മോദിയും കുക്കും നേരിൽ കാണുമോ? ആകാംക്ഷയേറ്റി ആപ്പിൾ സ്റ്റോർ ഉദ്ഘാടനം
ആപ്പിൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യ റീട്ടെയിൽ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ എല്ലാവരുടെയും മനസിലുള്ള ആദ്യത്തെ ചോദ്യം ചടങ്ങിനായി ഇന്ത്യയിലെത്തിയ ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമോ എന്നതാണ്. ആപ്പിൾ മേധാവി ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിൽ കണ്ടാലെന്ത് കണ്ടില്ലെങ്കിലെന്ത് എന്നൊന്നും ആരും ചിന്തിച്ച് കളയരുത്.
ഒരു കണ്ടുമുട്ടലിന് അപ്പുറത്തേക്ക് രാജ്യത്തിന്റെയും ആപ്പിളിന്റെയും തലവര തന്നെ മാറ്റിയേക്കാവുന്ന തരത്തിലുള്ള പരസ്പര ധാരണയ്ക്ക് വഴിവച്ചേക്കാവുന്ന സാഹചര്യമാണ് ടിം കുക്കും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ ഉരിത്തിരിയുക. എന്തായാലും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് തന്നെയാണ് റോയിട്ടേഴ്സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 19 ബുധനാഴ്ച കൂടിക്കാഴ്ച നടക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. റിപ്പോർട്ടുകൾ കണ്ട് ഇരുവരും ഇതിന് മുമ്പ് പരസ്പരം കണ്ടിട്ടില്ലെന്നൊന്നും ആരും കരുതരുത്.

സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസോ കേന്ദ്ര സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖറുമായും കുക്ക് ചർച്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യ ആപ്പിൾ റീട്ടെയിൽ സ്റ്റോർ ( ആപ്പിൾ ബികെസി ) മുംബൈയിൽ ഏപ്രിൽ 18 ന് പ്രവർത്തനം ആരംഭിക്കും. ഇതിന് പിന്നാലെ ഏപ്രിൽ 20 ന് ഡൽഹിയിൽ ആപ്പിൾ സാകേത് റീട്ടെയിൽ സ്റ്റോറും ഉദ്ഘാടനം ചെയ്യപ്പെടും.
ചൈനയ്ക്കുള്ള തല്ല് : ഒരു തരത്തിൽ അങ്ങനെ മാത്രമേ ആപ്പിളിന്റെ പുതിയ നീക്കങ്ങളെ വിലയിരുത്താൻ കഴിയുകയുള്ളൂ. ആപ്പിൾ ഐഫോണുകളുടെ ഉത്പാദനത്തിന്റെ സിംഹഭാഗവും ചൈനയിൽ നിന്നാണ്. ആപ്പിളിന്റെ ചുവട് പിടിച്ച് ആഗോള തലത്തിലെ നിരവധി വമ്പൻ കമ്പനികൾ പലതും ചൈനയിൽ നിന്ന് ഉത്പാദനം ആരംഭിക്കുകയും ചെയ്തിരുന്നു. ഐഫോൺ ഉത്പാദനത്തിന് ചൈനയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുവാൻ ആപ്പിൾ ശ്രമമാരംഭിച്ചിട്ട് നാളുകൾ ഏറെയായി.
കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള അടിച്ചമർത്തലുകളും ചൈനയിലെ ഐഫോൺ ഉത്പാദനത്തെ ബാധിച്ചതാണ് മാറിച്ചിന്തിക്കുവാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്. ചൈനയിലെ പ്രതിസന്ധി ആഗോള തലത്തിൽ തന്നെ ഐഫോണുകളുടെ വിതരണം തടസപ്പെടുന്ന സാഹചര്യവും ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയ്ക്ക് അപ്പുറമുള്ള രാജ്യങ്ങളിലേക്ക് ആപ്പിൾ ശ്രദ്ധ ചെലുത്താൻ തുടങ്ങിയതും. ആപ്പിളിന്റെ നീക്കത്തിന് പിന്നാലെ പ്രധാന ഐഫോൺ ഉത്പാദകരായ പെഗാട്രോണും ഫോക്സ്കോണുമൊക്കെ ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുന്നതായി റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
കുറഞ്ഞ ചിലവും ചുവപ്പ് നാടകൾ ഒഴിവാക്കുന്ന നയമാറ്റങ്ങളും ജനാധിപത്യ സർക്കാരുമാണ് ഈ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. ഇതിനിടയിലാണ് സ്വന്തം റീട്ടെയിൽ സ്റ്റോറുകളും തുറന്ന് ആപ്പിൾ സംഭവം മൊത്തത്തിൽ കളറാക്കുകയും ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടിം കുക്കും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി ആപ്പിൾ ശ്രമം നടത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റുന്നതിനുള്ള ആപ്പിളിന്റെ വ്യഗ്രതയ്ക്ക് ഉദാഹരണമായി ഈ സംഭവത്തെ വിലയിരുത്തിയിരുന്നു.
ഇന്ത്യയിൽ ഉത്പാദനം കൂട്ടുന്നതിനനുസരിച്ച് സർക്കാരിൽ നിന്നും കൂടുതൽ പിന്തുണ നേടുകയാണ് ആപ്പിളിന്റെ പൊതുവായ ലക്ഷ്യം. ഐഫോൺ ഉത്പാദിപ്പിക്കുന്ന തേർഡ് പാർട്ടി കമ്പനികൾക്ക് പുറമേ ആപ്പിൾ നേരിട്ട് തന്നെ തങ്ങളുടെ സ്വാധീനം രാജ്യത്ത് വർധിപ്പിക്കുന്നത്, മേക്ക് ഇൻ ഇന്ത്യ നയത്തിന് കിട്ടുന്ന വലിയൊരു അംഗീകാരമായി സർക്കാരിന് എടുത്ത് കാട്ടാം. ആപ്പിളിനും ടിം കുക്കിനും കിട്ടുന്ന "സ്വീകരണം" മറ്റ് കമ്പനികളുടെ കടന്ന് വരവിനെയും സ്വാധീനിക്കും.
ആപ്പിൾ ഐഫോണുകളുടെ വിൽപ്പനയിലും കയറ്റുമതിയിലും രാജ്യത്ത് വൻ പുരോഗതിയുണ്ടായിരിക്കുന്ന കാലമാണിത്. കണക്കുകൾ അനുസരിച്ച് 2022 ഏപ്രിലിനും 2023 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിൽ നിന്നും ആകെ 9 ബില്യൺ ഡോളറിന്റെ സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 50 ശതമാനവും ഐഫോണുകളാണ്. ഈ സാഹചര്യത്തിലാണ് കിം കുക്കിന്റെ ഇന്ത്യയിലേക്കുള്ള വരവും മോദിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും ചർച്ചയാകുന്നത്. സ്റ്റോർ ഉദ്ഘാടനവും ചെയ്ത് വടാപാവും കഴിച്ച് തിരിച്ചുപോകാനല്ല ടിം കുക്ക് ഇന്ത്യയിൽ എത്തിയിരിക്കുന്നതെന്ന് സാരം.


Click it and Unblock the Notifications








