചേസ്, ഡച്ച് ബാങ്ക്, ആമസോൺ എന്നിവയാണ് ഓഫീസിൽ ചാറ്റ്ജിപിടി വിലക്കിയ പ്രധാന സ്ഥാപനങ്ങൾ. ഇതിൽ സാംസങ്ങ് ചാറ്റ്ജിപിടിക്ക് സമാനമായ എഐ പ്ലാറ്റ്ഫോം സ്വന്തമായി നിർമിക്കാൻ തയാറെടുത്തുവരികയാണ്. ഇപ്പോൾ ആപ്പിൾ ഭയക്കുന്ന് അതേ കാരങ്ങൾ നിരത്തിയാണ് സാംസങ്ങും ജീവനക്കാർക്ക് ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിൽൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കോഡിങ് അടക്കമുള്ള പ്രവൃത്തികളും കമ്പനിക്കുള്ളിലെ മറ്റുപല ജോലികളും നിർവഹിക്കാൻ ജീവനക്കാർക്ക് സഹായകമാകാൻ സാധിക്കുംവിധമുള്ള എഐ സംവിധാനമാണ് സാംസങ് തയാറാക്കുന്നത്. കമ്പനിക്കുള്ളിലെ ആഭ്യന്തര ആവശ്യങ്ങൾക്കായി നിർമിക്കുന്നതിനാൽ സാംസങ് എഐ പൊതുജനങ്ങൾക്ക് ലഭ്യമായേക്കില്ല എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
ചാറ്റ്ജിപിടി ഏറെ വൈറലായ ഘട്ടത്തിൽ സാംസങ് തങ്ങളുടെ സെർവറുകളിൽ അവ നിരോധിച്ചിരുന്നു. പക്ഷേ പിന്നീട് ഈ നിരോധനം നീക്കി. എന്നാൽ ഇത് മുതലെടുത്ത ജീവനക്കാർ കമ്പനിയുടെ പണി എളുപ്പമാക്കാൻ ചാറ്റ്ജിപിടിയുടെ സേവനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. പലരും കമ്പനിയുടെ നിർണായകമായ പല വിവരങ്ങളും ചാറ്റ്ജിപിടിക്ക് നൽകി. ഇത് വൻ സുരക്ഷാഭീഷണിയാണ് സാംസങ്ങിന് വരുത്തിവച്ചത്.

അതോടെ ചാറ്റ്ജിപിടി തങ്ങളുടെ സെർവറുകളിൽ വീണ്ടും നിരോധിക്കാൻ സാംസങ് നിർബന്ധിതരാകുകയായിരുന്നു. ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ തങ്ങളുടെ രഹസ്യ ഡാറ്റകളും ബാഹ്യ സെർവറുകളിൽ സംഭരിക്കപ്പെടുമെന്നും ഭാവിയിൽ ചാറ്റ്ബോട്ടുകൾക്ക് വിവരങ്ങൾ പകർത്താൻ കഴിയുമെന്നും കമ്പനികൾ ഭയക്കുന്നു. കമ്പനികൾക്ക് പുറമെ ചാറ്റ്ജിപിടി വിവരങ്ങൾ ചോർത്തുമെന്ന ആശങ്ക ഉപയോക്താക്കൾക്കിടയിലും സജീവമായിരുന്നു.
അതിന് പ്രതിവിധിയായി ചാറ്റ്ജിപിടിയുടെ ഉടമസ്ഥരായ ഓപ്പൺഎഐ പുതിയൊരു ഇൻകൊഗ്നിറ്റോ മോഡ് അടുത്തിടെ പുറത്തിറക്കിയിരുന്നു. എഐ മോഡലിന്റെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററി സംഭരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഈ മോഡ് ഉറപ്പാക്കുന്നു. വിവിധ കമ്പനികൾ ഏറെ നാളായി എഐ പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും ചാറ്റ്ജിപിടിയുടെ കടന്നുവരവാണ് ആളുകൾക്കിടയിൽ എഐ വൻ തരംഗമാക്കി മാറ്റിയത്.
ലോകമെങ്ങും വൈറലായി മാറിയെങ്കിലും പല രാജ്യങ്ങളും ചാറ്റ്ജിപിടി നിരോധിച്ചു. എങ്കിലും ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും സ്വാധീനം ഉറപ്പിക്കാനുമുള്ള നടപടികളുമായി ഓപ്പൺഎഐ മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമായി ഐഫോൺ ഉപയോക്താക്കൾക്കായി ഇപ്പോൾ ചാറ്റ്ജിപിടി ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായുള്ള ആപ്പും വൈകാതെ എത്തുമെന്ന് കമ്പനി അറിയിക്കുന്നു.


Click it and Unblock the Notifications








