പുതിയ ഐഫോണിനായി വിദ്യാർത്ഥികൾ കൂട്ടമായി എത്തി കട കൊള്ളയടിച്ചു; പ്രതിഷേധമെന്ന് സൂചന, വീഡിയോ വൈറൽ
പുതിയ ഐഫോൺ വിപണിയിലെത്തി ഒരാഴ്ചയോളം കഴിഞ്ഞെങ്കിലും ഫോണിന്റെ തരംഗം ഇപ്പോഴും ടെക് പ്രേമികൾക്കിടയിൽ അലയടിച്ചുകൊണ്ട് ഇരിക്കുകയാണ്. ഫോൺ വിൽപയ്ക്കെത്തിച്ച പല രാജ്യങ്ങളിലും ആൾക്കൂട്ടങ്ങൾക്കിടയിൽ അക്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ഐഫോൺ സ്വന്തമാക്കാനായി ഒരുകൂട്ടം വിദ്യാർത്ഥികൾ ആപ്പിൾ സ്റ്റോർ തന്നെ കൊള്ളയടിച്ചിരിക്കുകയാണ്.
യുഎസിലെ ഫിലോഡാൽഫിയയിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻബിസി ഫിലാഡൽഫിയ എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. സ്ഥലത്തെ ആപ്പിൾ സ്റ്റോറിന് പുറമെ പരിസരത്ത് ഉണ്ടായിരുന്ന മറ്റ് ചില ഷോപ്പുകളും ഇവർ കൊള്ളയടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കൃത്യത്തിൽ പങ്കെടുത്തത് എല്ലാവരും കൗമരക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

പുതിയ ഐഫോൺ 15 ഫോണുകൾ ലക്ഷ്യമിട്ടാണ് ഇവർ വന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് ഇതിനോടകം തന്നെ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായി എൻബിസി ഫിലാഡൽഫിയയുടെ റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ പക്കൽ നിന്ന് രണ്ട് തോക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവർക്ക് മറ്റെന്തെങ്കിലും പശ്ചാത്തലമുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തുകയാണെന്നും ഈ റിപ്പർട്ടിൽ പറയുന്നു. നൂറോളം ആളുകൾ ഈ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേ സമയം എഡ്ഡി ഇരിസാരിയെ വെടിവെച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള കുറ്റാരോപണങ്ങൾ തള്ളിയതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ കൊള്ളയടി എന്നും സൂചനകൾ ഉണ്ട്. ഈ സാഹചര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്ന് അക്രമകാരികൾ തീരുമാനിക്കുകയായിരുന്നു എന്ന് പ്രദേശത്തെ വെൻഡി സ്‌റ്റോറിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ഗാർഡ് ഹക്കീം റസ്സൽ പറഞ്ഞതായി എൻബിസി ഫിലാഡൽഫിയയുടെ റിപ്പോർട്ട് പറയുന്നു. വിധി വന്നത് മുതൽ കുട്ടികൾ ഈ പരിസരത്തി തമ്പടിക്കുയായിരുന്നു എന്നും ഇയാൾ കൂട്ടിച്ചേർത്തു.
BREAKING: Police catching looters outside Lululemon after reports of mass looting in Philadelphia
— Insider Paper (@TheInsiderPaper) September 27, 2023
pic.twitter.com/1GH0DkSUQj
അതേ സമയം പല സ്ഥലങ്ങളിലും ഐഫോൺ വാങ്ങാനാത്തിയ ആൾക്കൂട്ടങ്ങൾ തമ്മിൽ കൂട്ടത്തല്ലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎഇയിൽ ദുബായ് മാളാണ് ഇത്തരത്തിൽ കൂട്ടത്തല്ല് നടന്ന ഒരു പ്രധാന സ്ഥലം. മാളിലെ ആപ്പിൾ സ്റ്റോറിന്റെ മുന്നിലാണ് ആളുകൾ തടിച്ചു കൂടിയത്. ആദ്യം ഈ ആൾക്കൂട്ടം ഉന്തിലും തള്ളിലും എത്തിയെങ്കിലും പിന്നീട് അടിയിൽ കലാശിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിൽ ഒന്നാണ് ഇത്. ഇതിന്റെ വീഡിയോ ഇതിനോകടം തന്നെ വൈറലായിട്ടുണ്ട്.
ഇന്ത്യയിൽ ഫോൺ വിൽപനയ്ക്ക് എത്തിച്ചപ്പോൾ ഡൽഹി കമലാ നഗറിലെ ക്രോമ സ്റ്റോറിലും ഇത്തരത്തിൽ ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ വാങ്ങാനെത്തിയ ചില ഉപഭോക്താക്കളും ക്രോമ സ്റ്റോറിലെ ജീവനക്കാരും തമ്മിൽ ആയിരുന്നു തർക്കം ഉണ്ടായത്. ഐഫോൺ 15 പ്രോ ഒരു ഉപഭോക്താവിന് വിൽക്കാൻ സ്റ്റോർ ജീവനക്കാർ വിസമ്മതിച്ചതാണ് വഴക്കിന് കാരണം. സംഭവം ആദ്യം വാക്ക് തർക്കം ആയിരുന്നെങ്കിലും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി.

ഇതേ തുടർന്ന് വിഷയത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദീകരണമായി ക്രോമയും രംഗത്ത് എത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികളോട് പൂർണ്ണ സഹകരണം നൽകും. ബാധിതരായ വ്യക്തികൾക്ക് ഞങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ ക്രോമ അറിയിച്ചിരിക്കുന്നത്. അതേ സമയം മികച്ച പ്രതികരണമാണ് പുതിയ ആപ്പിൾ ഫോണുകൾക്ക് ഇപ്പോൾ ഉപഭോക്താക്കളുടെ പക്കൽ നിന്ന് ലഭിച്ചുകൊണ്ട് ഇരിക്കുകന്നത്.
സെപ്റ്റംബർ 12ന് ആയിരുന്നു ആപ്പിൾ പുതിയ ഐഫോണുകൾ അവതരിപ്പിച്ചത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിവയാണ് പുതിയ സീരീസിൽ ഉൾപ്പെടുന്ന ഫോണുകൾ. ഇതിന് പുറമെ രണ്ട് ഇയർപോഡുകൾ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. തുടർന്ന് സെപ്റ്റംബർ 22 ഇവ ആപ്പിൾ വിപണിയിൽ എത്തിച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇപ്പോൾ ആപ്പിളിന്റെ പുതിയ ഐഫോണുകൾ ലഭ്യമാണ്.


Click it and Unblock the Notifications








