ആപ്പിളിന്റെ അത്ഭുതങ്ങൾ ഇനി ഇന്ത്യക്കാർക്കും സ്വന്തം; മുംബൈയിലെ ആദ്യ സ്റ്റോർ തുറന്ന് നൽകി ടിം കുക്ക് | Apple
കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ജിയോ വേൾഡ് ഡ്രൈവ് മാളിലെ സ്റ്റോർ Apple സിഇഒ ടിം കുക്കാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. ആപ്പിൾ ആരാധകരും ടെക് പ്രേമികളും അടക്കം അയ്യായിരത്തോളം ആളുകൾ ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.
ആപ്പിൾ നേരിട്ട് നടത്തുന്ന ഇന്ത്യയിലെ ആദ്യ സ്റ്റോറാണ് മുംബൈയിലേത്. കമ്പനിയുടെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20ന് ഡൽഹിയിലെ സാകേതിലും പ്രവർത്തനമാരംഭിക്കും. ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ആപ്പിൾ ഓഫ്ലൈൻ സ്റ്റോറുകൾ ആരംഭിക്കുന്നത്. അംഗീകൃത വിൽപ്പനക്കാരിലൂടെയും കമ്പനിയുടെ തന്നെ ഓൺലൈൻ സ്റ്റോറിലൂടെയുമാണ് ആപ്പിൾ ഉത്പന്നങ്ങൾ ഇത്ര നാളും ഇന്ത്യയിൽ വിറ്റഴിച്ചത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും പ്രധാന എതിരാളിയായ സാംസങ്ങുമായി നേരിട്ടേറ്റ് മുട്ടുന്നതിനും കൂടിയാണ് കമ്പനി സ്റ്റോറുകൾ തുറക്കുന്നത്.

മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) ആപ്പിൾ സ്റ്റോറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൂന്നു നിലകളിലായാണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും നിറത്തിലുള്ള ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോർ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റോറിന് പരമ്പരാഗതമായ "ആപ്പിൾ ശൈലി' ഉണ്ടെങ്കിലും ഡിസൈനിൽ ഒരു ഇന്ത്യൻ ടച്ച് കൊണ്ട് വരാൻ കമ്പനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സ്റ്റോറിന്റെ പുറം ചുവരുകൾ ഗ്ലാസ് പാളികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. തടി കൊണ്ട് നിർമിച്ച സീലിങിലെ കൊത്തുപണികൾ ആദ്യ കാഴ്ചയിൽത്തന്നെ ആരുടെയും മനം കവരും. 4,50,000 തടിക്കഷ്ണങ്ങൾ ഈ സീലിങ്ങിൽ ഉപയോഗിച്ചിട്ടുണ്ട്. ബികെസി സ്റ്റോറിനുള്ളിൽ ധാരാളം ചെടികളും ചെറുവൃക്ഷങ്ങളുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്. ഇവയ്ക്ക് ചുറ്റും തടികൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. സ്റ്റോറിനുള്ളിൽ കയറുമ്പോൾ തന്നെ 14 മീറ്റർ നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ സ്റ്റെയർകേസും ഗ്രേ സ്റ്റോൺ ഭിത്തികളും കാണാൻ കഴിയും.
വിശാലമായ സ്റ്റോറിനകത്ത് ആപ്പിളിന്റെ പ്രോഡക്ടുകൾ എല്ലാം അണിനിരത്തിയിട്ടുണ്ട്. ഏറ്റവും പുതിയ സീരീസിലുള്ള ഐഫോണുകൾ, മാക്ബുക്കുകൾ, ഐപാഡുകൾ, എയർപോഡ്സ്, ആപ്പിൾ വാച്ചുകൾ, ആപ്പിൾ ടിവി+, എയർടാഗ് പോലെയുള്ള ആക്‌സസറികൾ എന്നിങ്ങനെയുള്ള ആപ്പിൾ പ്രോഡക്റ്റുകളെല്ലാം ആപ്പിൾ ബികെസിയിൽ ലഭ്യമാണ്. യൂസേഴ്സിനെ സ്വീകരിക്കാനും സഹായിക്കാനുമായി 100 പേരടങ്ങുന്ന ജീവനക്കാരെയും സ്റ്റോറിൽ വിന്യസിച്ചിട്ടുണ്ട്. 20 -ൽ അധികം ഭാഷകളിൽ ഈ ജീവനക്കാർക്ക് സന്ദർശകരുമായി സംസാരിക്കാൻ സാധിക്കും.
എമർജിങ് മാർക്കറ്റ് എന്നനിലയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ ടെക്ക് വിപണിയായിട്ടുള്ള വളർച്ചയിലാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയെ സസൂക്ഷ്മം നിരീക്ഷിച്ച് വന്നിരുന്ന ആപ്പിൾ രാജ്യത്തെ സാന്നിധ്യം വർധിപ്പിക്കുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ മാര്‍ക്കറ്റ് കൂടിയായ ഇന്ത്യയിൽ ആപ്പിള്‍ യൂസേഴ്സിന്റെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നതും. 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 9 ബില്യൺ സ്മാർട്ട്ഫോണുകളിൽ 50 ശതമാനം ഐഫോണുകളാണ്.
ഐഫോൺ ഉത്പാദനത്തിന്റെ 90 ശതമാനവും നടക്കുന്നത് ചൈനയിലാണ്. ഈ അമിതാശ്രയത്വം അവസാനിപ്പിക്കാൻ ഉള്ള ആപ്പിൾ നീക്കത്തിന്റെ പ്രധാന ഗുണഭോക്താക്കളാണ് ഇന്ത്യ. നിലവിൽ 13 മില്യൺ ഐഫോണുകൾ എല്ലാ വർഷവും ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. ആഗോള തലത്തിൽ വച്ച് നോക്കിയാൽ ആകെ 6 ശതമാനം. 3 വർഷം മുമ്പിത് വെറും 5 മില്യൺ ആയിരുന്നു. എന്നാൽ അടുത്ത 5 വർഷം കൊണ്ട് തങ്ങളുടെ ഉത്പാദനത്തിന്റെ 25 ശതമാനവും Apple ഇന്ത്യയിലേക്ക് മാറ്റുമെന്നാണ് വിലയിരുത്തൽ.


Click it and Unblock the Notifications








