''ഉണ്ടാക്കിയത് മതി, എല്ലാം കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് വിട്ടോ''; ആപ്പിളിന്റെ നിർദേശത്തിൽ ഞെട്ടി ചൈന
ആപ്പിളി(Apple)ന്റെ ഉൽപ്പന്നങ്ങളെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പേർ ലോകത്തിന്റെ എല്ലാ കോണിലുമുണ്ട്. ആപ്പിൾ ഉൽപ്പന്നങ്ങൾ കൈയിൽ ഉണ്ടെങ്കിൽ ഏറ്റവും അഭിമാനത്തോടെ അത് മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കുന്നവരെ നാം പലപ്പോഴും കണ്ടിട്ടില്ലേ, ആപ്പിൾ എന്ന ബ്രാൻഡിന്റെ ആഗോള പ്രശസ്തിയും ഗുണമേന്മയും സ്വീകാര്യതയും ഒക്കെയാണ് അവരെ ഇത്തരത്തിൽ പെരുമാറാൻ പ്രകടിപ്പിക്കുന്നത്.

ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള ഒരു കമ്പനിയുടെ ഉൽപ്പന്നം കൈയിൽ ഉള്ളത് ഏറെ അഭിമാനമായി പലരും കരുതുന്നു. അങ്ങനെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നമ്മുടെ രാജ്യത്തേക്ക് എത്തുന്നു എന്നറിഞ്ഞാലോ. ആപ്പിളിനെ ഇഷ്ടപ്പെടുന്നവർ മാത്രമല്ല, മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനം പകരുന്ന കാര്യമാകും അത്. ആ സുവർണ അവസരം ഇന്ത്യയെത്തേടി എത്തുന്നു എന്നാണ് ഇപ്പോൾ ടെക് ലോകത്ത് നിന്ന് അറിയാൻ കഴിയുന്നത്.

തങ്ങളുടെ എയർപോഡുകളുടെയും മറ്റ് ബീറ്റ്സ് വെയറബിളുകളുടെയും നിർമാണം ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ കരാറുകാരോട് ആപ്പിൾ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. നേരത്തെ ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായ ഐഫോണിന്റെ നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനി നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റ് ഉൽപ്പന്നങ്ങളുടെയും നിർമാണം ഇന്ത്യയിലേക്ക് മാറ്റുന്നത്.

രാജ്യാന്തര സമൂഹം ഒന്നടങ്കം കാത്തിരിക്കുന്ന ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായും അല്ലാതെയും രാജ്യത്തിന് ഏറെ ഗുണം ചെയ്യും. എന്നാൽ ആപ്പിളിന്റെ ഈ തീരുമാനത്തോടെ ആപ്പിലായിരിക്കുന്നത് ചൈനയാണ്. ഐഫോൺ നിർമാണം രാജ്യത്തുനിന്ന് മാറ്റുന്നത് ചൈനയ്ക്ക് രാജ്യാന്തര തലത്തിൽ ഏറെ തിരിച്ചടിയായിരുന്നു. ആപ്പിളിന്റെ പാത പിന്തുടർന്ന് വിദേശ കമ്പനികൾ, പ്രത്യേകിച്ച് ഗൂഗിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയാൽ അതു ചൈനയ്ക്ക് വൻ തിരിച്ചടിയാണ് സമ്മാനിക്കുക.

