മുതലാളി ആളൊരു നല്ല മനുഷ്യനാണ്..! ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ ശമ്പളത്തിൽ കണ്ണുതള്ളി ജനം | Apple India
ദിവസങ്ങൾക്ക് മുമ്പാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറുകൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. Apple സിഇഒ ടിം കുക്കിന്റെ ഇന്ത്യ സന്ദർശനവും ജഗപൊഗയുമൊക്കെയായി സംഭവം മൊത്തത്തിൽ കളറാവുകയും ചെയ്തു. എന്നാൽ അതിലും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ആപ്പിൾ സ്റ്റോറുകളിലെ ജീവനക്കാരുടെ ശമ്പളവും യോഗ്യതയുമൊക്കെ സംബന്ധിച്ച് പുറത്ത് വരുന്നത്.
മുംബൈയിലും ഡൽഹിയിലുമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഏകദേശം 170 ജീവനക്കാരെയാണ് കമ്പനി നിയോഗിച്ചിരിക്കുന്നത്. എകദേശം 15 ഭാഷകൾ കൈകാര്യം ചെയ്യാൻ ( മൊത്തത്തിൽ ) ഇവർക്ക് സാധിക്കും. സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിനോട് ആപ്പിൾ പ്രോഡക്റ്റ്സിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഇവരുടെ പ്രധാന ജോലി. അതേ സംഭവം അത് തന്നെ, നാട്ടിലെ മൊബൈൽ ഷോപ്പിൽ ഫോണിനെക്കുറിച്ച് പറഞ്ഞ് തരുന്ന പാവം പയ്യന്മാരുടെ അതേ ജോലി.

ഈ ജോലിക്കായി ആപ്പിൾ റിക്രൂട്ട് ചെയ്ത ആളുകളുടെ വിദ്യാഭ്യാസ യോഗ്യത തന്നെ ഞെട്ടിക്കുന്നതാണ്. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് എംബിഎ, ( ബി-ടെക് ) ഇലക്ട്രിക് എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസിലും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ബിരുദം നേടിയവർ എന്നിങ്ങനെയാണ് ആപ്പിൾ സ്റ്റോറുകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത. കേംബ്രിഡ്ജിലും ഗ്രിഫിത്തിലുമൊക്കെ പഠിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ചിലർക്ക് മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രാജ്യത്ത് മറ്റെവിടെയുമുള്ള ഇലക്ട്രോണിക് സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരെക്കാലും മൂന്ന് - നാല് ഇരട്ടിയാണ് ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ ശമ്പളമെന്ന് സാരം. ഇതിലും കൂടുതൽ ശമ്പളം ലഭിക്കുന്ന ജീവനക്കാരുണ്ടെങ്കിൽ കമന്റ് ബോക്സിൽ അറിയിക്കുക. ഓരോ കോർപ്പറേറ്റ് സ്ഥാപനവും കമ്പനി സ്റ്റാൻഡേർഡ് പരിഗണിച്ചാണ് സാലറി സ്കെയിൽ തീരുമാനിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനിയ്ക്ക് ആ നിലവാരം പാലിച്ച് മാത്രമേ ശമ്പളം നൽകാൻ കഴിയുകയുള്ളൂവെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം.
എന്തായാലും ആപ്പിൾ സ്റ്റോറുകളിൽ ഇപ്പോഴും വേക്കൻസികളുണ്ടെന്നാണ് ആപ്പിൾ കരിയർ പേജ് സൂചിപ്പിക്കുന്നത്. ആപ്പിൾ ജീനിയസ് ( ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫ് ) പൊസിഷനിലേക്കാണ് കമ്പനി ആളെത്തിരയുന്നത്. കമ്പനി വെബ്സൈറ്റിൽ നിന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ യൂസേഴ്സിന് ലഭിക്കും. നല്ല ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്ന കാര്യം യൂസേഴ്സിനോട് പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ.
എപ്രിൽ 18ന് മുംബൈ ജിയോ വേൾഡ് ഡ്രൈവിൽ ആപ്പിൾ ബികെസി സ്റ്റോർ പ്രവർത്തനമാരംഭിച്ചു. എപ്രിൽ 20ന് ഡൽഹി സാകേതിലെ സെലക്റ്റ്സിറ്റി വാക്ക് മാളിലും ആപ്പിൾ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. കമ്പനി സിഇഒ ടിം കുക്കാണ് രണ്ട് സ്റ്റോറുകളും പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. രണ്ട് സ്റ്റോറുകൾ കൊണ്ട് നേരിട്ട് വലിയ വരുമാനമൊന്നും ആപ്പിൾ പ്രതീക്ഷിക്കുന്നില്ലെന്നാണ് ടെക്നോളജി രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്.
ഇന്ത്യയെ തങ്ങളുടെ മാനുഫാക്ച്വറിങ് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടുള്ള ഒരു തരം പ്രകടനമായിട്ടാണ് പലരും ഈ നീക്കത്തെ കാണുന്നത്. രാജ്യത്തെ മറ്റ് വൻ നഗരങ്ങളിൽ കൂടി കമ്പനിയുടെ നേരിട്ടുള്ള സ്റ്റോറുകൾ തുറക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും ആപ്പിൾ സ്റ്റോറുകൾ വേണമെന്ന് ആരാധകർ ആവിശ്യപ്പെടുന്നുമുണ്ട്. ഇക്കാര്യത്തിൽ കമ്പനി എന്ത് തീരുമാനം എടുക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.
ആപ്പിൾ സ്റ്റോറുകളുടെ ഉദ്ഘാടനത്തിനായി ഇന്ത്യയിൽ എത്തിയ കമ്പനി സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ടിം കുക്ക് ട്വീറ്റ് ചെയ്യുകയും ചെയ്തു. വിവിധ കേന്ദ്രമന്ത്രിമാരുമായും സിനിമ, കായിക, മേഖലകളിലെ പ്രമുഖരുമായും ടിം കുക്ക് കൂടിക്കാഴ്ച നടത്തിയിരുന്നു.


Click it and Unblock the Notifications