ഇന്ത്യയിൽ കഴിയുന്നത്ര ഐഫോൺ നിർമിക്കാനാണ് ആപ്പിൾ നീക്കം. 2025 -ൽ ഐഫോൺ നിർമാണത്തിന്റെ 25 ശതമാനം ഇന്ത്യയിൽ നിന്ന് ആകണം എന്ന ലക്ഷ്യത്തോടെയുള്ള നടപടികളാണ് ആപ്പിൾ നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ എയർപോഡ് നിർമാണവും ഇന്ത്യയിലാകാം എന്ന ആപ്പിൾ നിർദേശം ചൈനയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം ആപ്പിളിന്റെ നിർദേശം എപ്പോഴത്തേക്കാകും കരാറുകാർ നടപ്പിലാക്കുക എന്നതിൽ വ്യക്തതയായിട്ടില്ല. വിവിധ വിലകളിലായി മൂന്ന് തരം എയർപോഡുകളാണ് ആപ്പിളിന്റേതായി ഇപ്പോൾ വിപണിയിലുള്ളത്. കഴിഞ്ഞ മാസം ഐഫോൺ 14 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ഒപ്പം പുറത്തിറങ്ങിയ എയർപോഡ് പ്രോ 2 ജനറേഷൻ ആണ് ഇതിൽ ഏറ്റവും പുതിയ മോഡൽ.

മെയ്ഡ് ഇൻ ഇന്ത്യ എയർപോഡ് ഉടൻ
ജനപ്രിയവും എന്നാൽ വിലകുറഞ്ഞതുമായ ഐഫോൺ മോഡലുകൾ ആപ്പിൾ ഇപ്പോൾത്തന്നെ ഇന്ത്യയിൽ നിർമിച്ച് വരുന്നുണ്ട്. ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിടുന്നതായി ആപ്പിൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ഐഫോണിന്റെ 13, 12 മോഡലുകൾ ആണ് ഇന്ത്യയിൽ നിർമിച്ച് വരുന്നത്. എന്നാൽ ഇന്ത്യയിൽ നിർമിക്കുന്നവയായിട്ടും ഈ മോഡലുകളുടെ ഇന്ത്യയിലെ വിലയിൽ കുറവ് വരുത്താൻ ആപ്പിൾ തയാറായിട്ടില്ല.

ഇന്ന് ഇന്ത്യയിൽ വിൽക്കുന്നതിൽ ഏറ്റവും വിലക്കൂടിയ സ്മാർട്ട്ഫോണുകൾ ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ്. വിലയുടെ കാര്യത്തിൽ സാംസങ്ങിന്റെ ഗ്യാലക്സി Z ഫോൾഡ് 4 നോട് ഇവ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ എയർപോഡുകൾ ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയാലും വിലയുടെ കാര്യത്തിൽ കാര്യമായ ഇളവ് പ്രതീക്ഷിക്കേണ്ട എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

കൂടാതെ ഏത് എയർപോഡ് മോഡലാണ് ഇന്ത്യയിൽ നിർമിക്കുക എന്നതിലും വ്യക്തത ആയിട്ടില്ല. ഇപ്പോൾ ഇന്ത്യയിൽ വാങ്ങാൻ കിട്ടുന്നതിൽ ഏറ്റവും വിലക്കുറവുള്ള മോഡലായി കൂടുതൽ ആളുകളും കരുതുന്നത് എയർപോഡ് 2 ജനറേഷൻ ആണ്. അതേസമയം ഏറ്റവും മികച്ച ഫീച്ചറുകൾ ഉള്ളത് എയർപോഡ് പ്രോ 2 ജനറേഷന് ആണ്. എന്തായാലും ആപ്പിളിന്റെ നീക്കം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വാർത്തയാണ്.

അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷ സമാനമായ ബന്ധം ആണ് വമ്പൻ കമ്പനികളെ ചൈനയിൽനിന്ന് പിൻവാങ്ങാൻ പ്രേരിപ്പിക്കുന്നത്. ചൈന എന്തെങ്കിലും കുഴപ്പത്തിൽ ചെന്നു ചാടിയാൽ തങ്ങളുടെ കച്ചവടം പൂട്ടിപ്പോകും എന്നത് കമ്പനികളെ ഭാവി മുന്നിൽക്കണ്ടുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിക്കുന്നു. ഇത്തരത്തിൽ വമ്പൻ കമ്പനികൾ ഇന്ത്യയിലേക്ക് വന്നാൽ നിരവധി തൊഴിലവസരങ്ങളും രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രാധാന്യവും വർധിക്കും എന്നുതന്നെ വിശ്വസിക്കാം.


Click it and Unblock the Notifications








